SignIn
Kerala Kaumudi Online
Friday, 19 April 2024 11.29 AM IST

കെ - റെയിലും എം.പിമാരും

k-rail

കേരളത്തിൽ നിന്നുള്ള 18 എം.പിമാർ കെ. റെയിലുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്‌ണവിനെ സന്ദർശിക്കും. കേരളത്തിന് വേണ്ടി എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം നേടിയെടുക്കാനല്ലിത്. പകരം കെ - റെയിൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‌കാനാണ്. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ കാണിക്കുന്ന ഈ വ്യഗ്രത മറ്റ് പ്രവർത്തനങ്ങളിൽ കൂടി ഇവർ കാണിച്ചിരുന്നെങ്കിലെന്ന് ആരും കൊതിച്ചുപോകും. കെ - റെയിലിന് തടയിടാൻ റെയിൽവേയും കേന്ദ്രവും ശ്രമിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. വൈദ്യർ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന മട്ടിലുള്ള ഒരു കൂടിക്കാഴ്ചയാവും ഡൽഹിയിൽ നടക്കുക. കെ - റെയിൽ കടന്നുപോകേണ്ട മാഹി ഉൾപ്പെടുന്ന പോണ്ടിച്ചേരിയിലെ എം.പിയും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. പക്ഷേ കോൺഗ്രസിന്റെ തിരുവനന്തപുരം ലോക്‌സഭാംഗം ശശി തരൂർ നിവേദനത്തിൽ ഒപ്പിടാതെ മാറിനിന്നു. കെ - റെയിലിനെ പിന്താങ്ങുന്നില്ലെങ്കിലും നിരവധി കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന കാരണം പറഞ്ഞാണ് ശശി തരൂർ മാറിനിന്നത്. ഇത് പുറമെ പറയുന്ന ഒരു കാരണമാണെങ്കിലും 'ഈ രക്തത്തിൽ എനിക്ക് പങ്കില്ല" എന്ന് പറയാതെ പറയുകയാണ് തരൂർ ചെയ്തത്. മാത്രമല്ല കെ - റെയിൽ കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന നിലപാട് തരൂർ മുൻപ് വ്യക്തമാക്കിയിട്ടുള്ളതുമാണ്.

കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന ഒരു വികസന പ്രവർത്തനം അട്ടിമറിക്കാൻ കേന്ദ്രത്തിന്റെ മുന്നിൽ നിവേദനവുമായി കേരളത്തിലെ എം.പിമാർ വരിവരിയായി ചെല്ലുന്നതു കാണുമ്പോൾ ഏറ്റവും കൂടുതൽ ചിരി തമിഴ്‌നാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾക്കായിരിക്കും. അവിടെ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വികസനകാര്യത്തിൽ അവർ ഒന്നാണ്. വികസന പദ്ധതികൾ കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ മാത്രമേ അവർ പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്ര മന്ത്രിമാരെയും കാണാറുള്ളൂ. പരസ്പരം രാഷ്ട്രീയമായി വിമർശിക്കുന്നതിൽ അവർ ഒരു അവസരവും പാഴാക്കാറില്ല. പക്ഷേ വികസനവുമായി ബന്ധപ്പെട്ട ഒരു റോഡിന്റെയോ പാലത്തിന്റെയോ ഫ്ളൈ ഓവറിന്റെയോ പ്രശ്നം വന്നാൽ അവർ ഒരുമിക്കും. കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടതും കൂടുതലും സംയുക്തമായി പിടിച്ചുവാങ്ങും. കെ.റെയിൽ പോണ്ടിച്ചേരിയിലൂടെയും കടന്നുപോകുന്നതായിരുന്നെങ്കിൽ നിശ്ചയമായും അവിടത്തെ എം.പി ഒപ്പിടുമായിരുന്നില്ല. തമിഴ്‌നാട്ടിലെ ജനപ്രതിനിധികൾക്ക് അവരുടെ നാടാണ് മുഖ്യം.

നമ്മുടെ ജനപ്രതിനിധികൾക്ക് നാടും നാടിന്റെ വികസനവും പുരോഗതിയുമല്ല രാഷ്ട്രീയമാണ് മുഖ്യം. പദ്ധതിക്ക് എതിരായി പറയുന്ന വാദങ്ങളിലൊന്ന് കേരളത്തിന്റെ കടം കൂടുമെന്നതാണ്. ഇവർ ഭരിച്ചിരുന്നപ്പോൾ കടം കുറച്ചവരാണോ? പുതിയ ടെക്‌നോളജി കരിമണൽ വ്യവസായം തുടങ്ങിയാൽ കേരളത്തിന്റെയല്ല ഇന്ത്യയുടെ വരെ കടംവീട്ടാനുള്ള പണം കേരളത്തിനുണ്ടാകും. ക്രിയാത്മകമായി ഒന്നും ചെയ്യാതെ വരുന്നതിനെക്കൂടി തടയാൻ ശ്രമിക്കുന്നവരായി മാറിയിരിക്കുന്നു നമ്മുടെ ഭൂരിപക്ഷം എം.പിമാരും. എന്തായാലും കെ - റെയിൽ തടയാനെങ്കിലും കോൺഗ്രസ് എം.പിമാർ ഒന്നിക്കുമെന്നാണ് കരുതിയത്. തരൂർ മാറിനിന്നപ്പോൾ അതും കാണാനുള്ള ഭാഗ്യം ഇല്ലാതായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K - RAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.