SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.34 AM IST

'ആപ്പിനെ' മാതൃകയാക്കി അഴിമതി കുറയ്ക്കണം

om-prakash-chautala

വരവിൽ കവിഞ്ഞ സ്വത്തുസമ്പാദന കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയ്ക്ക് പ്രത്യേക സി.ബി.ഐ കോടതി നാലുവർഷം കഠിനതടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. അൻപതുലക്ഷം രൂപ പിഴയും അടയ്‌ക്കണം. ഡൽഹിയിലും ഹരിയാനയിലുമുള്ള അദ്ദേഹത്തിന്റെ നാല് സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവായി. സി.ബി.ഐയുടെ കണക്കുപ്രകാരം 2.81 കോടി രൂപയാണ് ചൗട്ടാല വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായി കണ്ടെത്തിയത്. അഞ്ചുപ്രാവശ്യം മുഖ്യമന്ത്രിയായിരുന്നിട്ടുള്ള, അഴിമതിക്കുള്ള ഒരവസരവും വിട്ടുകളയാത്ത ഒരാൾ ഇത്രയേ അധികമായി സമ്പാദിച്ചിട്ടുള്ളൂ എന്നു പറയുന്നതുതന്നെ വലിയ ഫലിതമാണ്. എന്നാലും അഴിമതി നിരോധന നിയമമനുസരിച്ച്, വരവിലേറെ സ്വത്ത് എത്ര ചെറിയ സംഖ്യ മതിപ്പുള്ളതായാലും , സമ്പാദിച്ചെന്ന് തെളിഞ്ഞാൽ ശിക്ഷ ഉറപ്പാണ്.

ചൗട്ടാലയുടെ പ്രായവും അവശതയും കണക്കിലെടുത്തു മാത്രമാണ് ശിക്ഷ നാലുവർഷത്തിൽ ഒതുക്കിയത്. നിലവിൽ മറ്റൊരു അഴിമതി കേസിൽ പത്തുവർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടായിരാമാണ്ടിൽ ഹരിയാനയിൽ 3206 ജൂനിയർ അദ്ധ്യാപകരെ നിയമവിരുദ്ധമായി റിക്രൂട്ട്‌ ചെയ്യാൻ നടപടിയെടുത്തതിനാണ് ഈ ശിക്ഷ. ഒൻപതു വർഷത്തെ ജയിൽവാസം കഴിഞ്ഞ് പരോളിൽ പുറത്തിറങ്ങിയപ്പോഴാണ് ഇപ്പോഴത്തെ ശിക്ഷ വരുന്നത്. കാലിത്തീറ്റ കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും അഴിമതി കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമൊക്കെ ജയിലിൽ പോയവരാണ്. നേതാക്കന്മാരുടെ അഴിമതിക്കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലദൈർഘ്യം നിയമ - നീതി സംവിധാനങ്ങളെയാകെ പരിഹസിക്കുന്നതിനു തുല്യമാണ്. ചൗട്ടാല ഇപ്പോൾ ശിക്ഷിക്കപ്പെട്ട കേസ് 2006-ൽ രജിസ്റ്റർ ചെയ്തതാണ്.

അഴിമതി പ്രശ്നത്തിൽ, നവാഗതരായ ആം ആദ്‌മി പാർട്ടിയുടെ ധീരമായ ചുവടുവയ്‌പ് മുഖ്യധാരാ പാർട്ടികൾക്കും മാതൃകയാക്കാവുന്നതാണ്. ആദ്യം ഡൽഹിയിൽ അധികാരം ലഭിച്ചപ്പോൾ അഴിമതിക്കു തുനിഞ്ഞ മന്ത്രിയെ നിഷ്കരുണം പുറത്താക്കാൻ പാർട്ടി നേതൃത്വം നടപടിയെടുത്തു. ജനമദ്ധ്യത്തിൽ ആം ആദ്‌മി പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിച്ചതിനൊപ്പം മന്ത്രിമാർക്കുള്ള അപായ മുന്നറിയിപ്പുമായിരുന്നു അത്. ഏതാനും ദിവസം മുൻപ് പഞ്ചാബിൽ ആരോഗ്യമന്ത്രിയെയും അഴിമതിയുടെ പേരിൽ പുറത്താക്കി കൈയടി നേടാൻ ആ പാർട്ടിക്കു കഴിഞ്ഞു. മരുന്നുവിതരണക്കാരിൽ നിന്ന് ഒരു ശതമാനം കമ്മിഷൻ വാങ്ങാൻ ശ്രമിച്ചതിന്റെ പേരിലായിരുന്നു നടപടി. മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിനൊപ്പം അഴിമതിനിരോധന നിയമപ്രകാരം കേസും എടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിലും ഹാജരാക്കി. അധികാരമേറ്റ് ആഴ്ചകൾക്കുള്ളിലാണ് ഇതൊക്കെ നടന്നതെന്ന് ഓർക്കണം. ഡൽഹിയിൽ മുഖ്യമന്ത്രി കേജ്‌രിവാൾ മന്ത്രിമാർക്കു ആകർഷകമായ ശമ്പളം നൽകിക്കൊണ്ടാണ് കൈമടക്കു വാങ്ങാനുള്ള പ്രവണത തുടക്കത്തിലേ നുള്ളിയത്. ജീവിക്കാൻ മതിയായ ശമ്പളം ലഭിച്ചാൽ കൈക്കൂലി വാങ്ങാൻ ആത്മാഭിമാനമുള്ള ആരും തയ്യാറാവില്ല. അതിന് അപവാദമുള്ളവരും കാണാതിരിക്കില്ല. അത്തരക്കാരെ കൈയോടെ പിടിച്ചു പുറത്തുകളയുമ്പോഴാണ് രാഷ്ട്രീയം ശുദ്ധമാകുന്നത്. വ്യക്തികളായാലും രാഷ്ട്രീയകക്ഷികളായാലും വൻതോതിൽ സംഭാവന പിരിക്കുന്നതും ഒരുതരം അഴിമതിയാണ്. പലപ്പോഴും ഇത്തരം പിരിവിന് കണക്കുപോലും കാണില്ല. ഇവിടെയും ആം ആദ്‌മി പാർട്ടി ചെയ്യുന്നതുപോലെ മിതമായ തോതിൽ കൂപ്പൺ നൽകി ജനങ്ങളിൽനിന്ന് പിരിവു നടത്തിയാൽ വൻകിടക്കാരുടെ സംഭാവനകളിൽ നിന്നു രക്ഷനേടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.