SignIn
Kerala Kaumudi Online
Thursday, 25 April 2024 10.32 AM IST

വിജ്ഞാനം നേടാൻ വേലിക്കെട്ടുകൾ വേണ്ട

ugc

വിദൂര പഠനത്തിലൂടെ നേടുന്ന ബിരുദങ്ങളും റഗുലർ കോഴ്സുകളുടേതിനു തുല്യമായി പരിഗണിക്കാനുള്ള യു.ജി.സി തീരുമാനം സ്വാഗതാർഹമാണ്. വിദൂര പഠനത്തിനു പുറമെ ഓൺലൈൻ വിദ്യാഭ്യാസവും രാജ്യത്ത് സാർവത്രികമായിട്ടുണ്ട്. ഇങ്ങനെ ഓൺലൈൻ വഴി നേടുന്ന ബിരുദങ്ങൾക്കും തുല്യ പരിഗണനയാകും ഇനി ലഭിക്കുക. രണ്ടുവർഷം മുൻപ് ലോകമാകെ കൊവിഡ് പടർന്നപ്പോൾ വിദ്യാഭ്യാസം ഏതാണ്ടു പൂർണമായും ഓൺലൈനാക്കിയിരുന്നു. അദ്ധ്യയനത്തിന്റെ കണ്ണി മുറിഞ്ഞുപോകാതെ നിലനിറുത്തിയത് ഈ മാർഗത്തിലൂടെയാണ്. ഇന്നിപ്പോൾ ലോകമാകെ അംഗീകരിക്കപ്പെട്ട പഠന സമ്പ്രദായമായി ഓൺലൈൻ വിദ്യാഭ്യാസം മാറിക്കഴിഞ്ഞു.

വിദൂര പഠനം വഴി നേടുന്ന ബിരുദ - ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ തൊഴിലിനും പ്രൊമോഷനും ഉന്നത വിദ്യാഭ്യാസത്തിനും സ്വീകാര്യമായിരുന്നില്ല. ഇത്തരത്തിലുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ അലങ്കാരമായി കൊണ്ടുനടക്കാമെന്നല്ലാതെ അവയുടെ ബലത്തിൽ തൊഴിൽ നേടാനോ ഉന്നത കോഴ്സുകൾക്ക് അപേക്ഷിക്കാനോ സാദ്ധ്യമായിരുന്നില്ല. യു.ജി.സിയുടെ ഇപ്പോഴത്തെ തീരുമാനത്തോടെ ഇതിനു മാറ്റം വരികയാണ്. രാജ്യമെങ്ങുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്. സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ റഗുലർ - ഡിസ്റ്റൻസ് എന്ന വേർതിരിവ് ഇനി ഇല്ലാതാകും. യു.ജി.സി അംഗീകാരമുള്ള സ്ഥാപനങ്ങളുടെ ഡിസ്റ്റൻസ് - ഓൺലൈൻ കോഴ്സുകൾക്കേ റഗുലർ കോഴ്സുകളുടേതിനു തുല്യമായ പരിഗണന ലഭിക്കൂ എന്ന നിബന്ധന വച്ചിട്ടുള്ളതിനാൽ ഈ രംഗത്തു പ്രവർത്തിച്ചുവരുന്ന വ്യാജ സ്ഥാപനങ്ങൾക്കു മൂക്കുകയറിടാനും യു.ജി.സി തീരുമാനം ഉപകരിക്കും. വ്യാജ പരസ്യങ്ങൾ കാണിച്ച് കുട്ടികളെ ചതിയിൽപ്പെടുത്തുന്ന ഒട്ടേറെ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. അംഗീകാരമുള്ള കോഴ്സുകളെന്ന മട്ടിലാകും പരസ്യങ്ങൾ. പിന്നീടാകും കള്ളി പുറത്താകുന്നത്.

കേരളത്തിൽ വിദൂര പഠനത്തിനായി മാത്രം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്നെങ്കിലും ചില സാങ്കേതിക തടസങ്ങളുടെ പേരിൽ കോഴ്സുകൾക്ക് ഇനിയും അംഗീകാരം ലഭിക്കാത്തത് പതിനായിരക്കണക്കിനു കുട്ടികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഓപ്പൺ സർവകലാശാല പ്രവർത്തനം തുടങ്ങിയതോടെ മറ്റിടങ്ങളിൽ നടന്നുവന്ന വിദൂര പഠനങ്ങൾക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. എം.ജി സർവകലാശാല നടത്തുന്ന വിദൂര കോഴ്സുകൾക്കു മാത്രമേ യു.ജി.സിയുടെ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യു.ജി.സി അംഗീകാരം ലഭിക്കാനുള്ള നടപടികൾ ഉൗർജ്ജിതമാക്കുകയാണ് ഇപ്പോഴത്തെ ആവശ്യം.

വിദൂര പഠന സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താൻ യു.ജി.സിയുടെ പുതിയ തീരുമാനം വിദ്യാർത്ഥികളെ സഹായിക്കും. വിജ്ഞാനത്തിന്റെ ചക്രവാളം അതിവിശാലമായതിനാൽ വിലക്കുകൾക്കോ നിയന്ത്രണങ്ങൾക്കോ സാംഗത്യമില്ല. അറിവു നേടാനും ബിരുദം സ്വന്തമാക്കാനും ക്ളാസ് മുറിയിലെ പഠനം തന്നെ വേണമെന്നില്ല. വിദൂര പഠനം വഴിയും ഓൺലൈൻ പഠനം വഴിയും അനേകം പേർ ബിരുദങ്ങൾ എടുക്കാറുണ്ട്. അത്തരം ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ പുലർത്തിയിരുന്ന ഭ്രഷ്ട് ഇല്ലാതാവുകയാണ് യു.ജി.സിയുടെ പുതിയ തീരുമാനത്തിലൂടെ. അനവധി കാരണങ്ങളാൽ കോളേജിൽ ചേർന്നു പഠിക്കാൻ പാങ്ങില്ലാത്ത കുട്ടികൾ നിരവധിയുണ്ട്. അത്തരക്കാർക്ക് ആശ്രയമാണ് വിദൂര - ഓൺലൈൻ വിദ്യാഭ്യാസം. ഇങ്ങനെ കരസ്ഥമാക്കുന്ന ബിരുദങ്ങളും സാധാരണ ബിരുദങ്ങൾക്കൊപ്പം പരിഗണിക്കുമെന്ന തീരുമാനം വിജ്ഞാനസമ്പാദനത്തിൽ പുതിയ അദ്ധ്യയനം തുറക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.