ശരാശരി കഴിവുള്ളവരെ വാനോളം പുകഴ്ത്തുകയും ഉന്നത ബൗദ്ധിക നിലവാരത്തിലേക്ക് ഉയർന്നവരെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നത് മലയാളിയുടെ ഒരു പ്രത്യേക സിദ്ധിയാണ്. പ്രതിഭയ്ക്കപ്പുറം മറ്റു പലതും കൂടി കണക്കിലെടുത്താണ് കഴിവുള്ളവരെ നമ്മൾ ആദരിക്കുന്നത്. കേരളത്തിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഒരെഴുത്തുകാരനും അനർഹനാണെന്ന് പറയാനാകില്ല. പക്ഷേ വൈക്കം മുഹമ്മദ് ബഷീറിന് അത് ലഭിക്കാതെ പോകുമ്പോഴാണ് ഇതൊക്കെ പ്രതിഭയുടെ മാത്രം അടിസ്ഥാനത്തിലാണോ ലഭിക്കുന്നതെന്ന സംശയം ചിലരിലെങ്കിലും ജനിക്കുന്നത്. സാഹിത്യ,സാംസ്്കാരിക,സാമ്പത്തിക രംഗങ്ങളിൽ വളരെ കഴിവുള്ള നിരവധി പേർ പ്രവർത്തിക്കുന്ന സ്ഥലമാണ് കേരളം. അതേസമയം വിദേശത്തും മറ്റും പോയി നേട്ടങ്ങൾ കരസ്ഥമാക്കുന്ന മലയാളികളെ അതേ രീതിയിൽ അംഗീകരിക്കാനുള്ള വൈമുഖ്യവും ഇവിടെ വളരെ പ്രകടമാണ്.
2016-ൽ ആദ്യ തവണ പിണറായി വിജയൻ മുഖ്യമന്ത്രിയായ സമയത്ത് സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചപ്പോൾ ഒരു വിവാദമാണ് ആദ്യമുണ്ടായത്. അന്ന് കമ്മ്യൂണിസ്റ്റ് സാമ്പത്തിക വിദഗ്ദ്ധർ പോലും നെറ്റിചുളിച്ചു. കണ്ണൂരുകാരിയും എ.കെ.ജിയുടെ ബന്ധുവും ആയതുകൊണ്ടാവാം നിയമിച്ചതെന്ന് സമാശ്വസിച്ചവർ പോലുമുണ്ടായി. യഥാർത്ഥ പ്രതിഭ വ്യക്തിയുടെ സംഭാവനകളുടെ മാത്രം പിൻബലത്തിൽ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യാനുള്ള മലയാളിയുടെ മടിയാണ് ഇത്തരം വിവാദങ്ങൾക്ക് ഇടയാക്കുന്നത്. ഞങ്ങൾ ശരാശരിക്കാർ മാത്രം മതി ഇവിടെ എന്ന ഒരു ഗൂഢ അജണ്ടയും ഇതിന്റെ പിന്നിലുണ്ടോയെന്നും സംശയിക്കണം. എന്തായാലും നമ്മുടെ മുഖ്യമന്ത്രി അന്ന് നിയമിച്ച സാമ്പത്തിക ഉപദേഷ്ടാവ് ഇപ്പോൾ അന്താരാഷ്ട്ര നാണയനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം.ഡിയായി ജനുവരി 21ന് ചുമതലയേല്ക്കുകയാണ്. ജന്മംകൊണ്ട് മലയാളിയായ ഒരാൾ ആ പദവിയിലെത്തുന്നത് എല്ലാ മലയാളികൾക്കും സന്തോഷിക്കാനും അഭിമാനിക്കാനും വകനൽകുന്ന നേട്ടമാണ്. കണ്ണൂരുകാരിയായതുകൊണ്ടും കമ്മ്യൂണിസ്റ്റ് ബന്ധമുള്ളതുകൊണ്ടുമല്ല അവർ ആ പദവിയിലെത്തുന്നത്. കലർപ്പില്ലാത്ത മൗലിക പ്രതിഭയുടെയും ധാരണയുടെയും കഴിവിന്റെയും മാത്രം അടിസ്ഥാനത്തിലാണ്. ബിരുദ ബിരുദാനന്തര വിദ്യാഭ്യാസം ഇന്ത്യയിൽത്തന്നെ പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക് ലോകത്ത് എത്താൻ കഴിയുന്ന ഉയരം കൂടിയാണ് ഇൗ നേട്ടത്തിലൂടെ അവർ കാണിച്ചു തരുന്നത്.
ഗീതാ ഗോപിനാഥിന്റെ പ്രാഥമിക വിദ്യാഭ്യാസം മൈസൂറിലായിരുന്നു. പിന്നീട് ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്ത ബിരുദവും നേടി. എന്നിട്ടാണ് അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച്.ഡി നേടിയത്. നോബൽ ജേതാവ് അമർത്യ സെന്നിന് ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഇക്കണോമിക്സ് വിഭാഗത്തിൽ പെർമനന്റ് പ്രൊഫസറാകുന്ന ആദ്യത്തെ ഇന്ത്യൻ വനിതയും വംശജയുമാണ് ഗീത ഗോപിനാഥ്. പഠിക്കുന്ന കാലത്ത് ഐ.എ.എസ് ആയിരുന്നു ലക്ഷ്യമെങ്കിലും അതിനേക്കാൾ ലോകസേവനം ചെയ്യാൻ കഴിയുന്ന ലക്ഷ്യത്തിൽ ഇപ്പോൾ അവർ എത്തിച്ചേർന്നിരിക്കുകയാണ്. 1996-ൽ ഐ.എ.എസിന് ഒന്നാം റാങ്ക് നേടിയ ഇക്ബാൽ സിംഗ് ധലീവാളാണ് ജീവിതപങ്കാളി. പിന്നീട് ഇക്ബാൽ ഐ.എ. എസ് ഉപേക്ഷിച്ച് ഗവേക്ഷണ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലേക്ക് മാറുകയായിരുന്നു. കണ്ണൂർ സ്വദേശികളായ ടി.വി. ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ഗീത. ഇനിയും ഉയരങ്ങളിലെത്താൻ ഗീത ഗോപിനാഥിന് കഴിയുമെന്ന് നിസംശയം കരുതാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |