SignIn
Kerala Kaumudi Online
Friday, 29 March 2024 2.34 AM IST

പരസ്‌പരം പഴിചാരി ജനത്തെ പറ്റിക്കുന്നു

oil-price

കുതിച്ചുയരുന്ന ഇന്ധനവിലയിൽ ജനം വീർപ്പുമുട്ടുമ്പോൾ അവരെ വിഡ്ഢികളാക്കാതിരിക്കാനുള്ള വിവേകമെങ്കിലും ഭരണകർത്താക്കൾ കാണിക്കണം. ഇന്ധന നികുതി കേന്ദ്രം കുറച്ചിട്ടും പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അതിനു തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയപ്പോൾ ഉടനെയുണ്ടായി ശക്തമായ പ്രതികരണങ്ങൾ. രാജ്യത്ത് കഴിഞ്ഞ ദിവസം പെട്രോളും ഡീസലും പാചകവാതകവും വിമാന ഇന്ധനവുമുൾപ്പെടെ എല്ലാത്തരം ഇന്ധനങ്ങളുടെയും വില എത്രയായിരുന്നെന്ന് ഏവർക്കുമറിയാം. ഇതിൽ എണ്ണക്കമ്പനികൾക്കു കിട്ടുന്നത് എത്ര കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നികുതിയിനത്തിൽ കിട്ടുന്നത് എത്രയെന്നും ജനങ്ങൾക്കു മനഃപാഠമാണ്. തുറന്നപുസ്തകം പോലെ ഈ വിവരങ്ങൾ മുന്നിലുള്ളപ്പോൾ അന്യോന്യം പഴിചാരി നേതാക്കൾ ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്.

വിലനിർണയാധികാരം പൂർണമായും എണ്ണക്കമ്പനികൾക്കു വിടുകയും ദിനംപ്രതി അവർ ഇന്ധനവില നിശ്ചയിക്കുകയും ചെയ്യുന്ന രീതിയാണിപ്പോൾ. ഒരുലിറ്റർ പെട്രോളോ ഡീസലോ ഉപഭോക്താവിലെത്തുമ്പോൾ എണ്ണക്കമ്പനികൾക്ക് വിലയുടെ മൂന്നിലൊന്നേ ലഭിക്കുന്നുള്ളൂ. ശേഷിക്കുന്നത് നികുതികളായി കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കുകയാണ്. ഒരു ലിറ്റർ പെട്രോൾവില ഇപ്പോൾ 115 രൂപയോളമാണ്. അതിൽ മുപ്പതു രൂപയോളം സംസ്ഥാനത്തിന്റെയും 28 രൂപയോളം കേന്ദ്രത്തിന്റെയും നികുതിയാണ്. ഇതുതന്നെയാണ് ഡീസലിന്റെ കാര്യവും.

ഇക്കഴിഞ്ഞ നവംബറിൽ കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് നികുതി കുറച്ചിട്ടും കേരളം ഉൾപ്പെടെ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അതിനു തയ്യാറായില്ലെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. എന്നാൽ കേരളം കഴിഞ്ഞ ആറുവർഷത്തിനിടെ ഒരിക്കൽപ്പോലും ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉടൻ രംഗത്തുവന്നു. തമിഴ്‌നാട്, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങി പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ പരാമർശത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ പേരിൽ ഇങ്ങനെ മുതലക്കണ്ണീരൊഴുക്കുന്നതല്ലാതെ നികുതി കുറച്ച് എങ്ങനെ ആശ്വാസം നൽകാമെന്നതിനെപ്പറ്റി ആരും മിണ്ടുന്നില്ലെന്നത് ശ്രദ്ധേയമാണ്.

ഇന്ധനവിലയുടെ ഭാരം കുറയ്ക്കാനാണ് കേന്ദ്രം നികുതി കുറയ്ക്കാൻ തയ്യാറായതെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴും ഓരോ ദിവസവും ഇന്ധനവില പിടിച്ചാൽ പിടികിട്ടാത്തവിധം ഉയരുകയാണെന്ന കേവല സത്യം അദ്ദേഹം വിസ്മരിക്കുകയാണ്. യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതു മുതലാണ് ദുർവഹമാംവിധം ഇവിടെ ഇന്ധനങ്ങൾക്ക് തീവിലയായത്. വർഷങ്ങൾക്കുമുൻപ് ക്രൂഡിന് 140 ഡോളർ കവിഞ്ഞപ്പോൾ പെട്രോളിനും ഡീസലിനും ഈടാക്കിയതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളെ കേന്ദ്രം മാത്രമല്ല സംസ്ഥാനങ്ങളും ഏറ്റവും കറവപ്പശുവായിട്ടാണ് കാണുന്നത്.

ജനങ്ങളോട് സഹാനുഭൂതിയുണ്ടെങ്കിൽ ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ യുക്തമായ നടപടികളെടുക്കണം. ദുർവഹമായ നികുതി നിരക്ക് കുറയ്ക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണം. ഏറ്റവും ഉയർന്ന നികുതി സ്ളാബിലാണ് ഇപ്പോൾ ഇന്ധനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. നികുതികൾ കുറച്ചാലും വരുമാനത്തിൽ ഒരു ചോർച്ചയും സംഭവിക്കില്ല. കാരണം വില കുറയുന്നതിനനുസരിച്ച് ഉപഭോഗവും കൂടും. പരസ്പരം കുറ്റപ്പെടുത്താൻ നിൽക്കാതെ ഇന്ധനനികുതി എങ്ങനെ യുക്തിസഹമാക്കി ജനങ്ങളെ സഹായിക്കാനാകുമെന്നാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നോക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OIL PRICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.