SignIn
Kerala Kaumudi Online
Saturday, 20 April 2024 12.22 AM IST

വികസന പദ്ധതികളും തുരങ്കം വയ്ക്കലും

photo

വികസന പദ്ധതികളെ തുരങ്കം വയ്ക്കുക എന്നത് ആത്മ‌സുഖം നൽകുന്ന ഒരു കലാരൂപമായി കേരളത്തിൽ ചിലർ വളർത്തിയെടുത്തിട്ടുണ്ട്. ഇതിൽ ഒരു രാഷ്ട്രീയ കക്ഷിയും പിന്നാക്കം പോയിട്ടില്ല. ഭരണകക്ഷി ഒരു വികസന പദ്ധതി മുന്നോട്ടുവയ്ക്കുമ്പോൾ നൂറു ന്യായങ്ങൾ നിരത്തി പ്രതിപക്ഷം അതിനെ എതിർക്കും. സംസ്ഥാനത്തിന് പദ്ധതി നല്ലതാണോ അല്ലയോ എന്നത് വസ്തുനിഷ്ഠമായി വിലയിരുത്താനോ ബോദ്ധ്യപ്പെടുത്താനോ ആരും മെനക്കെടുകയുമില്ല. ആരും തുരങ്കം വച്ചില്ലെങ്കിൽ പോലും ഒരു പദ്ധതി കടലാസിൽ നിന്ന് ജീവൻവച്ച് നടപ്പിലായിവരാൻ വർഷങ്ങളെടുക്കാറുണ്ട്. ഇതിനിടയിൽ ആരെങ്കിലും എതിർപ്പുമായി വന്നാൽ അതിന്റെ പേരിൽ പിന്നെയും വർഷങ്ങൾ നീണ്ടുപോകും. ഇതുകാരണം നിർമ്മാണച്ചെലവ് പതിന്മടങ്ങ് വർദ്ധിക്കും. അങ്ങനെ ഇഴഞ്ഞിഴഞ്ഞ് പദ്ധതി പൂർത്തിയാകുമ്പോൾ യഥാർത്ഥത്തിൽ അതിന് വേണ്ടിവരുമായിരുന്ന തുകയുടെ നാലിരട്ടിയോളം ചെലവ് വേണ്ടിവരികയും ചെയ്യും. ഇവിടെ നഷ്ടമാകുന്നത് നികുതിദായകന്റെ പണമാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനം വൈകിപ്പിക്കുന്നതു മൂലമാണ് ഏറ്റവും വലിയ കാലതാമസം ഉണ്ടാകുന്നത്. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള വൈമുഖ്യം കാരണവും തൊടുകുറി ന്യായങ്ങൾ പറഞ്ഞ് പദ്ധതികൾ താമസിപ്പിക്കുന്നത് ഉദ്യോഗസ്ഥർ ഒരു ശീലമാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെയാണ് നാട്ടുകാരെ ഇളക്കിവിട്ട് പദ്ധതികൾ തടയാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ കക്ഷികളും മറ്റ് ചില ശക്തികളും നടത്തുന്നത്.

ശബരിപാത നിർമ്മാണം അങ്ങനെ തടയപ്പെട്ട ഒന്നാണ്. കേരളത്തിന്റെ താത്‌പര്യക്കുറവ് മൂലമാണ് പദ്ധതി വൈകുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌‌സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തുകയുണ്ടായി. 70 കിലോമീറ്ററിലെ പുതുക്കിയ എസ്റ്റിമേറ്റേ കിട്ടിയിട്ടുള്ളൂ എന്നും സർവേക്കിടെ ക്രമസമാധാനപ്രശ്നം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ലഭിച്ചില്ലെന്നുമാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ കേന്ദ്രത്തിന്റെ താത്‌പര്യക്കുറവാണ് പദ്ധതി വൈകുന്നതിന് പിന്നിലെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. ശബരി റെയിൽപ്പാതയുടെ നിർമ്മാണം ഏറ്റെടുക്കാനും ചെലവിന്റെ പകുതി വഹിക്കാനും തയ്യാറാണെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിക്കുകയും ഈ വിവരം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടും പദ്ധതി മരവിപ്പിച്ച നടപടി റെയിൽവേ തിരുത്തുന്നില്ലെന്നാണ് കേരളത്തിന്റെ പരാതി. ഇത് വളരെ ഗൗരവമുള്ള പരാതിയാണ്. ഏതെങ്കിലും റെയിൽവേ മേലധികാരികളുടെ ഇംഗിതമനുസരിച്ച് വൈകിപ്പിക്കേണ്ടതല്ല കേരളത്തിന് അവകാശപ്പെട്ട ശബരി പദ്ധതി. അതിനാൽ പുതിയ എസ്റ്റിമേറ്റ് നൽകുന്ന മുറയ്ക്ക് പദ്ധതി വീണ്ടും തുടങ്ങാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.

അതോടൊപ്പം കെ - റെയിൽ പദ്ധതിയെ വിമർശിക്കുന്നത് ഒരു ഫാഷനാക്കി പോലും പലരും മാറ്റിയിരിക്കുന്നു. വിമർശനങ്ങളൊക്കെ ആർക്കും നടത്താം. അതിന് പ്രത്യേകിച്ച് പണച്ചെലവൊന്നും ഇല്ല. എന്നാൽ ജനങ്ങളെ അണിനിരത്തി പദ്ധതി സർവേ തടയാൻ ശ്രമിക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ മുളയിലേ നുള്ളിക്കളയണം. കഴിഞ്ഞ ദിവസം കെ - റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ നൂറനാട്ട് ഒരുസംഘം നാട്ടുകാർ തടഞ്ഞിരുന്നു. വലിയ സംഘർഷാവസ്ഥയാണ് സ്ഥലത്തുണ്ടായത്. ഇത് മറ്റ് പല സ്ഥലത്തേക്കും വ്യാപിക്കാനും ഇടയുണ്ട്. അതിനാൽ അതിശക്തമായ പൊലീസ് ബന്തവസിൽ സർവേ നടപടികൾ പൂർത്തിയാക്കാനുള്ള എല്ലാ നടപടിയും സർക്കാർ കൈക്കൊള്ളണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARI RAIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.