സെക്രട്ടേറിയറ്റിലെ പ്രവേശനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നു. ഇനി പ്രവേശനത്തിന് അണ്ടർ സെക്രട്ടറി പദവിക്കും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണ്. അതല്ലെങ്കിൽ സന്ദർശിക്കേണ്ട ഓഫീസിൽ നിന്നുള്ള അനുമതി വേണം.
അല്ലാതെ തന്നെ കൊവിഡ് കാലത്ത് മിക്കവാറും സർക്കാർ ഓഫീസുകളിലൊക്കെ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്.
പൂർണമായും സാധാരണക്കാരനെ അകറ്റിനിറുത്തുന്ന നിയന്ത്രണങ്ങൾ ശരിയല്ല. സ്വാധീനമുള്ളവർക്ക് ഏതു നിയന്ത്രണത്തിനിടയിലൂടെയും എവിടെയും കയറിച്ചെല്ലാം. ഓരോ ഫയലും ഓരോ ജീവിതമാണെന്നതു പോലെ ആ ഫയൽ നീക്കം അറിയാൻ വരുന്ന ഓരോ സന്ദർശകനും പ്രധാനപ്പെട്ട വ്യക്തി തന്നെയാണ്. വെറുതെയൊരു സന്ദർശകൻ ഒരു ഓഫീസിലും കയറി വരില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഭരണസിരാകേന്ദ്രമാണ് സെക്രട്ടേറിയറ്റ്. അവിടെ വരുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മറ്റ് സ്വാധീനങ്ങളൊന്നുമില്ലാത്ത സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ജനങ്ങളിൽ നിന്ന് പൂർണമായും അകന്ന് നിൽക്കേണ്ട ഒരു സ്ഥാപനവുമല്ല സെക്രട്ടേറിയറ്റ്.
സന്ദർശകരെ കയറ്റിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം ഫ്രണ്ട് ഓഫീസിൽ കൂടുതൽ ഹെൽപ് ഡെസ്കുകൾ തുടങ്ങാനുള്ള സന്നദ്ധതയും സർക്കാർ കാണിക്കണം. സാങ്കേതികവിദ്യ വളരെ പുരോഗമിച്ച ഇന്നത്തെ കാലത്ത് മെയിൻ ബ്ളോക്കിൽ എത്തുമ്പോൾത്തന്നെ സന്ദർശകർക്ക് വിവരം അറിയാനുള്ള സൗകര്യമൊരുക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ബന്ധപ്പെട്ടവരുമായി അവിടെ നിന്ന് ഫോണിൽ സംസാരിച്ചാൽത്തന്നെ പല സന്ദർശകർക്കും മടങ്ങിപ്പോകാൻ കഴിയും. മന്ത്രിമാരെയും മറ്റും കാണാൻ അവരുടെ നാട്ടിൽ നിന്നൊക്കെ വരുന്നവർ വിവിധ ആവശ്യങ്ങൾക്കായിരിക്കും എത്തുക. അതെല്ലാം സെക്രട്ടേറിയറ്റിലെ ഫയലുമായി ബന്ധപ്പെട്ട കാര്യങ്ങളാകണമെന്നില്ല. ഭരണത്തിന്റെ സൗകര്യങ്ങൾ മുതലെടുക്കാൻ വരുന്ന അവതാരങ്ങൾ കയറിയിറങ്ങുന്നതിനാണ് യഥാർത്ഥത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത്. അങ്ങനെ കയറിയിറങ്ങിയ അവതാരങ്ങൾ കാലാകാലങ്ങളിലായി ഭരണകക്ഷിക്ക് പേരുദോഷം വരുത്തിയിട്ടുമുണ്ട്. അവർക്കൊന്നും ഈ നിയന്ത്രണങ്ങൾ ഒരിക്കലും ബാധകമാവില്ല. ഒരാവശ്യത്തിനായി വരുന്ന സാധാരണ സന്ദർശകൻ ഇക്കാലത്തിനിടയിൽ ആർക്കും ഒരു പേരുദോഷവും വരുത്തിയതായി കേട്ടിട്ടുമില്ല. നിയന്ത്രണങ്ങൾ അമിതമാക്കി ജനവിമുക്തമാക്കേണ്ട ഇടമല്ല സെക്രട്ടേറിയറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |