SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.27 PM IST

റോഡിലെ കള്ളപ്പണി അനുവദിക്കരുത്

photo

വിവിധ ജില്ലകളിലെ 116 റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പലയിടത്തും പ്രഥമദൃഷ്ട്യാ അപാകതകൾ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ടാർ ചെയ്യുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തശേഷം പൊട്ടിപ്പൊളിഞ്ഞ റോഡുകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. കുഴിച്ചെടുത്ത മെറ്റലും ടാറും ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഓപ്പറേഷൻ സരൾ രാസ്‌ത -2 എന്ന പേരിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.

റോഡിലെ കുഴികളുടെ അവസ്ഥയെക്കുറിച്ച് നിരന്തരം മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചപ്പോഴും അധികാരികൾ അനങ്ങിയില്ലെന്നതാണ് വാസ്തവം. ഒടുവിൽ ഒരാഴ്ചയ്ക്കകം കുഴി അടയ്ക്കണമെന്ന ഉത്തരവ് ഹൈക്കോടതി നൽകിയപ്പോഴാണ് അധികൃതർ മെറ്റലും ടാറുമായി റോഡിലിറങ്ങിയത്. അതിന് മുൻപ് തന്നെ അധികൃതർ മനസുവച്ചിരുന്നെങ്കിൽ ഇത്രയും പരാതിക്ക് ഇടവരില്ലായിരുന്നു. അതിനു പകരം കുഴി അടയ്ക്കുന്നതിൽ കേന്ദ്രത്തിന്റെ കുഴി, സംസ്ഥാനത്തിന്റെ കുഴി എന്ന് വേർതിരിച്ച് രാഷ്ട്രീയ വിവാദത്തിനാണ് ഭരണാധികാരികൾ പ്രാമുഖ്യം നൽകിയത്. ഇത് ജനങ്ങൾ അറിയേണ്ട പ്രശ്നമല്ല. കുഴി ദേശീയപാത അതോറിട്ടിയുടെ റോഡിലാണെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ റോഡിലായാലും അത് അടയ്ക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതിനുള്ള നിർദ്ദേശം നൽകേണ്ടത് ഭരണാധികാരികളാണ്. അതിന് മുതിരാതെ രാഷ്ട്രീയ വിവാദമാക്കി മാറ്റുമ്പോൾ കുഴികൾ അടയുകയില്ലെന്ന് മാത്രമല്ല അതിന്റെ പേരിൽ ജനങ്ങളുടെ ഇടയിൽ ഭിന്നത സൃഷ്ടിക്കാനും കഴിയും. ഇതിലൂടെ രക്ഷപ്പെടുന്നത് കള്ളപ്പണി നടത്തിയ കരാറുകാരും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുമാണ്. ശിക്ഷിക്കപ്പെടുന്നത് വാഹനങ്ങൾ വാങ്ങുമ്പോൾ പതിനഞ്ച് വർഷത്തെ റോഡ് ടാക്സ് ഒന്നിച്ചടയ്ക്കുന്ന ജനങ്ങളും. കരാർ തുക അനുസരിച്ചുള്ള പണി ഒരിക്കലും റോഡിൽ നടക്കാറില്ല. കിമ്പളവും കരാറുകാരന്റെ ലാഭവും മാറ്റിക്കഴിഞ്ഞാൽ റോഡിൽ ചെലവഴിക്കാൻ കരാർ തുകയുടെ പകുതിപോലും അവശേഷിക്കില്ല. അതിനാൽ നിലവാരം കുറഞ്ഞ ടാറും മെറ്റലുമാവും ഉപയോഗിക്കുക. ഇതാണ് പണി കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റോഡ് പൊളിയാൻ കാരണം.

വിജിലൻസ് റെയ്‌ഡ് നടത്തി കുറ്റങ്ങൾ കണ്ടെത്തിയാലും കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ കുഴികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. റോഡായാൽ കുഴിയുണ്ടാകുമെന്ന് പറയുന്നത് ഇതിനൊരു പരിഹാരമല്ല. റോഡുപണിയുടെ മേൽനോട്ട സംവിധാനം അടിമുടി പരിഷ്കരിക്കുന്ന മാറ്റങ്ങളാണ് വേണ്ടത്. അതിനാണ് കേന്ദ്ര, സംസ്ഥാന ഭരണാധികാരികൾ മുൻകൈയെടുക്കേണ്ടത്. അതിന് ശ്രമിക്കാതെ അവർ കുഴിയിലെ ചെളിവാരി പരസ്പരം എറിയാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROADS IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.