കാലവും ടെക്നോളജിയും മാറുന്നതിനനുസരിച്ച് പഴയരീതികൾ അപ്പാടെ മാറിമറയും. ഫോണിലൂടെ ബാങ്കിംഗ് ഇടപാടുകൾ പോലും നടത്താനാവും എന്നത് പണ്ടൊക്കെ ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല. ഏതു സേവനവും ഇപ്പോൾ ഫോൺവഴി ലഭ്യമാണ്. പുതിയ തലമുറയ്ക്ക് ഫോണിൽ ഇടപാടുകൾ നടത്താൻ വൈദഗ്ദ്ധ്യം കൂടുതലാണ്. എന്നാൽ പഴയരീതിയിൽ കാര്യങ്ങൾ ചെയ്ത് പരിചയിച്ചവർക്ക് പോലും അതുപേക്ഷിച്ച് പുതിയ രീതിയിലേക്ക് മാറേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിന് ദോഷവശങ്ങളേക്കാൾ തീർച്ചയായും ഗുണമാണുള്ളത്. വീട്ടിലിരുന്ന് റെയിൽവേ സ്റ്റേഷനിൽ പോകാതെ ഒരു ടിക്കറ്റ് സ്വന്തം ഫോണിൽ എടുക്കാനും അതിനുള്ള പണം ചില്ലറയുടെ തർക്കങ്ങളൊന്നുമില്ലാതെ കൊടുക്കാൻ കഴിയുന്നതും പ്രത്യേകിച്ചും പ്രായമായവരെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല. ഇതുപോലെ നിരവധി സേവനരംഗങ്ങളിൽ ഫോണും ഫേസ്‌ബുക്കും വാട്ട്സ് ആപ്പും മറ്റും നമ്മുടെ സന്തത സഹചാരിയായി മാറിയിരിക്കുകയാണ്. ഇതിൽനിന്ന് ഒരു തിരിച്ചുപോക്ക് ഇനി സാദ്ധ്യമല്ല. വലിയ താമസമില്ലാതെ രാജ്യത്തുള്ള എല്ലാവരും ഇത്തരത്തിലുള്ള ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നവരാകും. ഈ അവസരം മുതലെടുക്കാൻ തട്ടിപ്പുകാരും രംഗത്തിറങ്ങും.
സൈബർ തട്ടിപ്പുകളുടെ എണ്ണം ഓരോ വർഷവും ഇരട്ടിയോളമാണ് വർദ്ധിക്കുന്നത്. അതിനാൽ ടെലികോം സേവനവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ അനിവാര്യമായി മാറും. സൈബർ തട്ടിപ്പിനെന്നപോലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും ഇത് ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരും കുറവല്ല. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് പുതിയ ടെലികമ്മ്യൂണിക്കേഷൻ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബർ 20 വരെ ലഭിക്കുന്ന പൊതുജനാഭിപ്രായം പരിശോധിച്ച് പത്തുമാസത്തിനുള്ളിൽ നിയമം നടപ്പാക്കുമെന്നാണ് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. അതിനാൽ ഈ അവസരം ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്ന പൊതുജനങ്ങളും വിദഗ്ദ്ധഗ്രൂപ്പുകളും പരമാവധി പ്രയോജനപ്പെടുത്തണം. നിയമം വന്നതിനുശേഷം അതിനെതിരെ തെരുവിലിറങ്ങുന്നതിനേക്കാൾ നല്ലത് ഇക്കാര്യങ്ങളിലുള്ള സംശയങ്ങളും ആശങ്കകളും അതിന് മുൻപേ ദൂരീകരിക്കാൻ ശ്രമിക്കുന്നതാണ് . നിയമം നടപ്പിലായാൽ കോളിംഗ്, മെസേജിംഗ് ആപ്പുകളായ വാട്ട്സ് ആപ്പ്, ഫേസ‌്‌ബുക്ക്, സൂം, ഗൂഗിൾ ഡ്യുവേ തുടങ്ങിയവയും ഒ.ടി.ടി സേവന ദാതാവും തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടെ ആവശ്യമെങ്കിൽ സർക്കാരിന് കൈമാറേണ്ടിവരും. മാറിയ സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഇതൊക്കെ ആവശ്യമാണ്.
ഫോണിൽ നേരിട്ടോ വാട്ട്സ് ആപ്പ് വഴിയോ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരുടെ പേരുവിവരം അവ സ്വീകരിക്കുന്നയാൾക്ക് അറിയാനുള്ള അവകാശമുള്ളതിനാൽ അത് വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പുതിയ നിയമത്തിലുണ്ടാകുമെന്ന് കരട് രൂപത്തിൽ പറയുന്നു. മെസേജ് അയയ്ക്കുന്നവർക്ക് ഇനി മറഞ്ഞിരിക്കാനാവില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാവുന്നത്. ഇതുവഴി അജ്ഞാത / വ്യാജ കോളുകൾ തടയാനാകും. ഇതൊക്കെ ലംഘിക്കുന്നവർക്ക് പിഴയും ജയിൽശിക്ഷയും ലഭിക്കുന്ന വ്യവസ്ഥകളും നിയമത്തിലുണ്ടാകും. കമ്പനികളുമായും വിദഗ്ദ്ധരുമായും വിശദമായ ചർച്ചകൾ നടത്തിയതിന് ശേഷമേ പുതിയ ഭേദഗതികൾക്ക് അന്തിമരൂപം നൽകാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |