SignIn
Kerala Kaumudi Online
Saturday, 20 April 2024 10.30 AM IST

ഉപഭോക്താക്കളെ കാത്ത് വലിയ ആപത്ത്

photo

റഷ്യ - യുക്രെയിൻ യുദ്ധത്തെത്തുടർന്ന് എണ്ണവില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ അതിന്റെ ആഘാതം ഇവിടെ എങ്ങനെയാകുമെന്ന ഭയപ്പാടിലാണ് ജനങ്ങൾ. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞ സ്ഥിതിക്ക് ഏതുനിമിഷവും ഇന്ധനവിലയിൽ വൻ വർദ്ധന പ്രതീക്ഷിച്ചിരിക്കുകയാണവർ. തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ പ്രകോപിപ്പിക്കുന്നത് പന്തിയല്ലെന്നു കരുതിയാണ് കഴിഞ്ഞ മൂന്നുമാസം ഇന്ധന വിലയിൽ വർദ്ധനയൊന്നും വരുത്താതിരുന്നത്. ഇനിയിപ്പോൾ അടുത്ത തിരഞ്ഞെടുപ്പുകാലത്തല്ലേ ജനങ്ങളെ പേടിക്കേണ്ടതുള്ളൂ. അതിനാൽ ഇടിത്തീപോലെ ഏതു നിമിഷവും ഇന്ധനവിലയ്ക്കു തീപിടിക്കാം.

ഇന്ധനവില വർദ്ധനയെക്കുറിച്ച് ഭീതിയോടെ ഓർത്തിരിക്കുമ്പോൾത്തന്നെ അധികമാരും അറിയാത്ത മറ്റൊരു വെള്ളിടിക്കായി അണിയറയിൽ ആലോചനകൾ തിരുതകൃതിയായി നടക്കുകയാണ്. ജനങ്ങളുടെ നികുതിഭാരം കുറയ്ക്കാനെന്ന മട്ടിൽ കൊണ്ടുവന്ന ജി.എസ്.ടി പരിഷ്കാരം ഫലത്തിൽ അവരെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇളവുകളെന്ന പേരിൽ ഇടയ്ക്കിടെ കൊണ്ടുവന്ന മാറ്റങ്ങൾ കാര്യമായ ഫലം നൽകിയതുമില്ല. അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തെട്ട് എന്നിങ്ങനെ നാലു സ്ളാബാണ് ജി.എസ്.ടിയിൽ നിലവിലുള്ളത്. വരുമാനം കൂട്ടുക എന്ന ലക്ഷ്യമിട്ട് ഈ സ്ളാബുകൾ മൂന്നായി കുറയ്ക്കുന്നതിനെക്കുറിച്ചാണ് ജി.എസ്.ടി കൗൺസിൽ ഇപ്പോൾ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ വരുമാനത്തിനായി സംസ്ഥാനങ്ങൾ സമ്മർദ്ദം തുടരവേ ഈ നിർദ്ദേശം അടുത്ത കൗൺസിൽ യോഗത്തിൽ അംഗീകരിക്കപ്പെട്ടേക്കാം. അതു നടക്കുകയാണെങ്കിൽ ജനങ്ങളുടെ മേലുള്ള നികുതിഭാരം വീണ്ടും കൂടുമെന്നതിൽ തർക്കമില്ല. നിലവിൽ ഏറ്റവും കുറഞ്ഞ നികുതി സ്ളാബ് അഞ്ചു ശതമാനത്തിന്റേതാണ്. അത് എട്ടായി ഉയർത്താനാണ് നിർദ്ദേശം. പന്ത്രണ്ട് ശതമാനത്തിന്റെ സ്ളാബ് പതിനെട്ട് ശതമാനത്തിലേക്കു മാറുന്നതോടെ പന്ത്രണ്ടിന്റെ സ്ളാബ് ഇല്ലാതാകും. ജി.എസ്.ടിയിൽ ഇനി മൂന്ന് സ്ലാബുകൾ മതിയെന്ന തരത്തിലേക്കാണ് ആലോചന നീങ്ങുന്നത്. പന്ത്രണ്ടു ശതമാനം നികുതി ബാധകമായ ചരക്കു സേവനങ്ങൾ പതിനെട്ടു ശതമാനത്തിലേക്കു ഉയരുമ്പോൾ ഉണ്ടാകാവുന്ന അധിക നികുതിഭാരം ഉൗഹിക്കാവുന്നതേയുള്ളൂ. സ്ളാബുകൾ പുനഃക്രമീകരിക്കുമ്പോൾ ചരക്കു ഘടനയിലും ആവശ്യമായ മാറ്റങ്ങളുണ്ടാകുമെന്നാണു പറയുന്നത്. അത് എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന് മുൻകൂട്ടി പറയാനാകില്ല. കാരണം ജനങ്ങളെ സഹായിക്കുകയല്ലല്ലോ നികുതി പിരിവുകൊണ്ട് ലക്ഷ്യമാക്കുന്നത്. അഞ്ചുശതമാനത്തിന്റെ സ്ളാബിൽ ഒരു ശതമാനം വർദ്ധന വരുത്തിയാൽ പോലും ഖജനാവിലെത്തുക അരലക്ഷം കോടിയുടെ അധിക വരുമാനമാണ്. ആ നിലയ്ക്ക് അഞ്ചിന്റെ സ്ളാബ് എട്ടാക്കുന്നതിലൂടെ ഒന്നരലക്ഷം കോടി രൂപയാകും അധികമായി ഒരു വർഷം ലഭിക്കുക. അതുപോലെതന്നെ പന്ത്രണ്ടിന്റെ സ്ളാബ് പതിനെട്ടാകുമ്പോഴും ഉണ്ടാകാനിടയുള്ള അധിക നികുതി വരുമാനം സങ്കല്പിക്കാവുന്നതേയുള്ളൂ. ജി.എസ്.ടി വന്നാൽ എല്ലാം കുശാലാകുമെന്ന വീമ്പുപറച്ചിൽ വ്യർത്ഥമായെന്ന് അഞ്ചുവർഷത്തെ അനുഭവം തെളിയിച്ചുകഴിഞ്ഞു. അടിസ്ഥാന സ്ലാബ് എട്ടായി ഉയർത്തുകയും പന്ത്രണ്ടിന്റെ സ്ലാബ് ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്താവിന്റെ ഭാരമേറുകയാണ്. ഏതുവിധേനയും അധിക വരുമാനമുണ്ടാക്കുന്നതിൽ സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കുമ്പോൾ ജനങ്ങൾ അതൊക്കെ താങ്ങാൻ നിർബന്ധിതരാണ്. ജി.എസ്.ടി നഷ്ടപരിഹാര പാക്കേജ് അഞ്ചുവർഷത്തേക്കുകൂടി നീട്ടാൻ കേന്ദ്രത്തിനുമേൽ സംസ്ഥാനങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തുമ്പോഴും ജനങ്ങൾ വഹിക്കേണ്ടിവരുന്ന നികുതിഭാരത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUEL PRICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.