അടച്ചിടൽ നയം കൊണ്ട് സർക്കാരിനും ജനങ്ങൾക്കും നഷ്ടമുണ്ടാകുമെന്നല്ലാതെ കൊവിഡിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലേക്ക് അവസാനം എല്ലാവരും എത്തുകയാണ്. അനിശ്ചിതമായ ലോക്‌ഡൗൺ ശാസ്ത്രീയമല്ലെന്ന് വിദഗ്ദ്ധർ പോലും ചൂണ്ടിക്കാട്ടുന്നു. വകഭേദം വന്ന വൈറസ് വ്യാപനം കൂടാനും ലോക്‌ഡൗൺ ഇടയാക്കുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. ലോക്‌ഡൗൺ നടപ്പാക്കാൻ വിയർപ്പൊഴുക്കുന്നതിന് പകരം വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് യാഥാർത്ഥ്യബോധമുള്ള ഏതു സർക്കാരും ശ്രമിക്കേണ്ടത്. സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ പോലും വിവിധ രംഗങ്ങളിലെ ജനങ്ങൾ പതുക്കെപ്പതുക്കെ പഴയ ജീവിതത്തിലേക്ക് മടങ്ങുന്ന കാഴ്ചയാണ് പൊതുവെ കാണുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുവദിക്കുന്ന തീരുമാനവും വൈകില്ലെന്നാണ് അറിയുന്നത്. സർക്കാർ ഓഫീസുകളും പൂർണ സജ്ജമായി തുടങ്ങണം. മ്യൂസിയങ്ങളും പാർക്കുകളും തുറന്നുകൊടുക്കാനും തീരുമാനിച്ചിരിക്കുന്നു. പ്രഭാത, സായാഹ്ന സവാരികളും അനുവദിക്കും. കോളേജുകളും സ്കൂളുകളുമൊക്കെ അടുത്ത മാസത്തോടെ ഭാഗികമായി തുറക്കപ്പെടും.കൊവിഡിനൊപ്പം ജീവിക്കുക എന്ന തലത്തിലേക്ക് മാറുക എന്നതല്ലാതെ കൊവിഡിനെ പേടിച്ച് മനുഷ്യന്റെ ജീവിതമാർഗം അടച്ചിട്ടതുകൊണ്ട് കാര്യമില്ല എന്നതിന് പൊതുസ്വീകാര്യത ലഭിച്ചിരിക്കുകയാണ്. വാക്സിൻ നൽകുന്നതിന്റെ ഇടവേള കുറച്ചുകൂടെ എന്ന ഹൈക്കോടതിയുടെ ചോദ്യം ഈ അവസരത്തിൽ വളരെ നിർണായകമാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം വൈകരുത്. കാരണം രണ്ട് വാക്സിനും എടുത്തവരിൽ കൊവിഡ് മരണം നാമമാത്രമാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ആരാധനാലയങ്ങളുടെ കാര്യം ഏറ്റവുമൊടുവിൽ പരിഗണിച്ചാൽ മതിയെന്ന ഒരു സമീപനം പലർക്കുമുണ്ട്. ആരാധനാലയങ്ങൾ നിലനില്‌ക്കുന്നത് ദൈവത്തിന് വേണ്ടി മാത്രമാണെന്ന് കരുതുന്നവരാണ് ഇങ്ങനെ ചിന്തിക്കുന്നത്. മനസ് തുറന്ന് പ്രാർത്ഥിക്കുമ്പോൾ മാനസികമായി ലഭിക്കുന്ന ശക്തിയും ഉൗർജ്ജവും പുറമെ കാണാൻ കഴിയില്ലെങ്കിലും അതിന്റെ കൂടി ബലത്തിലാണ് നമ്മുടെ സമൂഹം മുന്നോട്ട് ഗമിക്കുന്നത്. മാത്രമല്ല ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വലിയൊരു സമൂഹം ജീവിതപരിപാലനം നടത്തുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പൂജാസാധനങ്ങളുടെയും പൂവിന്റെയും കച്ചവടം നടത്തി ജീവിക്കുന്നവരും കുറവല്ല. അതിനാൽ മറ്റ് സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രാധാന്യം ആരാധനാലയങ്ങൾക്കും ഉത്തരവാദപ്പെട്ട ഒരു സർക്കാർ നൽകേണ്ടത് ആവശ്യമാണ്. കൊവിഡ് ഘട്ടത്തിൽ നിലച്ചുപോയ ആരാധനാലയങ്ങളിലെ അന്നദാനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകണം. വിശക്കുന്നവന് പണം കൊടുക്കാതെ ഒരു നേരമെങ്കിലും ആഹാരം കഴിക്കാൻ പറ്റുന്ന സ്ഥലമാണ് പ്രമുഖ ആരാധനാലയങ്ങൾ. അതിനാൽ എല്ലാം തുറക്കുമ്പോൾ സർക്കാർ ഇക്കാര്യം മാത്രം പരിഗണിക്കാതിരിക്കരുത്. അതോടൊപ്പം കൊവിഡ് മാനദണ്ഡപ്രകാരമുള്ള സ്വയം നിയന്ത്രണങ്ങൾ ശീലമാക്കാൻ ജനങ്ങൾ കരുതൽ കാണിക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |