നന്ദിഗ്രാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ ജഡ്‌ജിയെ അധിക്ഷേപിച്ച കുറ്റത്തിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നു. ഇതിന് പിന്നാലെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് കൗശിക് ചന്ദ കേസിൽ നിന്ന് പിന്മാറുകയും ചെയ്തു.
ബി.ജെ.പിയുമായി ആഭിമുഖ്യം പുലർത്തുന്ന ജഡ്‌ജിയായതിനാൽ കൗശിക് ചന്ദയുടെ ബെഞ്ചിൽ നിന്ന് കേസ് മാറ്റണമെന്നാണ് മമത ബാനർജി ആവശ്യപ്പെട്ടത്. കേസ് നൽകുന്ന ഓരോരുത്തരും ജഡ്‌ജിയിൽ രാഷ്ട്രീയ ചായ്‌വ് ആരോപിക്കാൻ തുടങ്ങിയാൽ ജുഡിഷ്യറിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ല. രാഷ്ട്രീയക്കാർ തമ്മിൽ പോരുകളും ചെളിവാരി എറിയലും ആവാം. കാരണം രണ്ട് കക്ഷികളും ഒരേ തൂവൽപ്പക്ഷികളാണ്.
മമതയ്ക്ക് മോദിയെ വിമർശിക്കാൻ അവകാശമുണ്ട്. മോദിക്ക് തിരിച്ചും. എന്നാൽ ജഡ്ജിക്കെതിരെ വിമർശനം നടത്തിയാൽ ജഡ്ജിക്ക് തിരിച്ച് വിമർശിക്കാൻ കഴിയില്ല. അതൊരിക്കലും നല്ല പ്രവണതയുമല്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നാൽ സാധാരണ ജനങ്ങൾക്ക് നീതിക്കായി സമീപിക്കാൻ മറ്റൊരു സ്ഥലമില്ലാതാകും. ഒരു കേസ് പല കാരണങ്ങളാൽ മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റാൻ നിയമം അനുവദിക്കുന്നുണ്ട്. ജഡ്ജി എതിർകക്ഷിയുടെയോ വാദിയുടെയോ ബന്ധുവാണെങ്കിൽ കേസ് മാറ്റാം. ജഡ്‌ജിയാകുന്നതിന് മുമ്പ് എതിർകക്ഷിയുടെ വക്കീലായിരുന്നെങ്കിൽ പോലും മാറ്റം ആവശ്യപ്പെടാം. എന്നാൽ ജഡ്‌ജി ഒരു രാഷ്ട്രീയ കക്ഷിയുടെ ആളാണെന്ന് പറഞ്ഞ് ബെഞ്ച് മാറ്റം ആവശ്യപ്പെടുന്നത് ജഡ്‌ജിയെ മാത്രമല്ല ജുഡിഷ്യറിയെ മൊത്തത്തിൽ അവഹേളിക്കലാണ്.
രാഷ്ട്രീയ കക്ഷി നേതാക്കൾ തമ്മിലുള്ള വാക്‌പോരുകൾ ജനങ്ങൾ കാര്യമായെടുക്കാറില്ല. കാരണം ഇന്ന് കീരിയും പാമ്പും പോലെ നിൽക്കുന്നവർ നാളെ ഒരു കുടക്കീഴിൽ അണിനിരന്നേക്കാം. ഇന്നലെ വരെ മമതയുടെ വക്താക്കളായിരുന്നവർ നാളെ മോദിയുടെ കൂടാരത്തിലെത്താം. തിരിച്ചും സംഭവിക്കാറുണ്ട്. അതിനാൽ രാഷ്ട്രീയക്കാരുടെ പരസ്പര വിമർശനങ്ങൾക്ക് ജനങ്ങൾ അത്രയ്ക്കുള്ള പ്രാധാന്യമേ നൽകാറുള്ളൂ. ജുഡിഷ്യറിയെ വിമർശിക്കാൻ പാടില്ലെന്നല്ല. വിധിന്യായത്തെ വിമർശിക്കാം. എന്നാൽ വിധിയെഴുതിയ ജഡ്‌ജിയെ വ്യക്തിപരമായി വിമർശിക്കാൻ പാടില്ല. ഭരണഘടനാ വിദഗ്ദ്ധർ ഇത്തരം അതിർവരമ്പുകൾ നിശ്ചയിച്ചിരിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനാണ്. ഇത്തരം പരിധികൾ ലംഘിച്ച് വേലി ചാടുന്നതിനെ അധികപ്രസംഗമായേ കാണാനാകൂ.
നന്ദിഗ്രാം സീറ്റിൽ മമതക്കെതിരെ മത്സരിച്ച സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മമത കോടതിയെ സമീപിച്ചത്. സുവേന്ദു അധികാരി ഇന്നലെ വരെ മമതയുടെ അനുയായി ആയിരുന്നു. എന്നാൽ കേസ് വരുമ്പോൾ കോടതി തെളിവും വസ്തുതകളുമാണ് പരിഗണിക്കുന്നത്. അത് എങ്ങനെ വരുമെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. കേസ് അനുകൂലമാക്കാൻ കോടതിക്ക് പുറത്ത് പലരും പല സർക്കസുകളും കാണിക്കും. അതിലൊന്നായി മാത്രമേ മമതയുടെ വിമർശനത്തെയും കണക്കാക്കേണ്ടതുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |