SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.19 AM IST

ഇതര രോഗികൾക്കും ചികിത്സ ഉറപ്പാക്കണം

medical-college

സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പോലും കൊവിഡ് ചികിത്സയ്ക്കായി മാറ്റിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇതര രോഗ ചികിത്സ നാമമാത്രമായിരിക്കുകയാണ്. അനവധി രോഗങ്ങളുമായി മെഡിക്കൽ കോളേജുകളെ ആശ്രയിക്കേണ്ടിവരുന്നവർക്ക് ഇതുമൂലമുണ്ടാകുന്ന കഷ്ടതകൾ പറഞ്ഞറിയിക്കാൻ പ്രയാസം. തുടർ ചികിത്സ ആവശ്യമായവരും ഇക്കൂട്ടത്തിലുണ്ടാകും. തീരെ മാറ്റിവയ്ക്കാനാവാത്ത നിലയിലുള്ള നന്നേ ചുരുക്കം ശസ്ത്രക്രിയകളേ മെഡിക്കൽ കോളേജാശുപത്രികളിൽ ഇപ്പോൾ നടത്തുന്നുള്ളൂ. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്ന പ്രശ്നമാണിത്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമായ സ്ഥിതിവിശേഷമാണിത്.

കൊവിഡ് മഹാമാരി നിയന്ത്രണാതീതമായപ്പോൾ മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രികളും ഏതാണ്ട് പൂർണമായി കൊവിഡ് ചികിത്സയ്ക്കായി രൂപാന്തരപ്പെടുത്തേണ്ടി വന്നത്. ആദ്യഘട്ടത്തിൽ അത് അനിവാര്യവുമായിരുന്നു. എന്നാൽ ഒന്നര വർഷമാകുമ്പോഴും അതേ നില തുടരുന്നത് മറ്റു രോഗങ്ങൾക്കു വിദഗ്ദ്ധ ചികിത്സ ആവശ്യമായ ആയിരക്കണക്കിനാളുകൾക്ക് പ്രയാസമുണ്ടാക്കുന്നു. കൂടുതൽ ഗുരുതരമായ കൊവിഡ് ബാധിതർക്കായി ഒരു ഭാഗം മാറ്റിവച്ചുകൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം പുനഃസംഘടിപ്പിച്ചാൽ അടിയന്തര ചികിത്സ വേണ്ടിവരുന്ന മറ്റു രോഗികൾക്കും അതു സഹായകമാകും. അതിനു നടപടിയെടുക്കാൻ ഇതുവരെയും കഴിയാത്തതാണ് ഇതര രോഗികളുടെ ചികിത്സ മുടങ്ങുന്ന വിധത്തിലുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനം നിലച്ചതുമൂലം പലരും സ്വകാര്യ ആശുപത്രികൾ തേടിപ്പോകാൻ നിർബന്ധിതരായിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്കായി കൂടുതൽ വാർഡുകൾ സജ്ജീകരിച്ചതല്ലാതെ അവിടേക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങളോ ആൾക്കാരെയോ ഏർപ്പാടാക്കിയതുമില്ല. വാർഡുകൾ തുറന്നിട്ടും രോഗികളെ പ്രവേശിപ്പിക്കാൻ വയ്യാത്ത സ്ഥിതി ഇപ്പോഴും തുടരുകയാണ്.

മെഡിക്കൽ കോളേജ് ആശുപത്രിക്കു പുറമെ തിരുവനന്തപുരത്ത് കണ്ണാശുപത്രി കൂടി കൊവിഡ് കേന്ദ്രമായി മാറ്റിയിരിക്കുകയാണിപ്പോൾ. സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്നതും ഓരോ വർഷവും പതിനായിരക്കണക്കിനു നേത്രരോഗികളുടെ ആശ്രയവുമായ കണ്ണാശുപത്രി ഏതാണ്ട് പൂർണമായി കൊവിഡ് കേന്ദ്രമായി മാറ്റാൻ കൈക്കൊണ്ട തീരുമാനം ആലോചിച്ചെടുത്തതാണോ എന്നു നിശ്ചയമില്ല. ജില്ലയിൽ ജനറൽ ആശുപത്രി ഉൾപ്പെടെ കൊവിഡ് ചികിത്സയ്ക്കു മാത്രമായി നിരവധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിൽ ഇനിയും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമാകും. ആ നിലയ്ക്ക് കണ്ണാശുപത്രി കൂടി ഇതിനായി രൂപാന്തരപ്പെടുത്തുന്നത് ഉന്നത നിലവാരത്തിലുള്ള നേത്രചികിത്സ ആവശ്യമായ സാധാരണ രോഗികളോടു കാണിക്കുന്ന ക്രൂരതയാണ്.

മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യ മാസങ്ങളിൽ ആശുപത്രികളിൽ പോകാൻ സാധാരണ രോഗികൾ പൊതുവേ ഭയപ്പെട്ടിരുന്നു . കൊവിഡ് പകർന്നു കിട്ടുമോ എന്ന കടുത്ത ആശങ്കയാൽ സാധാരണ രോഗികൾ ചികിത്സ തേടാൻ മടിച്ചു. ആശുപത്രികളിൽ തിരക്ക് ഒഴിയാൻ കാരണമതായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറിവരികയാണ്. ചികിത്സ അനിവാര്യമായ നിലയിൽ രോഗാവസ്ഥ കടുക്കുമ്പോൾ വിദഗ്ദ്ധ ഡോക്ടർമാരെ തേടി ആശുപത്രികളിലെത്താതെ വയ്യെന്നായിരിക്കുന്നു. അതിനാൽ അവയുടെ പ്രവർത്തനം ഭംഗപ്പെടുന്ന സ്ഥിതി വന്നുചേരരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL CARE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.