SignIn
Kerala Kaumudi Online
Friday, 19 April 2024 4.58 AM IST

ടൂറിസത്തിന്റെ വളർച്ച

photo

പരോക്ഷമായി ഏറ്റവും കൂടുതൽ പേർക്ക് തൊഴിലും വരുമാനവും മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്യാൻ കഴിയുന്ന മേഖലയാണ് ടൂറിസം. കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം വീണ്ടും ഉണർന്നുവരികയാണ് ടൂറിസം രംഗം. കേരളത്തിലെ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യ ആറുമാസം റെക്കാഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ജൂൺ വരെ എത്തിയത് 1,05,960 വിദേശസഞ്ചാരികളാണ്. 2021ൽ ഇത് വെറും 15,943 പേർ മാത്രമായിരുന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തിൽ വൻ കുതിപ്പാണ്. ഇക്കൊല്ലം ആദ്യപാദത്തിൽ 38 ലക്ഷത്തോളം ആഭ്യന്തര വിനോദസഞ്ചാരികളാണ് എത്തിയത്. കൊവിഡിന്റെ അടച്ചിടൽ കഴിയുമ്പോൾ ടൂറിസംരംഗം ഉണരുമെന്ന വിദഗ്ദ്ധരുടെ പ്രവചനം അക്ഷരംപ്രതി ശരിവച്ചുകൊണ്ടാണ് ടൂറിസ്റ്റുകളുടെ വരവിൽ ഉണ്ടായിരിക്കുന്ന വർദ്ധന. ടൂറിസം മേഖലയുടെ അതിജീവനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് കൈക്കൊണ്ട കാരവൻ പാർക്ക്, റിവോൾവിംഗ് ഫണ്ട് തുടങ്ങിയ പദ്ധതികൾ ഫലം കാണുന്നു എന്ന് തെളിയിക്കുന്നതു കൂടിയാണ് ടൂറിസം രംഗത്തിന്റെ കുതിപ്പ്.

ലോക ടൂറിസം ഭൂപടത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട അമ്പതു സ്ഥലങ്ങളിലൊന്നായി ടൈം മാഗസിൻ കേരളത്തെ അടയാളപ്പെടുത്തിയത് വിദേശ സഞ്ചാരികളുടെ വരവിനെ സ്വാധീനിച്ച പ്രധാന ഘടകമാണ്. മൂന്നാർ, വാഗമൺ, വർക്കല, കോവളം, ആലപ്പുഴ എന്നിങ്ങനെ പ്രത്യേക മേഖലകളിലേക്ക് മാത്രം കേരള ടൂറിസത്തെ പരിമിതപ്പെടുത്തേണ്ട കാലമില്ല. കാരണം കേരളത്തിലെ ഏതുസ്ഥലവും വിദേശികളെ ആകർഷിക്കാൻ പോന്നതാണ്. സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത് സ്വകാര്യസംരംഭകർക്കും ജനങ്ങളുടെ കൂട്ടായ്മകൾക്കും ടൂറിസം നടത്തിപ്പിൽ കൂടുതൽ പങ്ക് ഉറപ്പാക്കുന്ന നയമാണ് ആവിഷ്കരിക്കേണ്ടത്.

മറ്റ് വകുപ്പുകളുടെ മികച്ച സഹകരണമുണ്ടെങ്കിൽ മാത്രമേ കേരളത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾ പോലും നികത്താൻ പര്യാപ്തമായ നിലയിൽ ടൂറിസത്തെ വളർത്തിയെടുക്കാനാവൂ. വിദേശികൾക്ക് അവരുടെ നാട്ടിൽ കിട്ടുന്ന അതേ സൗകര്യങ്ങൾ ഇവിടെയും നൽകുക എന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിന്റെ ആവശ്യമില്ല. താമസസ്ഥലം ശുചിത്വമുള്ളതായിരിക്കണം. അത്യാഡംബരം ആവശ്യമില്ല. നമ്മുടെ പ്രകൃതിയും സാംസ്കാരിക പൈതൃകവും കാണാനും ആസ്വദിക്കാനുമാണ് അവർ വരുന്നത്. കാരവൻ കേരള എന്നത് കേരളത്തെ മുഴുവൻ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻ ഉതകുന്ന വളരെ വ്യത്യസ്തമായ പദ്ധതിയാണ്. അതുപോലെ തന്നെ ഓരോ പ്രദേശത്തിന്റെയും പൈതൃകവും പരമ്പരാഗത ജീവിതരീതികളും തനത് രുചികളും മറ്റും അനുഭവിക്കാൻ കഴിയുന്ന സ്ട്രീറ്റ് പദ്ധതി തുടങ്ങിയവ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകൾ മാത്രമല്ല കേരളത്തിൽ ജനിച്ച് ജീവിക്കുന്നവർ തന്നെ കേരളമാകെ കണ്ടിട്ടില്ല. അതുകൂടി പ്രോത്സാഹിപ്പിക്കുന്ന നവീനപദ്ധതി ടൂറിസംവകുപ്പ് ആവിഷ്കരിച്ചാൽ വിജയിക്കാതിരിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA TOURISM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.