നിയമ - നീതി നടത്തിപ്പിലെ ഗുരുതരവീഴ്ചകൾ കാരണം ജയിലുകളിൽ അനിശ്ചിതമായി ജീവിതം ഹോമിക്കേണ്ടിവരുന്നവർക്ക് ഒരു കുറവുമില്ലാത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിചാരണകാത്ത് ഇരുമ്പഴിക്കുള്ളിൽ കഴിയുന്നവരിലധികവും സാധാരണക്കാരോ പാവങ്ങളോ മാത്രമാവില്ല. വർഷങ്ങളായി ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മ അ്ദനിയുടെ ജീവിതം മലയാളികൾക്കാകെ പരിചിതമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്താൽ കഴിയുന്നത്ര വേഗത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് വിചാരണ നടത്തി ശിക്ഷിക്കുകയെന്നതാണ് നിയമനടത്തിപ്പിലെ അംഗീകൃതരീതി. കീഴ്ക്കോടതി മുതൽ സുപ്രീംകോടതി വരെ ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുകയാണ്. രണ്ടും മൂന്നും പതിറ്റാണ്ടുവരെ പഴക്കമുള്ള കേസുകളും അവയിലുണ്ട്.
ഈ പശ്ചാത്തലത്തിൽ രണ്ടുദിവസം മുൻപ് സുപ്രീംകോടതി നടത്തിയ നിരീക്ഷണം അതീവ ശ്രദ്ധേയമാണ്. വിചാരണചെയ്ത് കുറ്റം തെളിയിച്ച് നിയമാനുസൃതമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതിനു പകരം പ്രതിയെന്നു മുദ്രകുത്തി ഒരാളെ അനിശ്ചിതമായി കസ്റ്റഡിയിൽ വച്ച് ഉപദ്രവിക്കുന്നതിനെതിരെയാണ് പരമോന്നതകോടതി ശക്തമായി പ്രതികരിച്ചത്. കുറ്റം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ നിരുപാധികം വിട്ടയയ്ക്കുകയാണു വേണ്ടതെന്ന ഉപദേശവും കൂട്ടത്തിലുണ്ട്.1993-ൽ ട്രെയിനുകളിലുണ്ടായ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ഇപ്പോഴും കസ്റ്റഡിയിൽ കഴിയുന്ന ഹമീറുദ്ദീൻ എന്നൊരാളുടെ ഹർജി പരിഗണിക്കവെയാണ് രണ്ടംഗ ബെഞ്ചിന്റെ പരാമർശം. 15 വർഷത്തോളം പൊലീസിനു പിടികൊടുക്കാതെ നടന്ന ഹമീറുദ്ദീൻ 2010ലാണ് അറസ്റ്റിലായത്. അന്നുമുതൽ വിചാരണകാത്ത് കഴിയുകയാണ്. 11 വർഷം കഴിഞ്ഞിട്ടും വിചാരണ നടപടികളായിട്ടില്ല. ഇതിന് അറുതിയുണ്ടാകണമെന്ന അപേക്ഷയുമായാണ് അയാൾ സുപ്രീംകോടതിയിലെത്തിയത്. കുറ്റവാളികൾക്കും മനുഷ്യാവശ്യങ്ങളുണ്ടെന്ന പരമാർത്ഥം നിയമനടത്തിപ്പുകാർ മറക്കുന്നതാണ് മനുഷ്യാവകാശ ലംഘനത്തിനു കാരണം. ചാർത്തപ്പെട്ട കുറ്റം എത്രയും വേഗം കോടതിയിൽ തെളിയിക്കേണ്ടത് പൊലീസിന്റെയും പ്രോസിക്യൂഷൻ ഭാഗത്തിന്റെയും ചുമതലയാണ്. വിചാരണയും കോടതി തീർപ്പുമൊക്കെ നീണ്ടുപോകുന്നത് നീതി നിഷേധമാണ്. വിചാരണകാത്ത് അനേക വർഷങ്ങൾ ജയിലിൽ കഴിയേണ്ടിവരുന്നത് ഗുരുതര നിയമലംഘനം തന്നെയാണ്. വേഗം വിചാരണ നടത്താൻ സ്ഥാപിതമായ അതിവേഗ കോടതികളിൽ പോലും കേസുകൾ കെട്ടിക്കിടക്കുന്നത് നിയമ സംവിധാനങ്ങളുടെ ദൗർബല്യമാണ്. കുറ്റം തെളിയിക്കാൻ തെളിവുകൾ ശേഖരിക്കേണ്ടതും കോടതിയിൽ ഹാജരാക്കി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതും നിയമപാലകരുടെ ചുമതലയാണ്. അതിൽ പരാജയപ്പെടുമ്പോഴാണ് കേസുകൾ നീണ്ടുപോകുന്നതും പ്രതികൾ പലപ്പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നതും. ട്രെയിൻ ബോംബ് സ്ഫോടന കേസ് വിചാരണയ്ക്ക് പ്രത്യേക 'ടാഡ" കോടതി രൂപീകരിച്ചിരുന്നതാണ്. എന്നിട്ടും സമയബന്ധിതമായി വിചാരണ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നല്ലേ പതിനൊന്നു വർഷമായി തടങ്കലിൽ കഴിയുന്ന പ്രതിയുടെ കഥ വെളിപ്പെടുത്തുന്നത്. പ്രത്യേക കോടതിയിലെ അവസ്ഥ ഇതാണെങ്കിൽ പതിനായിരക്കണക്കിനു കേസുകൾ കൈകാര്യം ചെയ്യേണ്ടിവരുന്ന സാധാരണ കോടതികളിലെ അവസ്ഥയെന്താകുമെന്ന് ഉൗഹിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |