SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.14 PM IST

ജലരേഖ പോലെ ദേശീയ ജലപാത

photo

ഭാഗ്യത്തിന് ആരും ഇതുവരെ പ്രത്യക്ഷത്തിൽ തടയാൻ മുന്നോട്ടുവരാത്ത കേരളത്തിലെ പദ്ധതികളിലൊന്നാണ് ജലപാത വികസനം. അതാകട്ടെ നോക്കുകുത്തിയായി നിൽക്കുന്നതു സംബന്ധിച്ചാണ് ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ച മുഖ്യവാർത്ത. 2500 കോടിയിലേറെ ചെലവഴിച്ച് വികസിപ്പിച്ച 205 കിലോമീറ്റർ നീളമുള്ള കൊല്ലം - കോട്ടപ്പുറം ദേശീയജലപാത പത്തുവർഷമായിട്ടും ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതിൽ 37 കിലോമീറ്ററിൽ മാത്രമാണ് ചരക്കുനീക്കം നടക്കുന്നത്. അതാകട്ടെ ഫാക്ട് സ്വന്തം നിലയിൽ നടത്തുന്നതുമാണ്. ദേശീയജലപാതയിലൂടെ ചരക്കുനീക്കം നടക്കാതിരിക്കാൻ ലോറിലോബി പരോക്ഷനീക്കം നടത്തുന്നു എന്നതിന്റെ സൂചന വാർത്തയിലുണ്ട്. തീരദേശ ചരക്കുഗതാഗതമെന്ന വൻ സാദ്ധ്യതയാണ് കുറ്റകരമായ അനാസ്ഥ കാരണം മുടങ്ങിയത്. ജലപാതയിലൂടെയുള്ള ചരക്കുനീക്കം നടന്നാൽ ബിസിനസ് നഷ്ടപ്പെടുന്നത് ലോറിഉടമകൾക്കാണ്. സ്വാഭാവികമായും ഇത് നടക്കാതിരിക്കാനുള്ള ചരടുവലികൾ അവർ നടത്തുന്നുണ്ടാവണം. അവർക്ക് കുടപിടിക്കുന്നതു പോലെയാണ് സർക്കാരിന്റെ അനാസ്ഥ.

വെസ്റ്റ് കോസ്റ്റ് കനാൽ എന്ന് പേരിട്ട് 1993ൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് ദേശീയ ജലപാത - 3 ആയി പ്രഖ്യാപിച്ചത്. നാഷണൽ വാട്ടർ വേയ്സ് അതോറിട്ടിയാണ് 2002ൽ തുടങ്ങി 2013ൽ ദേശീയ ജലപാത പൂർണസജ്ജമാക്കിയത്. പത്തുവർഷമായിട്ടും ഒരു ബാർജിലൂടെയെങ്കിലും ചരക്ക് നീക്കം നടത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. നാഴികയ്ക്ക് നാൽപ്പതുവട്ടം കേന്ദ്ര അവഗണനയെന്ന് നിലവിളിക്കാൻ എല്ലാവർക്കും നൂറ് നാവാണ്. എന്നാൽ കേന്ദ്രം പൂർത്തിയാക്കിയിട്ടും ഇതുവരെ ചരക്ക് സർവീസ് തുടങ്ങാൻ പോലും കഴിയാത്ത സംസ്ഥാന സർക്കാരിന്റെ കഴിവുകേടിനെക്കുറിച്ച് വിദഗ്ദ്ധർ ഒരക്ഷരം മിണ്ടുന്നില്ല. എന്നെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യാൻ പോകുന്ന കെ - റെയിലിനെക്കുറിച്ച് പറയാനാണ് എല്ലാവരും ഉൗർജ്ജവും സമയവും മാറ്റിവയ്ക്കുന്നത്. ബാർജ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിന് കഴിവില്ലെങ്കിൽ മുംബയിലും ഗുജറാത്തിലുമുള്ള സ്വകാര്യ ഏജൻസികൾക്ക് വിട്ടുകൊടുക്കണം.

ചരക്ക് എത്തിക്കാൻ 11 ടെർമിനലുകളും 11 ഗോഡൗണുകളും പണിതിട്ടുണ്ട്. പക്ഷേ ആസൂത്രണത്തിന്റെ വൈകല്യം കാരണം ടെർമിനലുകളിലേക്ക് വീതിയുള്ള റോഡല്ല നിർമ്മിച്ചിരിക്കുന്നത്. നോക്കുകൂലി ഉൾപ്പെടെയുള്ള തൊഴിൽ പ്രശ്നങ്ങൾ, റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിലെ വീഴ്ച, സർക്കാരിന്റെ താത്‌പര്യക്കുറവ് എന്നിവയാണ് തടസമാകുന്ന മറ്റ് കാരണങ്ങൾ. ഇത് നടപ്പിലായാൽ റോഡുമാർഗമുള്ള ചരക്കുനീക്കം പകുതിയായി കുറയ്ക്കാം. ലോറിയിൽ ചരക്ക് കടത്തുന്നതിന്റെ പകുതി നിരക്കിൽ ചരക്കുകൾ നീങ്ങും. കൂടാതെ നാഷണൽ ഹൈവേയിലും മറ്റും ഗതാഗതത്തിരക്ക് വലിയൊരു പരിധിവരെ ഒഴിവാകും. വൻ സാദ്ധ്യതയുള്ള ഈ ജലപാതയാണ് നാഥനില്ലാതെ വെറുതേകിടക്കുന്നത്.

ഇതേ ജലപാത കൊല്ലത്തുനിന്ന് കോവളം വരെയും കോട്ടപ്പുറത്തു നിന്ന് കാസർകോട് വരെയും വികസിപ്പിക്കുന്നതിന്റെ ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുത്തെങ്കിലും എന്ന് പൂർത്തിയാകുമെന്ന് ഉൗഹിക്കാൻ പോലുമാകാത്ത രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അത് പൂർത്തിയായാൽ ആഭ്യന്തര ടൂറിസമായിരിക്കും ഏറ്റവും കൂടുതൽ വർദ്ധിക്കുക. ദേശീയ ജലപാതയ്ക്ക് ഇരുവശവും പ്രധാന പോയിന്റുകളിൽ വൻതോതിൽ സ്വകാര്യ നിക്ഷേപവുമുണ്ടാകും. നിരവധി ചെറുപ്പക്കാർക്ക് തൊഴിലും ലഭിക്കും. പക്ഷേ ഇതെല്ലാം തത്ക്കാലം നടക്കാത്ത സ്വപ്നമായി അവശേഷിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM KOTTAPURAM WATERWAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.