SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 PM IST

വെറുതേ കേസെടുത്തിട്ട് എന്തു കാര്യം?

photo

അഴിമതിയുടെ ചെറുതുരുത്തുകളല്ല വലിയ ഹിമവാഹിനികൾ തന്നെ ചില സർക്കാരാഫീസുകളിൽ നിലനിൽക്കുന്നുവെന്നാണ് പാലക്കാട്ടെ എക്സൈസ് ഓഫീസുകളിൽ നടന്ന വിജിലൻസ് പരിശോധന വ്യക്തമാക്കുന്നത്. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫീസിൽ നിന്ന് 2.24 ലക്ഷം രൂപയും കാടാങ്കോട്ടെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഓഫീസിൽ നിന്ന് 7.99 ലക്ഷം രൂപയുമാണ് പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ കൊണ്ടുവന്ന പണമായിരുന്നു ഇതെന്നാണ് പൊലീസിനു ലഭിച്ച മൊഴി.

പാലക്കാട്ടു നിന്ന് മറ്റു ജില്ലകളിലേക്കു കള്ളു കൊണ്ടുപോകാൻ പെർമിറ്റ് ആവശ്യമാണ്. ഇതിന് അപേക്ഷയുമായെത്തുന്ന കള്ളുഷാപ്പ് കരാറുകാർ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ടിവരും. ഉദ്യോഗസ്ഥരുടെ ഗ്രേഡനുസരിച്ചാണ് വീതം വയ്പ്. ഇടയ്ക്കിടെ നാട്ടാരെ ബോദ്ധ്യപ്പെടുത്താൻ ചില റെയ്‌ഡുകളൊക്കെ നടക്കും. പിടിയിലാകുന്ന ചില ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെന്നും വരാം. മാസങ്ങൾക്കകം ഇരുചെവിയറിയാതെ അവരൊക്കെ സർവീസിൽ കയറും.

കള്ളുചെത്തിനും വില്പനയ്ക്കും പാലക്കാടു ജില്ല പ്രസിദ്ധമാണ്. അധികം വരുന്ന കള്ള് പുറത്തേക്കു കൊണ്ടുപോവുകയാണു പതിവ്. ഇതിനാവശ്യമായ പെർമിറ്റിനു നിശ്ചിതഫീസിനു പുറമേ ഉദ്യോഗസ്ഥർക്ക് പടികൂടി നൽകണം. തിങ്കളാഴ്ച റെയ്ഡിലൂടെ പിടിച്ചെടുത്ത പത്തേകാൽ ലക്ഷത്തോളം രൂപ ഷാപ്പുടമകൾ ഉദ്യോഗസ്ഥർക്കായി കൊണ്ടുവന്നതെന്നു മൊഴി നൽകിയത് സിവിൽ സ്റ്റേഷനിലെ ഓഫീസ് പ്യൂണാണ്. ഒരു ലിറ്റർ കള്ളിന് പന്ത്രണ്ടു രൂപയെന്ന തോതിലാണത്രെ ഷാപ്പുടമ കോഴ നൽകേണ്ടത്. ഷാപ്പ് ലൈസൻസ് ഓരോ വർഷത്തേക്കാണെങ്കിലും ജില്ലവിട്ട് കള്ളുകൊണ്ടുപോകാനുള്ള പെർമിറ്റ് ആറുമാസം കൂടുമ്പോൾ പുതുക്കണമെന്നാണു ചട്ടം. വർഷം രണ്ടുവട്ടം ഉദ്യോഗസ്ഥർക്കു കോഴ വാങ്ങാൻ അവസരം കിട്ടുമെന്നതിനപ്പുറം സർക്കാരിന് ഇതുകൊണ്ട് ഗുണമൊന്നുമില്ല.

എക്സൈസിലും പൊലീസിലുമൊക്കെ തുച്ഛമായ വേതനഘടന നിലനിന്നിരുന്ന കാലത്ത് ചെറിയ കൈമടക്കുകൾക്കു നേരെ അധികൃതർ കണ്ണടയ്ക്കുമായിരുന്നു. ഇന്ന് ജീവനക്കാർക്ക് മാന്യമായി ജീവിക്കാനുള്ള ശമ്പളം സർക്കാർ നൽകുന്നുണ്ട്. എന്നാലും പല വകുപ്പിലും അഴിമതിയും കൈക്കൂലിയും നിലനിൽക്കുകയാണ്. ഓഫീസുകളിലെ നടപടികൾ സുഗമമാക്കാനും കൈക്കൂലിക്കുള്ള പഴുതുകളടയ്ക്കാനുമാണ് ഇ - ഗവേണൻസ് പരിഷ്കാരം കൊണ്ടുവന്നത്. അതിനുശേഷവും പല വകുപ്പുകളും കൈക്കൂലി എന്ന മഹാശാപത്തിൽ നിന്ന് മുക്തമായിട്ടില്ല. ഏതാനും ദിവസം മുൻപാണ് ഇറിഗേഷൻ വകുപ്പിലെ വനിതാ എൻജിനിയർ കൈക്കൂലിക്കേസിൽ അറസ്റ്റിലായത്. നിരതദ്ര‌വ്യമായി നൽകിയ രണ്ടരലക്ഷം രൂപ തിരികെ ലഭിക്കാൻ അപേക്ഷ നൽകിയ കരാറുകാരനോട് വലിയൊരു തുക കൈക്കൂലി ആവശ്യപ്പെട്ട എൻജിനിയറാണ് കുടുങ്ങിയത്. വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കവേയാണ് ഈ ഉദ്യോഗസ്ഥ വിജിലൻസ് നടപടിക്കു വിധേയയായത്. വൻതുക ശമ്പളമായും അലവൻസുകളായും വാങ്ങുന്നവർ കൈക്കൂലിക്ക് കൈനീട്ടുന്ന കാഴ്ച ഇത്തരം ഓഫീസുകളിൽ പതിവാണ്. കരാറുകാരന്റെ ബിൽ മാറണമെങ്കിൽ നിശ്ചിതവിഹിതം എത്തിയിരിക്കണം. കുടുംബം വരെ പണയപ്പെടുത്തിയാകും ചെറിയ കരാറുകാർ സർക്കാർ പണി ഏറ്റെടുത്തു നടത്തുന്നത്. ഒടുവിൽ അതിന്റെ ബിൽ മാറേണ്ട ഘട്ടമെത്തുമ്പോൾ ഓഫീസിൽ പലരെയും പ്രസാദിപ്പിക്കേണ്ടിവരും. പിടിയിലാകുന്നവർ കഠിനശിക്ഷയ്ക്കു വിധേയരായാലേ ഈ ദുർഗ്ഗതിക്കു മാറ്റമുണ്ടാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXCISE BRIBE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.