തിരുവനന്തപുരം നഗരത്തിൽ സിറ്റി സർക്കുലർ ബസ് സർവീസ് തുടങ്ങിയതിനെ കൗതുകത്തോടെയാണ് ജനം വീക്ഷിക്കുന്നത്. കെ.എസ്.ആർ.ടി.സി ആയതിനാൽ അധികം വൈകാതെ നിറുത്തിക്കോളുമെന്ന് കരുതുന്ന ദോഷൈകദൃക്കുകളും ഉണ്ട്.
ആദ്യ മാസങ്ങളിൽത്തന്നെ നഷ്ടവും ലാഭവും നോക്കി ചില റൂട്ടുകൾ റദ്ദാക്കരുത്. ആളുണ്ടായാലും ഇല്ലെങ്കിലും വണ്ടി വന്നിരിക്കുമെന്ന് ബോദ്ധ്യപ്പെട്ടാൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങളിലും മറ്റും പോകുന്ന പലരും സർക്കുലർ ബസിനെ ആശ്രയിച്ചുതുടങ്ങും. സിറ്റിയിലൂടെ മാനസിക സമ്മർദ്ദം കുറഞ്ഞ ഏറ്റവും നല്ല യാത്ര പ്രദാനം ചെയ്യുന്നത് ബസുകളാണ്. ഇറങ്ങുന്നിടത്ത് വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം നോക്കണ്ട എന്നതാണ് ബസ് യാത്രയുടെ ഏറ്റവും വലിയ ഗുണം.
ട്രാൻസ്‌പോർട്ട് ബസ് സർവീസ് തീരെ കുറവായ സ്ഥലങ്ങളും സർക്കുലർ സർവീസ് സ്പർശിക്കുന്നുണ്ടെന്നത് വളരെ സ്വാഗതാർഹമാണ്.
രാവിലെയും വൈകിട്ടും ട്രെയിൻ സമയങ്ങൾക്ക് മുമ്പ് തമ്പാനൂരിൽ എത്തും വിധം ക്രമീകരിച്ചാൽത്തന്നെ ബസിലെ യാത്രക്കാരുടെ എണ്ണം കൂട്ടാം. രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തേണ്ടത്. മറ്റ് വാഹനങ്ങൾ ഉപേക്ഷിച്ച് സർക്കുലർ ബസുകളെ ആശ്രയിക്കാമെന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിക്കണമെങ്കിൽ രാവിലെയും വൈകിട്ടും ഇതിന് മുടക്കം സംഭവിക്കരുത്.
സിറ്റി സർക്കുലർ സർവീസിൽ യാത്രക്കാരന് മാനസികമായി ഏറ്റവും സുഖം നല്‌കുന്ന കാര്യം ചില്ലറയുടെ കാര്യത്തിൽ തർക്കമുണ്ടാകില്ല എന്നതാണ്. 10, 15, 20, 25,30 എന്നിങ്ങനെയാണ് നിരക്ക്. ഇത് തന്നെ 12, 22, 32 എന്ന് നിശ്ചയിച്ചിരുന്നെങ്കിൽ ചില്ലറ ഇല്ലാത്തതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടാകുമായിരുന്നു. ഇതൊക്കെ ചെറിയ കാര്യങ്ങളാണെങ്കിലും യാത്രക്കാരന് അനാവശ്യ മനോവിഷമങ്ങൾ നല്‌കുന്നതാണ്. യാത്രക്കാരനെ മാത്രമല്ല ജീവനക്കാരയും പലപ്പോഴും ഇത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 50 രൂപ കൊടുത്താൽ ഒരു ദിവസം മുഴുവൻ സർക്കുലർ ബസിൽ യാത്ര ചെയ്യാമെന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും മിനിമം ദൂരം പോകാൻ ഓട്ടോയ്ക്ക് 40 രൂപ നല്‌കേണ്ടിവരുന്ന അവസ്ഥയിൽ.
നഗരത്തിലെ പ്രാർത്ഥനാലയങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് സർക്കുലർ സർവീസുകൾ വിപുലീകരിക്കാം. മലേഷ്യയിലും മറ്റും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സർക്കാർ നടത്തുന്ന സർക്കുലർ ബസ് സർവീസുകൾ തികച്ചും സൗജന്യമാണ്. സർക്കുലർ സർവീസ് ലാഭമാകുന്ന മുറയ്ക്ക് അങ്ങനെയും ചിന്തിക്കാവുന്നതാണ്.
രാവിലെ അഞ്ചിന് വേണാട് തിരിക്കുന്നതിന് മുമ്പ് പ്രാന്തപ്രദേശങ്ങളിൽ നിന്നും തമ്പാനൂരിൽ എത്തിച്ചേരുന്ന നിരവധി കെ.എസ്.ആർ.ടി.സി സർവീസുകൾ പണ്ട് ഉണ്ടായിരുന്നു. അതിൽ ഭൂരിപക്ഷവും ഇപ്പോൾ സർവീസ് നടത്തുന്നില്ല. ചെറിയ ദൂര സർവീസുകളെല്ലാം അവസാനിപ്പിച്ചു. ഇതാണ് പിന്നീട് സിറ്റി ഫാസ്റ്റ് ആയി മാറിയത്. അതും പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ അവർ കൂടുതൽ സഞ്ചരിക്കുന്ന സമയം നോക്കി സർവീസുകൾ നടത്തിയാൽ സർവീസ് പരാജയപ്പെടാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. സർവീസുകളിൽ മാറ്റം വരുത്തുന്നതും പരിഷ്കരിക്കുന്നതും സാധാരണ ജനങ്ങളുടെ കൂടി അഭിപ്രായങ്ങൾ സ്വീകരിച്ചതിന് ശേഷമാകണം. തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസ് വിജയിച്ചാൽ പരിമിതമായ തോതിലെങ്കിലും ജനസംഖ്യാനുപാതം കൂടുതലായ മറ്റ് നഗരങ്ങളിലും ഇത് ഏർപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |