വാചകമടിയും ചർച്ചയും വിവാദവുമൊന്നുമല്ല ഡാറ്റ കളക്‌ഷനും അതിന്റെ അടിസ്ഥാനത്തിൽ ചെയ്‌തുതീർക്കുന്ന നടപടികളുടെ ഫലവുമാണ് പ്രധാനം. ഉദാഹരണത്തിന് പണി പൂർത്തിയായശേഷം വൈദ്യുതി കണക്‌ഷൻ എടുക്കാത്തതുകൊണ്ട് മാത്രം ഉപയോഗശൂന്യമായ നിരവധി സർക്കാർ കെട്ടിടങ്ങൾ കേരളത്തിലുണ്ട്. അവ എത്രയെണ്ണമുണ്ടെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ അന്വേഷിച്ച് റിപ്പോർട്ട് ഫയൽ ചെയ്യും. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വിവരങ്ങൾ അവരുടെ കമ്പ്യൂട്ടർ മോണിറ്ററിൽ ഒരു ബട്ടൺ അമർത്തുമ്പോൾ ലഭിക്കേണ്ടതാണ്. അതിനുള്ള സോഫ്‌റ്റ്‌വെയർ ലോകത്ത് ലഭ്യവുമാണ്. സംസ്ഥാന ടൂറിസം വകുപ്പിൽ മാത്രം പദ്ധതിവിഹിതം നേടിയിട്ടും നിസാര കാരണങ്ങളാൽ പൂർത്തിയാകാതെ കിടക്കുന്ന നൂറിലേറെ പദ്ധതികളാണുള്ളത്. എല്ലാ വകുപ്പുകളിലും പൂർത്തിയാകാത്ത പദ്ധതികളുടെ എണ്ണമെടുത്താൽ ജനങ്ങളുടെ നികുതിപ്പണം പാഴാകുന്നതിന്റെ ഗതിയറിയാം.
എല്ലാ വകുപ്പുകളുടെയും അധിപനാണ് മുഖ്യമന്ത്രി. പ്രധാന വകുപ്പുകളിലെ പദ്ധതികളുടെയും പരിപാടികളുടെയും നിരീക്ഷണവും ഏകോപനവും, ഒരു ഫയലും വിളിച്ച് വരുത്താതെ മുഖ്യമന്ത്രിക്ക് ഓഫീസിൽ തന്നെയിരുന്ന് നിർവഹിക്കാൻ കഴിയുന്ന സംവിധാനമാണ് ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ്. മോദി മുഖ്യമന്ത്രിയായിരിക്കെ ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ സ്വാഗത് എന്ന പേരിൽ വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പാക്കിയിരുന്നു. പരാതിക്കാരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ തീർപ്പ് കല്പിക്കുന്ന സംവിധാനമായിരുന്നു അത്. അതിനെ മാതൃകയാക്കി വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി രൂപം നൽകിയ സംവിധാനമാണ് ഡാഷ് ബോർഡ്. ഇതുപ്രകാരം 2206 പദ്ധതികൾ മുഖ്യമന്ത്രിക്ക് നേരിട്ട് വിലയിരുത്താനാകും. ഫയൽ വിളിച്ച് ഇക്കാര്യങ്ങൾ മനസിലാക്കാനും ഇടപെടാനും പുരോഗതി വിലയിരുത്താനും സാധാരണഗതിയിൽ മാസങ്ങൾ വേണ്ടിവരും. ആ സ്ഥാനത്താണ് സമയം പാഴാക്കാതെ നിമിഷങ്ങൾക്കുള്ളിൽ കാര്യം നിർവഹിക്കാൻ ഡാഷ് ബോർഡ് സഹായിക്കുന്നത്. നാഷണൽ ഇൻഫർമേറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. നേരിട്ടുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഇതേക്കുറിച്ച് പറഞ്ഞത്. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സ്റ്റാഫ് ഓഫീസർ എൻ.എസ്.കെ. ഉമേഷും ഗുജറാത്തിലേക്ക് പോയത്. ഗുജറാത്ത് സർക്കാരും ഇവരെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു. ഭരണം പഠിക്കാൻ ഗുജറാത്തിലേക്ക് പോകേണ്ട കാര്യമെന്താണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഇന്ത്യയിൽ ഗുജറാത്തിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. അത് പഠിക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് പോയിട്ട് കാര്യമുണ്ടോ? ഇവിടെ ഫയലുകളുടെ മെല്ലെപ്പോക്ക് തടയാൻ വിദ്യാഭ്യാസമന്ത്രിക്കും റവന്യൂമന്ത്രിക്കും ഓഫീസുകൾ കയറിയിറങ്ങി പരിശോധിക്കേണ്ട അവസ്ഥയാണ്. ചുവപ്പുനാടയുടെ കെട്ട് പൊട്ടാതെ കിടക്കുന്നതാണ് ഉദ്യോഗസ്ഥർക്ക് പ്രിയങ്കരം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോഴെ അവർക്ക് 'കിട്ടാനുള്ളത് ' കുറയാതെ കിട്ടൂ. അതിനാൽ ഉദ്യോഗസ്ഥർ അതിനെ എതിർത്താൽ നമുക്ക് മനസിലാക്കാം. പക്ഷേ ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന പ്രതിപക്ഷം എന്തിനാണ് എതിർക്കുന്നത്. ജനങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ തുറന്ന മനസോടെ സ്വീകരിക്കാനുള്ള നിലപാടാണ് രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടത്. അമ്പത് വർഷം രാജ്യം ഭരിച്ചു എന്നതൊന്നും ഒരു യോഗ്യതയായി ഇന്നത്തെ കാലത്ത് ആരും കണക്കിലെടുക്കില്ല. കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ കാലഹരണപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |