SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.02 PM IST

എൻജിനിയറിംഗ് പഠനം വ്യവസായബന്ധിതമാകുമ്പോൾ

engineering

എൻജിനിയറിംഗ് പഠനത്തിന് മറ്റ് മേഖലകളെക്കാൾ പ്രത്യേക അഭിരുചി പ്രധാനമാണ്. ദൗർഭാഗ്യവശാൽ പ്ളസ് ടു കഴിഞ്ഞാൽ മറ്റൊന്നിലേക്കും തിരിയാൻ കഴിയാത്തവർക്കെല്ലാം ചേക്കേറാൻ കഴിയുന്ന ഒന്നായി ഇവിടെ എൻജിനിയറിംഗ് പഠനം മാറിയിരിക്കുന്നു. ഒരു പ്രൊഫഷണൽ ഡിഗ്രിയെടുക്കാൻ വേണ്ടി മാത്രം എൻജിനിയറിംഗിന് ചേരുന്നവരാണ് കൂടുതൽ. ഇത് സംസ്ഥാനത്തെ എൻജിനിയറിംഗ് പഠന മേഖലയുടെ മൂല്യശോഷണത്തിന് വഴിയൊരുക്കുകയും ചെയ്തു. എൻജിനിയറിംഗ് പാസാകുന്ന കുട്ടികൾ ആ മേഖല ഒഴികെ മറ്റ് രംഗങ്ങളിലാണ് ജോലി അന്വേഷിക്കുന്നത്. വലിയൊരു ശതമാനം ബാങ്കിംഗ് മേഖലയിലേക്ക് തിരിയുന്നു. അടുത്തിടെ പുറത്തിറങ്ങിയ പൊലീസ് കോൺസ്റ്റബിൾമാരുടെ ലിസ്റ്റിൽ 250 ഓളം പേർ എൻജിനിയറിംഗ് ബിരുദധാരികളാണ്. രാഷ്ട്ര നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കേണ്ട ചുമതലയാണ് പഴയകാലത്ത് എൻജിനിയർമാർക്ക് ഉണ്ടായിരുന്നത്. ആധുനിക കാലത്ത് പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വന്നെങ്കിലും മറ്റ് വികസിത രാജ്യങ്ങളിൽ ഉള്ളതുപോലെ ആ മേഖല വ്യവസായബന്ധിതമാക്കി മാറ്റിയിരുന്നില്ല. വർഷങ്ങൾക്കു മുൻപേ അത് വേണ്ടിയിരുന്നതാണ്. അങ്ങനെയായിരുന്നെങ്കിൽ എൻജിനിയറിംഗ് പഠനം കഴിയുന്നവർ മറ്റ് തൊഴിലുകളുടെ പിറകെ പോകില്ലായിരുന്നു.

ബ്രിട്ടീഷ് കാലത്തിന്റെ തുടർച്ച എന്നപോലെ സിദ്ധാന്തത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും അതിന്റെ പ്രയോഗത്തിൽ ആവശ്യമായ പരിശീലനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ന്യൂനത ഇപ്പോഴും നിലനിൽക്കുന്നു. ഇതൊക്കെ തിരിച്ചറിഞ്ഞാവും എൻജിനിയറിംഗ് വിദ്യാഭ്യാസം കൂടുതൽ വ്യവസായബന്ധിതമാക്കാനും നവീകരിക്കാനുമായി വ്യവസായികളും സാങ്കേതിക വിദഗ്ദ്ധരുമടങ്ങുന്ന നവീകരണ വ്യവസായ കൗൺസിൽ ആരംഭിക്കാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇത് വളരെയധികം സ്വാഗതാർഹമാണ്. വിക്രം സാരാഭായി സ്‌പേസ് സെന്റർ ഡയറക്ടർ ഡോ.എസ്. സോമനാഥിന്റെ നേതൃത്വത്തിലാവും കൗൺസിൽ. യൂണിവേഴ്സിറ്റികളിലെ അക്കാഡമിക്, ഗവേഷണ കൗൺസിലുകൾക്കുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ വ്യവസായ കൗൺസിലിനും നൽകാനായി ചട്ടം ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോഴ്സുകൾ കൂടുതൽ തൊഴിലധിഷ്ഠിതമായി മാറും. ഭാവിയിൽ വ്യവസായശാലകളുടെ ചെറിയ യൂണിറ്റുകൾ തന്നെ കാമ്പസിൽ പ്രവർത്തിച്ചെന്നിരിക്കും. ഇവിടെ ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്ന്,​ മാർക്കിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രായോഗികമായി കൂടുതൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ അതത് മേഖലയിലുള്ള വ്യവസായശാലകളിലേക്ക് ഇന്റർവ്യൂവും ടെസ്റ്റും ഇല്ലാതെ തന്നെ നിയമിക്കാൻ വഴിതെളിയും. ഈ കൗൺസിലിന്റെ പ്രവർത്തനം വിജയിച്ചാൽ രാജ്യത്തിന് തന്നെ മാതൃകയായി മാറാനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENGINEERING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.