SignIn
Kerala Kaumudi Online
Thursday, 25 April 2024 12.21 PM IST

വെള്ളക്കരത്തിന്റെ സർക്കാർ കുടിശ്ശിക

photo

ജനപ്രതിനിധികളാണ് നിയമങ്ങൾ നിർമ്മിക്കുന്നത്. അത് എല്ലാവരും പാലിക്കണമെന്നാണ് ചട്ടം. അതിന് മാ‌ത‌ൃക കാട്ടേണ്ടത് സർക്കാരാണ്. എന്നാൽ പലപ്പോഴും സർക്കാർ വകുപ്പുകളും കോർപ്പറേഷനുകളും നിയമം പാലിക്കാത്തവരായി മാറുന്നു. വെള്ളത്തിനും കറന്റിനുമൊക്കെ തുച്ഛമായ തുക കുടിശ്ശിക വന്നാലും സാധാരണ പൗരന്റെ കണക്ഷൻ വിച്ഛേദിക്കാൻ അധികാരികൾ ഒരു നിമിഷം പോലും പാഴാക്കാറില്ല. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന്റെ പേരിൽ ആത്മഹത്യകൾ വരെ നടന്നിട്ടുണ്ട്. എന്നാൽ സർക്കാർ വകുപ്പുകൾ കോടികളുടെ കുടിശ്ശിക വരുത്തിയാലും ആരും കണക്ഷൻ കട്ട് ചെയ്യില്ല. ഒരേനാട്ടിൽ രണ്ട് നീതിയ്‌ക്ക് തുല്യമാണിത്. മാതൃകയാകേണ്ട സർക്കാ‌ർ തന്നെയാണ് നിയമം ലംഘിക്കാൻ മുന്നിൽ നിൽക്കുന്നത്. വാട്ടർ അതോറിറ്റിക്ക് തദ്ദേശവകുപ്പ് നൽകാനുള്ള കുടിശ്ശിക 964.84 കോടിയാണ്. വിവിധ സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശിക 350 കോടിയും. വർഷങ്ങളായി പണമടയ്ക്കാതെ കുമിഞ്ഞുകൂടിയതാണ് ഇത്രയും വലിയ തുകകൾ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒൗദ്യോഗിക വസതിയികളിലെയും കുടിശ്ശിക ലക്ഷങ്ങൾ വരും. ഇതൊന്നും മുഖ്യമന്ത്രിയുടെയോ മറ്റ് മന്ത്രിമാരുടെയോ ഉത്തരവാദിത്വങ്ങളല്ല. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരാണ് സമയാസമയത്ത് ഇത് ചെയ്യേണ്ടത്. അവർ ചെയ്തിട്ടില്ല, അല്ലെങ്കിൽ ഇക്കാര്യത്തിന് പണം ആവശ്യപ്പെടുമ്പോൾ ധനവകുപ്പ് നൽകിയിട്ടില്ല എന്നാണ് ഇത്രയും കുടിശ്ശിക വന്നതിൽനിന്ന് അനുമാനിക്കാൻ കഴിയുന്നത്.

സമയാസമയത്ത് കൃത്യമായി അടച്ചിരുന്നെങ്കിൽ ഇതൊന്നും ഇത്രയും വലിയ തുകയായി മാറില്ലായിരുന്നു. ക്ളിഫ് ഹൗസിലെയും മൻമോഹൻ ബംഗ്ളാവിലെയും 39 ലക്ഷം രൂപ കുടിശ്ശിക അടയ്ക്കാൻ വാട്ടർ അതോറിറ്റി നോട്ടീസ് നൽകിയതിനെത്തുടർന്ന് ധനവകുപ്പ് തുക ഉടൻ അനുവദിച്ചത് ഇത് വാർത്തയായതിന്റെ പശ്ചാത്തലത്തിലാണ്. ജൂലായ് വരെ വാട്ടർ അതോറ്റിറ്റിക്ക് പിരിഞ്ഞുകിട്ടേണ്ട മൊത്തം കുടിശ്ശിക 1878 കോടിയാണ്. സർക്കാർ-പൊതുമേഖലാസ്ഥാപനങ്ങൾ , തദ്ദേശസ്ഥാപനങ്ങൾ എന്നിവ ചേർന്ന് 1287 കോടിയാണ് നൽകാനുള്ളത്. 1990 മുതൽ തുടർച്ചയായി പണം അടയ്ക്കാത്ത സർക്കാർ സ്ഥാപനങ്ങളുമുണ്ട്. ഇത് കിട്ടിയാലും വാട്ടർ അതോറിറ്റിയുടെ മൊത്തം നഷ്ടം നികത്താനാവില്ല. സ്ഥാപിതമായതു മുതൽ ഇതുവരെ നഷ്ടം 4000കോടിയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. കുടിശ്ശിക പിരിച്ചെടുത്താൽ ഇതിന്റെ പകുതി നഷ്ടമെങ്കിലും കുറയുമായിരുന്നു. ഒരു സർക്കാർ വകുപ്പ് സർക്കാരിന്റെ കീഴിലുള്ള മറ്റൊരു സ്ഥാപനത്തിന് എന്തിന് സേവനത്തിന് പണം നൽകണം എന്ന ഉദ്യോഗസ്ഥരുടെ മനോഭാവമായിരിക്കാം ഒരുപക്ഷേ പണം നൽകാതിരിക്കാൻ കാരണം. ഇതിലൂടെ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനത്തെയാണ് തുരങ്കം വച്ചതെന്ന് ഇൗ ഉദ്യോഗസ്ഥർ അറിയുന്നില്ല.

സമയത്ത് പണം കിട്ടാതെ വന്നാൽ ഏതു സ്ഥാപനവും കുഴപ്പത്തിലാവും. എല്ലാവരോടും നിയമം പാലിക്കണമെന്നും പാലിച്ചില്ലെങ്കിൽ പിഴ നൽകേണ്ടിവരുമെന്നും പറയുന്ന സ‌ർക്കാർ തന്നെ ഇങ്ങനെയുള്ള തെറ്റായ മാതൃക കാട്ടുന്നത് ഒരർത്ഥത്തിൽ സമയത്ത് പണം അടയ്ക്കുന്ന ജനങ്ങളെ വിഢ്ഢികളാക്കുന്നതിന് തുല്യമാണ്. സർക്കാർ സ്ഥാപനങ്ങളായതിനാൽ കുടിശ്ശിക അടച്ചില്ലെങ്കിലും കുടിവെള്ളം മുട്ടില്ലെന്ന ധെെര്യമാണ് അവരെ അതിന് പ്രരിപ്പിക്കുന്നത്. സാധാരണ ജനങ്ങളുടെ കാര്യം അതല്ലല്ലോ. സർക്കാരിന്റെ നിയമലംഘനം കൺമുന്നിൽ കണ്ടുംകൊണ്ട് അവർ നിയമം പാലിച്ചല്ലേ പറ്റൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.