SignIn
Kerala Kaumudi Online
Saturday, 20 April 2024 7.42 AM IST

തിരുവനന്തപുരം വിമാനത്താവള വികസനം

trivandrum-airport-

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ട് നാലുമാസമായി. ലോകനിലവാരത്തിൽ വിമാനത്താവളത്തെ മാറ്റുമെന്ന വാഗ്ദാനവുമായാണ് അമ്പതുവർഷത്തെ നടത്തിപ്പ് അവർ ഏറ്റെടുത്തിരിക്കുന്നത്. ഏതൊരു വിമാനത്താവളത്തിലേക്കും യാത്രക്കാരെ ആകർഷിക്കുന്നത് അവിടെ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണമാണ്. കൊവിഡിന്റെ വരവോടെ സ്വാഭാവികമായും സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. തിരുവനന്തപുരത്ത് ഇതോടെ ആഭ്യന്തര സർവീസുകളുടെ എണ്ണം വളരെ കുറഞ്ഞു. ഉദാഹരണത്തിന് ചെന്നൈയിലേക്ക് നാല് സർവീസുകൾ വരെ ഒരുദിവസം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ വൈകിട്ടുള്ള ഒരു വിമാനം മാത്രമാണുള്ളത്. നിറയെ യാത്രക്കാരുമായാണ്, വിമാനം എന്നും സർവീസ് നടത്തുന്നത്. യാത്രക്കാരുടെ കുറവല്ല സർവീസുകളുടെ കുറവാണ് വിമാനത്താവളത്തെ തളർത്തുന്നത്. ഇത് തിരിച്ചറിഞ്ഞാവും തിരുവനന്തപുരത്തേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകളുടെയും എണ്ണം വർദ്ധിപ്പിക്കും. ആഴ്ചയിൽ അറുപതോളം ആഭ്യന്തര സർവീസുകൾ ഉണ്ടായിരുന്നത് 79 ആയി ഉയരും. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നതായും അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുകയാണ്. ആഴ്ചയിൽ ഏഴെണ്ണമായിരുന്ന ഇൻഡിഗോ ബംഗളൂരു സർവീസുകൾ ഇരുപതാക്കി ഉയർത്തും. നിത്യേന രാവിലെ രണ്ടും വൈകിട്ട് ഒന്നും സർവീസുകളുണ്ടാകും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും ആഴ്ചയിൽ നാല് സർവീസുകളുണ്ടായിരുന്നത് പ്രതിദിനമാക്കിയിട്ടുണ്ട്. ചെന്നൈ, മുംബയ്, ഹൈദരാബാദ് പ്രതിദിന സർവീസുകൾ പഴയപടി തുടരും. കൂടാതെ ഡൽഹി, പൂനെ, കോഴിക്കോട് നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങാനും ഒരുങ്ങുന്നു. അന്താരാഷ്ട്ര സർവീസുകളിൽ ഗൾഫ് രാജ്യങ്ങളിലേക്കാവും കൂടുതൽ സർവീസുകൾ തുടങ്ങുക.

വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തതോടെ മുരടിപ്പ് മാറി കൂടുതൽ ഉയരങ്ങളിലേക്ക് തിരുവനന്തപുരം വിമാനത്താവളം വളരുമെന്ന പ്രതീക്ഷയാണ് പൊതുവേയുള്ളത്. ജർമ്മനിയിലെ മ്യൂണിക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ എഫ്.എം.ജി കമ്പനിയെ അദാനി മേൽനോട്ടം ഏല്പിക്കുമെന്നും വാർത്ത വന്നിരുന്നു. ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലടക്കം തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങാനാവും. യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകാനായി കൂടുതൽ ഷോപ്പിംഗ്, സേവനകേന്ദ്രങ്ങൾ തുടങ്ങിയവ തുറക്കാനും ആലോചനയുണ്ട്. ഇത് തലസ്ഥാനത്തെ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാൻ ഇടയാക്കും. തിരുവനന്തപുരത്തേക്കുള്ള എയർ കണക്‌ടിവിറ്റി വർദ്ധിക്കുമ്പോൾ പുതിയ നിക്ഷേപങ്ങൾ വരിക സ്വാഭാവികമാണ്. ടെക്നോപാർക്കിലേക്ക് ചില വിദേശ കമ്പനികൾ വരാൻ സന്നദ്ധത അറിയിച്ചെങ്കിലും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതാണ് അവരെ അതിൽനിന്ന് തടയുന്നതെന്ന് ശശി തരൂർ എം.പി വെളിപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളം വികസിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിനും പല രീതിയിലും ഗുണം ചെയ്യും. അതിനാൽ സർക്കാരിന്റെ സഹകരണം ഉണ്ടാകേണ്ടതാണ്. ടൂറിസം വകുപ്പിന് അദാനി ഗ്രൂപ്പുമായി ചേർന്ന് സ്പിരിച്വൽ ടൂറിസം വികസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കാവുന്നതാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളുടെ എണ്ണം കൂടിയാൽ പദ്‌മനാഭസ്വാമി ക്ഷേത്രവും കന്യാകുമാരിയും കാണാൻ വേണ്ടി മാത്രം നിരവധി ഉത്തരേന്ത്യൻ യാത്രികർ എത്താതിരിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIVANDRUM AIRPORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.