SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 PM IST

മോദി നയിക്കുന്ന ജി - 20

photo

ഇന്ത്യയ്ക്ക് അദ്ധ്യക്ഷസ്ഥാനം കൈമാറിക്കൊണ്ടാണ് ബാലിയിൽ നടന്ന ജി - 20 ഉച്ചകോടി സമാപിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻഡോനേഷ്യൻ പ്രസിഡന്റിൽ നിന്ന് അദ്ധ്യക്ഷപദവി സ്വീകരിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളുടെ ഉച്ചകോടികളുടെയെല്ലാം പൊതുവായ ലക്ഷ്യം ലോകത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ ഉതകുന്ന ധാരണകൾ സ്വരൂപിക്കുക എന്നതാണ്. ജി -20 ഉച്ചകോടിയുടെ ലക്ഷ്യവും വ്യത്യസ്തമല്ല. ലോകം ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം നേരിട്ട ഒരു വേളയിലാണ് പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ജി - 20 ഉച്ചകോടി ആദ്യമായി നടന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം ലോകം മുഴുവൻ കാർമേഘം പോലെ സാമ്പത്തികമാന്ദ്യം പടരുകയാണ്. അതിന് പുറമേയാണ് യുക്രെയിൻ യുദ്ധം ഉയർത്തുന്ന ആണവഭീഷണി ഉൾപ്പെടെയുള്ള വെല്ലുവിളികൾ. യുദ്ധത്തെ എല്ലാവരും എതിർക്കുന്നുണ്ടെങ്കിലും യുദ്ധം തുടരുന്നതിന്റെ പരോക്ഷമായ സാമ്പത്തിക ഗുണം ആയുധ വ്യാപാരത്തിലൂടെ ലഭിക്കുന്ന അമേരിക്കയും ചൈനയും ജി - 20യിലെ പ്രബലമായ അംഗരാജ്യങ്ങളാണ്. ആയുധങ്ങൾ നിർമ്മിക്കുന്ന പ്രധാന കമ്പനികളെല്ലാം ഈ രണ്ട് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ളവയാണ്.

യുക്രെയിൻ യുദ്ധം തുടങ്ങിയതിന് ശേഷം ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മിക്കരാജ്യങ്ങളും അവരുടെ പ്രതിരോധ ബഡ്‌ജറ്റ് പതിന്മടങ്ങ് വർദ്ധിപ്പിച്ചു. അധികപണം കൂടുതലും ഒഴുകിയെത്തുക ആയുധ കമ്പനികളുടെ അക്കൗണ്ടുകളിലേക്കാവും എന്നതിൽ സംശയിക്കേണ്ടതില്ല. അതിനാൽ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കയും മറ്റും ആവശ്യപ്പെടുമ്പോഴും അതിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇവിടെയാണ് ഇന്ത്യയുടെ നിലപാടുകളുടെ പ്രസക്തി നിർണായകമാകുന്നത്. ഉസ്‌ബക്കിസ്ഥാനിൽ നടന്ന ഷാങ്‌‌ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കവേ നരേന്ദ്രമോദി പറഞ്ഞ ഒരു വാചകം കൂടി ഉൾപ്പെടുത്തിയാണ് ജി - 20 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പുറത്തുവന്നത്. 'ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല" എന്നായിരുന്നു ആ വാചകം. എസ്.സി.ഒ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ പങ്കെടുത്തിരുന്നെങ്കിലും മോദി ഹസ്ത‌ദാനം നൽകാനോ സംസാരിക്കാനോ തയ്യാറാകാത്തത് വാർത്തയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അകന്നുനിൽക്കൽ എന്ന വ്യാഖ്യാനമാണ് മാദ്ധ്യമങ്ങൾ അതിന് നൽകിയത്. എന്നാൽ ബാലിയിൽ നടന്ന ജി - 20 ഉച്ചകോടിയിൽ ഇരുനേതാക്കളും തമ്മിൽ ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തത് മഞ്ഞുരുകാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയാണ്. മാത്രമല്ല അടുത്തവർഷം ജി - 20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക. ജി - 20യുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത ഇന്ത്യയ്ക്ക് അടുത്ത ഒരുവർഷത്തിനുള്ളിൽ പല തലങ്ങളിലും ക്രിയാത്മക ഇടപെടലുകൾ നടത്താനാകും.

ഇന്ധന വില വർദ്ധനയെ നേരിടാൻ ഇതര മാർഗങ്ങളിലേക്ക് മാറാതെ കഴിയില്ലെന്നത് പ്രതീകാത്മകമായി സൂചിപ്പിക്കാൻ ഇൻഡോനേഷ്യയ്ക്ക് കഴിഞ്ഞത് അഭിനന്ദനീയമാണ്. മോദി ഉൾപ്പെടെ ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ രാഷ്ട്രത്തലവന്മാർക്കും സഞ്ചരിക്കാൻ ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 എന്ന ഇലക്ട്രിക് കാറുകളാണ് നൽകിയിരുന്നത്. ഉച്ചകോടിയുടെ ആവശ്യത്തിനായും സുരക്ഷാഭടന്മാർക്ക് സഞ്ചരിക്കാനും മറ്റുമായി ഏർപ്പെടുത്തിയ 1400 വാഹനങ്ങളും ഇലക്ട്രിക് ആയിരുന്നു. 2023 സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിലാവും പതിനെട്ടാം ജി - 20 ഉച്ചകോടി നടക്കുക. പുരോഗതിക്കായി ഡേറ്റ എന്ന തത്വമാകും അടുത്ത ജി - 20യുടെ ആശയം. ഓരോ മനുഷ്യനും അതിവേഗം ഡിജിറ്റൽ മാർഗങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കെ ഈ ആശയത്തിന്റെ കാലിക പ്രാധാന്യം വളരെ കൂടുതലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G20
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.