SignIn
Kerala Kaumudi Online
Thursday, 25 April 2024 5.05 PM IST

കേരള ബ്രാൻഡ് വരുമ്പോൾ

p-rajeev

ഉപഭോക്താക്കൾ ഉത്‌പന്നത്തിന്റെ ഗുണമേന്മ ബ്രാൻഡ് നെയിം നോക്കിയാണ് നിശ്ചയിക്കുന്നത്. എത്ര നല്ല സാധനമാണെങ്കിലും ഒരു ബ്രാൻഡിന്റെ കുടക്കീഴിൽ നിൽക്കാതെ വിപണിയിൽ

പിടിച്ചുനിൽക്കാനാകില്ല. ആധുനിക കച്ചവടത്തിന്റെ മാർക്കറ്റിംഗ് ടെക്നോളജിയുടെ ഭാഗമായാണ് ബ്രാൻഡുകളുടെ രൂപപ്പെടൽ സംഭവിച്ചത്. ഏതൊരു സാധനത്തിനും ഒരു വിലയുണ്ട്. എന്നാൽ ഒരു ബ്രാൻഡിന്റെ പേരിൽ വരുമ്പോൾ ആളുകൾ സാധനങ്ങൾ കൂടുതൽ വില നൽകിയും വാങ്ങാൻ തയാറാവും. ഗുണമേന്മയും വെെവിദ്ധ്യവും പുലർത്തുന്നതിനൊപ്പം ജനങ്ങളുടെ മനംകവരുന്ന രീതിയിൽ അവതരിപ്പിക്കുകയും വേണം. പഴയ കച്ചവടരീതിയുടെ പാളങ്ങളിലൂടെയല്ല ബ്രാൻഡുകൾ സഞ്ചരിക്കുന്നത്. അതിന് വലിയ മുതൽമുടക്കും പരസ്യവും ആവശ്യമാണ്. ഇതിന്റെ സാദ്ധ്യതകൾ വളരെ വിപുലമാണ്. ഇതിലേക്കുള്ള ഒരു ചുവടുവയ്പ്പിന് സംസ്ഥാന വ്യവസായവകുപ്പ് മുതിരുന്നത് സ്വാഗതാർഹമാണ്. മെയ്ഡ് ഇൻ കേരള ബ്രാൻഡ് അവതരിപ്പിക്കാനാണ് നീക്കം. സൂക്ഷ്മ ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ തനതായ ഉത്പന്നങ്ങൾക്ക് രാജ്യത്തും പുറത്തും വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്രാൻഡ് തുടങ്ങുന്നത്. ഇതിൽ മലയാളികളുടെ സ്വന്തം വെളിച്ചെണ്ണയും കുട്ടനാടൻ അരിയും പാലക്കാടൻ മട്ടയും സുഗന്ധദ്രവ്യങ്ങളും മറ്റും ഉൾപ്പെടും. കുടുംബശ്രീ ഉത്പന്നങ്ങൾ മുതൽ എെടി ഉത്പന്നങ്ങൾ വരെ ബ്രാൻഡ് ചെയ്യാനാണ് വ്യവസായവകുപ്പ് ഒരുങ്ങുന്നത്. മന്ത്രി പി.രാജീവിന്റെ പ്രത്യേക താത്‌പര്യത്തിൽ നടപ്പാക്കുന്ന ഇൗ പദ്ധതിയിലൂടെയുള്ള ഉത്പന്നങ്ങൾ ഒരു വർഷത്തിനകം വിപണിയിലെത്തിക്കാനാണ് ആലോചന. ഇപ്പോൾ മെയ്ഡ് ഇൻ കേരള എന്ന പേരിൽ സ്വകാര്യ കമ്പനികൾ പല ഉത്പന്നങ്ങളും മാർക്കറ്റിൽ ഇറക്കി നല്ല കച്ചവടം നടത്തുന്നുണ്ട്. സംസ്ഥാന സർക്കാർ കേരള ബ്രാൻഡിന് രൂപം നൽകുമ്പോൾ മറ്റാർക്കും അത് ഉപയോഗിക്കാൻ കഴിയാതാവും. ഉത്പന്നങ്ങളുടെ വിശ്വാസ്യത ഉയരാനും ഇടയാക്കും. കെെത്തറിയിൽ അടുത്തിടെ കേരള ബ്രാൻഡ് പരീക്ഷിച്ചത് വലിയ വിജയമായതിന്റെ ചുവട് പിടിച്ചാണ് മറ്റ് രംഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. കയർ രംഗമാവും അടുത്തത്. ഇത്തരം നൂതനരീതികൾ പരീക്ഷിക്കാതെ കേരളത്തിലെ പരമ്പരാഗത വ്യവസായരംഗത്തെ കരകയറ്റാനാവില്ല. ആധുനിക ടെക്നോളജി ഉപയോഗിക്കുന്ന യന്ത്രങ്ങളും ഇൗ രംഗത്തേക്ക് കടന്നുവരണം. കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ ഒരു വ്യവസായവും രക്ഷപ്പെടില്ലെന്ന ബോദ്ധ്യം തൊഴിലാളികൾക്കും അവരെ നയിക്കുന്നവർക്കും ഉണ്ടാകേണ്ടതും അനിവാര്യമാണ്. വെളിച്ചെണ്ണയായിരിക്കും കേരളബ്രാൻഡിലെ ഒന്നാമനാകാൻ പോകുന്നത്. ബ്രാൻഡ് ചെയ്യുമ്പോൾ ഒരു പരിധി കഴിഞ്ഞ് വില കൂട്ടുന്നത് സ്വകാര്യ കമ്പനികളുടെ രീതികളിലൊന്നാണ്. സർക്കാർ ആ രീതി പിൻതുടരരുത്. സാധാരണക്കാരനുകൂടി താങ്ങാവുന്ന വിലയേ ഉത്പന്നങ്ങൾക്ക് ചാർത്താവൂ. ചക്ക പോലുള്ള ഫലവർഗങ്ങൾ അതേപടിയും മൂല്യവർദ്ധിത ഉത്പന്നങ്ങളായും ബ്രാൻഡ് ചെയ്യുന്നത് ആത്യന്തികമായി കർഷകർക്ക് വളരെയധികം നേട്ടമാവും. ഭഷ്യവസ്തുക്കൾ ഉൾപ്പെടെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ പ്രത്യേക ലാബ് വ്യവസായ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കുന്നതും നല്ല കാര്യമാണ്. കേരള ബ്രാൻഡിന്റെ പ്രചാരണത്തിനും നടത്തിപ്പിനും നല്ലൊരു പ്രൊഫഷണൽ ടീമിനെ വാർത്തെടുക്കാൻ കഴിഞ്ഞാൽ ഇൗ ഉദ്യമം വിജയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BRAND
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.