SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.13 AM IST

വനിതകളുടെ ഉന്നമനം

kk

സമൂഹത്തിന്റെ മുൻനിരയിലേക്ക് കടന്നുവരുന്നതിൽ സ്‌ത്രീകൾക്കുള്ള തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജ്വല മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൂണ്ടിക്കാട്ടിയത് നമുക്ക് അഭിമാനിക്കാൻ വക നൽകുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജ്യത്തെ വനിതാ സാമാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആരോഗ്യ - വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ സ്‌ത്രീകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം മാതൃകയാണെന്ന് രാഷ്ട്രപതി എടുത്തുപറഞ്ഞത്.

രാഷ്ട്രീയ പ്രക്രിയകളിൽ സ്‌ത്രീകളുടെ മികച്ച പങ്കാളിത്തം സമൂഹത്തിന്റെ സമ്പൂർണ ശാക്തീകരണത്തിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും ഉതകുന്നതാണെന്നും രാഷ്ട്രപതി ഓർമ്മിപ്പിക്കുകയും ചെയ്തു. സ്‌ത്രീകൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് വർദ്ധിച്ചിട്ടുണ്ടെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിലുള്ള അവരുടെ പങ്കാളിത്തം ഇപ്പോഴും വളരെ കുറവാണ്. ഏറെക്കുറെ രാഷ്ട്രീയകക്ഷികളുടെ നേതൃത്വം പുരുഷകേന്ദ്രീകൃതമാണ്. ഇതു മറികടക്കാനുള്ള മുന്നേറ്റമാകണം സ്‌ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സംവരണം നിലനിൽക്കുന്നതിൽ മാത്രമാണ് സ്‌‌‌ത്രീകളുടെ പ്രാതിനിദ്ധ്യം കൂടിയത്. എന്നാൽ നിയമസഭയിലേക്ക് വരുമ്പോൾ അവരുടെ എണ്ണം തുലോം കുറവാണ്. സ്‌ത്രീകൾക്ക് നിയമസഭയിലേക്ക് ടിക്കറ്റ് കൊടുക്കുന്നതിൽ എല്ലാ പാർട്ടികളും പിശുക്ക് കാട്ടുന്നവരാണെന്ന് പറയാതിരിക്കാനാവില്ല. ഇതിൽ മാറ്റം വരുമ്പോഴെ സ്‌ത്രീകളുടെ ഉന്നമനം യഥാർത്ഥത്തിൽ സാദ്ധ്യമാകൂ.

വനിതാ ജനപ്രതിനിധികളെ അവഹേളിക്കുകയും അവർക്കെതിരെ ദ്വയാർത്ഥപ്രയോഗം നടത്തുകയും ചെയ്യുന്നതിനെതിരെ നിയമ നിർമ്മാണം നടത്തണമെന്ന് സി.പി.എം പി.ബി അംഗം വൃന്ദാകാരാട്ട് ആവശ്യപ്പെട്ടത് സർക്കാർ ഗൗരവമായി പരിഗണിക്കേണ്ട ഒരു വിഷയമാണ്. പാർലമെന്റിൽ മുപ്പത്തിമൂന്ന് ശതമാനം സംവരണത്തിനായി രാഷ്ട്രീയഭേദമെന്യേ ശബ്ദമുയർത്തുമെന്ന് സെമിനാറിൽ പങ്കെടുത്ത വനിതാ ജനപ്രതിനിധികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വളരെക്കാലമായുള്ള ആവശ്യമാണിത്. എന്നാൽ മുഖ്യധാരാ പാർട്ടികളൊന്നും തന്നെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഒറ്റക്കെട്ടായിനിന്ന് അതു നേടിയെടുക്കുമ്പോൾ മാത്രമേ ഇന്ത്യൻ രാഷ്ട്രീയത്തിലെ ലിംഗവിവേചനം അവസാനിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.