അമേരിക്കൻ പകർപ്പവകാശ നിയമലംഘനം ആരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ഒരുമണിക്കൂർ നേരത്തേക്ക് ട്വിറ്റർ വിലക്കിയതിലൂടെ അവരുടെ തനിനിറം വ്യക്തമായിരിക്കുകയാണ്. അമേരിക്കയിലെ നിയമങ്ങളേ ഞങ്ങൾ മാനിക്കൂ ഇന്ത്യൻ നിയമത്തിന് പുല്ലുവിലയാണ് ഞങ്ങൾ നൽകുന്നതെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഈ നടപടിയിലൂടെ ട്വിറ്റർ. പുതിയ ഇന്ത്യൻ ഐ.ടി നയം നടപ്പാക്കുന്ന മന്ത്രിയെത്തന്നെ വിലക്കിക്കൊണ്ട് സിംഹത്തെ മടയിൽ കയറി ആക്രമിക്കാൻ മടിക്കില്ലെന്ന ഭീഷണി കൂടിയാണ് ട്വിറ്റർ മുഴക്കിയിരിക്കുന്നത്. അമേരിക്കൻ നിയമം അവർ അമേരിക്കയിൽ പാലിക്കട്ടെ. ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇവിടത്തെ നിയമം പാലിച്ചേ മതിയാവൂ. തന്റെ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ച ട്വിറ്ററിന്റെ നടപടി പുതിയ ഇന്ത്യൻ ഐ.ടി ചട്ടത്തിന്റെ ലംഘനമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ചട്ടപ്രകാരം കോപ്പിറൈറ്റ് ലംഘനമുള്ള ദൃശ്യങ്ങൾ പിൻവലിക്കുകയും അക്കൗണ്ട് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിനെ വിവരം ധരിപ്പിച്ചിരിക്കണമെന്നുണ്ട്. ഐ.ടി ഇന്റർമീഡിയറി ചട്ടം 4 (8) അനുച്ഛേദം ഇങ്ങനെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് ലംഘിക്കുന്നതിന് ട്വിറ്ററിന് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. അതേസമയം അമേരിക്കൻ നിയമം പാലിക്കുന്നതിന് എടുത്തുചാടുകയും ചെയ്തു. നിയമമൊന്നും ഉണ്ടാക്കാനറിയാത്ത ഒരു രണ്ടാംകിട രാജ്യമാണ് ഇന്ത്യ എന്ന മനോഭാവമാണ് ട്വിറ്റർ പുലർത്തുന്നതെന്ന് ഇതിൽ നിന്ന് ഏത് ഇന്ത്യൻ പൗരനും മനസിലാക്കാൻ കഴിയും. ഇന്ത്യൻ നിയമം ട്വിറ്റർ ലംഘിച്ചിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തുന്നതിനൊപ്പം അതിനുള്ള നടപടി കൂടി സ്വീകരിക്കുകയാണ് മന്ത്രി ചെയ്യേണ്ടിയിരുന്നത്. പുതുക്കിത്തന്ന അക്കൗണ്ട് സ്വീകരിക്കാനും മന്ത്രി തയ്യാറാകരുതായിരുന്നു. വേണ്ട രീതിയിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായാൽ ട്വിറ്റർ വരച്ചവരയിൽ വരും. ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിന് ശേഷം പല ചൈനീസ് ആപ്പുകളും നിരോധിക്കാൻ ഇന്ത്യ ധൈര്യം കാണിച്ചിരുന്നു. മാത്രമല്ല സംഘർഷത്തിന് ശേഷം ചൈനീസ് ഉത്‌പന്നങ്ങൾ വാങ്ങുന്ന ശീലമുണ്ടായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർ അത് ഉപേക്ഷിക്കുകയും ചെയ്തു. സ്വകാര്യതാ ലംഘനത്തിന്റെയും മനുഷ്യാവകാശത്തിന്റെയും മറ്റും പ്ളക്കാർഡുകളുയർത്തി മറുവശത്ത് അതെല്ലാം ലംഘിക്കുന്ന സ്വഭാവമാണ് ട്വിറ്റർ പുലർത്തുന്നത്. അവരുടെ ലാഭം കുറയുമെന്ന് കണ്ടാൽ മാത്രമെ അവർ അതിൽ നിന്ന് പിന്നാക്കം മാറൂ. അതിനുതകുന്ന നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാർ ഇനിയും വൈകരുത്.
ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് പാർലമെന്റിന്റെ ഐ.ടി സ്ഥിരം സമിതി അദ്ധ്യക്ഷൻ ശശി തരൂർ വ്യക്തമാക്കിയതിനൊപ്പം തനിക്കും സമാനമായ അനുഭവം ഉണ്ടായ കാര്യവും വെളിപ്പെടുത്തി. കളിച്ച് കളിച്ച് മുറത്തിൽ കയറി കളിക്കാൻ തുടങ്ങിയിരിക്കുകയാണ് ട്വിറ്റർ. അതിരുവിട്ടുള്ള ആ കളി ഇവിടെ നടക്കില്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്തേണ്ട നടപടികളാണ് ഇനി വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |