ഇക്കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 'പി.എം. ശ്രീ" സ്‌കൂൾ നവീകരണ പദ്ധതിക്കായി കേന്ദ്ര മന്ത്രിസഭ 27, 360 കോടി രൂപ അനുവദിച്ചത് ശുഭോദർക്കമാണ്. രാജ്യത്തെ 14,500 സ്കൂളുകൾ അടുത്ത അഞ്ചുവർഷം കൊണ്ട് എല്ലാ വിധത്തിലും മെച്ചപ്പെടുത്താൻ വേണ്ടിയാകും ഈ തുക വിനിയോഗിക്കുക. കേന്ദ്രീയ വിദ്യാലയങ്ങൾക്കും നവോദയ വിദ്യാലയങ്ങൾക്കും പുറമെ സംസ്ഥാനങ്ങളിലെ സർക്കാർ വിദ്യാലയങ്ങൾക്കും പ്രയോജനപ്പെടുന്ന വിധമാകും 'പി.എം. ശ്രീ" ഫണ്ട് വിനിയോഗം. വിദ്യാർത്ഥികളിലാണ് രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നതെന്ന് ഏവരും പറയാറുണ്ട്. എന്നാൽ രാജ്യത്തെ സ്കൂളുകൾ പരിശോധിച്ചാൽ പലതും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അതി ദരിദ്രാവസ്ഥയിലാണെന്നു കാണാൻ കഴിയും. ലോക നിലവാരത്തിലേക്ക് വിദ്യാലയങ്ങളെ ഉയർത്താനുള്ള പദ്ധതികൾ ഒരുവശത്തു നടക്കുമ്പോഴും ഇരിപ്പിടം പോലുമില്ലാതെ പൂഴിമണ്ണിൽ ഇരുന്നു പഠിക്കേണ്ടിവരുന്ന ദരിദ്ര വിദ്യാലയങ്ങൾ രാജ്യത്ത് അനേകമുണ്ട്.
പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ പരീക്ഷണശാലകൾ എന്ന നിലയ്ക്കാകും പി.എം. ശ്രീ സ്കൂളുകളെ ഉയർത്തിക്കൊണ്ടുവരിക. പ്രൈമറി മുതൽ ഹയർ സെക്കൻഡറി സ്കൂളുകൾ വരെ പദ്ധതിക്കു കീഴിൽ വരും. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ സമഗ്ര വികസനമാണ് ലക്ഷ്യം. പഠനം ആഹ്ളാദകരമായ അന്തരീക്ഷത്തിൽ നടത്താനാവശ്യമായ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കും. പരിസ്ഥിതിയെ ഒരുവിധത്തിലും ഹനിക്കാതെ പി.എം. ശ്രീ സ്കൂളുകൾ പൂർണമായും ഹരിത വിദ്യാലയങ്ങളായി പരിവർത്തനപ്പെടുത്താൻ നടപടിയുണ്ടാകും. സൗരോർജ്ജം കൊണ്ടാവും സ്കൂളുകളിലെ വൈദ്യുതി ആവശ്യങ്ങൾ നിർവഹിക്കുക. സ്കൂൾ വളപ്പുകളിൽ ജൈവകൃഷിക്ക് പ്രോത്സാഹനം നൽകും. മാലിന്യനിർമ്മാർജ്ജനം, സംസ്കരണം, ജലസംരക്ഷണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകും. പരിസ്ഥിതിക്ക് വൻ ഭീഷണിയായി മാറിക്കഴിഞ്ഞ പ്ളാസ്റ്റിക്കിനെ സ്കൂളുകളുടെ പടിക്കു പുറത്താക്കാനുള്ള ശ്രമവുമുണ്ടാകും. അതാതു പ്രദേശങ്ങളിലെ വ്യവസായശാലകളുടെ സഹായത്തോടെ പഠനകാലത്തുതന്നെ ഉത്‌പാദന മേഖലകളിൽ കുട്ടികളെ പരിശീലിപ്പിച്ചെടുക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. പരമ്പരാഗത അദ്ധ്യയന മാതൃകകളിൽ നിന്നു വിട്ട് നൂതന മാതൃകകൾ സ്വീകരിക്കും. ബുക്കും പാഠപുസ്തകങ്ങളും ഒഴിവാക്കിയുള്ള പുതിയ പഠനരീതികളാവും പി.എം. ശ്രീ സ്കൂളുകളുടെ മറ്റൊരു പ്രധാന സവിശേഷത.
കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുകൊണ്ടാവും പദ്ധതി നടത്തിപ്പിനായുള്ള 27,360 കോടി രൂപ കണ്ടെത്തുക. കേന്ദ്രവിഹിതമായി അഞ്ചുവർഷത്തേക്ക് 18,128 കോടി രൂപ നൽകും. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ എണ്ണമനുസരിച്ച് സംസ്ഥാനങ്ങളും വിഹിതം നൽകേണ്ടിവരും.
കേരളം പോലുള്ള വിദ്യാഭ്യാസ കാര്യങ്ങളിൽ ഉന്നതി പ്രാപിച്ച സംസ്ഥാനങ്ങളിലും സർക്കാർ വിദ്യാലയങ്ങളുടെ ചിത്രമെടുത്താൽ കാര്യങ്ങൾ അത്ര തൃപ്തികരമാണെന്നു പറയാനാവില്ല. പിന്നാക്ക സംസ്ഥാനങ്ങളിലാകട്ടെ സ്ഥിതി ദയനീയം തന്നെയാണ്. കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകളിൽ വിദ്യാഭ്യാസ മേഖലയ്ക്ക് പലപ്പോഴും ആവശ്യങ്ങൾക്കനുസരിച്ച് വിഹിതം ലഭിക്കാത്തതാണ് സർക്കാർ സ്കൂളുകളുടെ ദരിദ്രാവസ്ഥയ്ക്കു പ്രധാന കാരണം. കേരളം ഈ രംഗത്ത് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്തുത്യർഹർമായ നിലയിൽ സ്കൂൾ നവീകരണ പദ്ധതി നടപ്പാക്കിവരികയാണ്. ഘട്ടം ഘട്ടമായി സ‌്‌കൂളുകൾ നവീകരിക്കാനും അവയിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ശ്രമം നടന്നുവരുന്നു. പി.എം. ശ്രീ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം പരമാവധി നേടിയെടുക്കാൻ ശ്രമം നടത്തേണ്ടതുണ്ട്. തുക സ്കൂളുകൾക്കു നേരിട്ടു കൈമാറുന്നതുകൊണ്ട് അനുമതിക്കായി കാത്തിരിക്കേണ്ടതില്ല എന്ന മെച്ചവുമുണ്ട്. ഇടനിലക്കാരില്ലാത്തതിന്റെ ഗുണം വേറെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |