SignIn
Kerala Kaumudi Online
Friday, 19 April 2024 12.57 PM IST

കശ്‌മീർ ഫയൽസിന് എതിരായ പരാമർശം

nadav-lapid

അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യ‌മുണ്ട്. പക്ഷേ സഭയറിഞ്ഞു വേണം സംസാരിക്കാൻ. അതിനെയാണ് അറിവുള്ളവർ ഔചിത്യബോധം എന്ന് പറയുന്നത്. സത്യം പറയുന്നതു പോലെതന്നെ പ്രധാനമാണ് ചില സന്ദർഭങ്ങളിൽ അതു പറയാതെ മൗനം പാലിക്കുന്നതും. കൊളംബിയ സർവകലാശാല ആദരസൂചകമായി ഡോ. ബി.ആർ. അംബേദ്‌‌കർക്ക് നിയമത്തിൽ ഡോക്ടറേറ്റ് നൽകിയത് 1952ലാണ്. അദ്ദേഹം അതു സ്വീകരിക്കാൻ ന്യൂയോർക്കിലെത്തി. എയർപോർട്ടിൽ വച്ചുതന്നെ ടൈം ലൈഫിന്റെ റിപ്പോർട്ടർമാർ അദ്ദേഹത്തോട് അഭിമുഖം ആവശ്യപ്പെട്ടു. അഭിമുഖം അനുവദിക്കുന്നതിന് ഒരു വലിയ തുകയും അവർ വാഗ്ദാനം ചെയ്തു. കോൺഗ്രസുമായുള്ള ഭിന്നതയാൽ കേന്ദ്ര നിയമമന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചും നെഹ്‌റു ഉൾപ്പെടെയുള്ള നേതാക്കളുമായുള്ള അഭിപ്രായഭിന്നതയെ കുറിച്ചുമായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ അംബേദ്‌‌കർ തയ്യാറായില്ല. അദ്ദേഹം പറഞ്ഞ വാക്കുകൾ ചരിത്രത്തിന്റെ ഭാഗമാണ്. അതിങ്ങനെ ആയിരുന്നു. "പെട്ടെന്ന് ക്ഷുഭിതനാകുന്ന സ്വഭാവക്കാരനാണ് ഞാൻ. ഇന്ത്യയിലെ ഭരണകക്ഷിയുമായി എനിക്ക് ആശയപരമായ ഭിന്നതകളുണ്ട്. എന്നാൽ ഒരു വിദേശ രാജ്യത്തുനിന്ന് ഇന്ത്യയെ മോശപ്പെടുത്തുന്ന ഒരു വാചകവും ഞാൻ പറയില്ല. ഞാൻ ഒരിക്കലും ഇന്ത്യയെ അപമാനപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. നിങ്ങളെ നിരാശരാക്കിയതിൽ എനിക്ക് ഖേദമുണ്ട്."

വ്യക്തികളെ മഹാന്മാരാക്കുന്നത് ഇതുപോലുള്ള നിലപാടുകളാണ്. എല്ലാവരിൽനിന്നും ഇത് നമുക്ക് പ്രതീക്ഷിക്കാനാവില്ല. ഗോവയിൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിൽ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയർമാനും ഇസ്രായേൽ സംവിധായകനുമായ നദാവ് ലാപിഡ് കശ്‌മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദത്തിന് ഇടയാക്കുകയുണ്ടായി. പ്രചാരവേലയ്ക്കു വേണ്ടിയുള്ള അശ്ളീല ചിത്രമാണിതെന്നും ഇത് മത്സര വിഭാഗത്തിൽ തിരുകിക്കയറ്റിയെന്നുമായിരുന്നു ലാപിഡിന്റെ വിമർശനം. ഇത് തീർച്ചയായും ഒഴിവാക്കേണ്ടതായിരുന്നു. ആ ചിത്രത്തിന് അവാർഡ് നൽകാതിരുന്നതിലൂടെ യഥാർത്ഥത്തിൽ ജൂറിയും ചെയർമാനും അവരുടെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. അതിനപ്പുറം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്ന രീതിയിൽ അദ്ദേഹം അഭിപ്രായം പറയുന്നതിന് ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വേദി ഉപയോഗിച്ചത് തരംതാണ പ്രവൃത്തി തന്നെയാണ്. പലസ്തീൻ - ഇസ്രായേൽ ഭിന്നത സംബന്ധിച്ച ഒരു ചിത്രത്തെ ഒരു ഇന്ത്യൻ സംവിധായകൻ ഇസ്രായേലിൽ പോയി പ്രചാരണ ചിത്രമെന്ന രീതിയിൽ വിമർശിച്ചാൽ അത് അംഗീകരിക്കാൻ ഇസ്രായേൽ പൗരന്മാർക്ക് ബുദ്ധിമുട്ടാകും. ഇത് മനസിലാക്കിയാവും ഇക്കാര്യത്തിൽ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നെയോർ ഗിലോൺ ഖേദം പ്രകടിപ്പിച്ചത്. ഇസ്രായേൽ സംവിധായകന്റെ പ്രവൃത്തി അന്തസില്ലായ്മയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

അവാർഡ് നൽകിക്കഴിഞ്ഞാൽ അതാണ് ജൂറിയുടെ അഭിപ്രായം. പിന്നീട് അതിന് പുറത്ത് അവാർഡ് ലഭിക്കാത്ത സിനിമയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ശരിയല്ല. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ച് ഇസ്രായേൽ സംവിധായകന് അറിയില്ലെന്ന, ചിത്രത്തിലെ അഭിനേതാവും കശ്‌മീരി പണ്ഡിറ്റുമായ നടൻ അനുപം ഖേറിന്റെ പ്രതികരണത്തിലും വസ്തുത ഇല്ലാതില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KASHMIR FILES CONTROVERSY AT IFFI GOA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.