SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.24 PM IST

വിസ്‌മയ കേസിൽ സമൂഹം പഠിക്കേണ്ടത്

vismaya

നിയമപരമായി നിരോധിച്ചതുകൊണ്ട് മാത്രം കുറ്റകരമായ ഒരിടപാട് അവസാനിക്കില്ല. നിയമത്തിനപ്പുറം വിദ്യാഭ്യാസത്തിലൂടെയും ബോധവത്‌‌കരണത്തിലൂടെയും ഓരോ വ്യക്തിയുടെയും പൗരബോധം ഉയരുമ്പോൾ മാത്രമേ അത് സാദ്ധ്യമാകൂ.

സ്‌ത്രീധനവും കൈക്കൂലിയും ചോദിക്കുന്നതും വാങ്ങുന്നതും നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ നിർബാധം തുടരുന്നു. രണ്ടുകക്ഷികൾ തമ്മിലുള്ള രഹസ്യ ഏർപ്പാടായതുകൊണ്ട് പലപ്പോഴും പുറത്തറിയാൻ പ്രയാസമാണ്. എന്നാൽ വലിയ സ്‌ത്രീധനം നൽകിയ ശേഷവും പെൺകുട്ടി കൊടിയപീഡനത്തിന് വിധേയമാകുമ്പോഴോ ആത്മഹത്യ ചെയ്യുമ്പോഴോ ഭർതൃവീട്ടിൽ കൊല്ലപ്പെടുമ്പോഴോ ആണ് സ്‌ത്രീധനം ആളിക്കത്തുന്ന വിവാദമായി വീണ്ടും ചർച്ചയാവുന്നത്.

വിസ്‌മയ കേസിൽ കുറ്റവാളിയായ ഭർത്താവ് കിരൺകുമാർ ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗം വഹിക്കുന്ന വ്യക്തിയുമായിരുന്നു. സ്ത്രീധനപീഡനവും ഗാർഹിക പീഡനവും ചുമത്തി കൊല്ലം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ.എൻ. സുജിത്ത് പ്രതിക്ക് പത്തുവർഷം ശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രതി അർഹിക്കുന്ന ശിക്ഷയാണിത്.

2021 ജൂൺ 21നാണ് നിലമേൽ മേലതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സരിതയുടെയും മകളും ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയുമായ വിസ്‌മയയെ ഭർത്താവിന്റെ വീടായ പോരുവഴി ചന്ദ്രവിലാസത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയയെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ ഭർത്താവ് പിന്നീട് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വിസ്‌മയയുടെ ആത്മഹത്യയും ഭർതൃവീട്ടിൽ പെൺകുട്ടി അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും വളരെ പ്രാധാന്യത്തോടെയാണ് എല്ലാ മാദ്ധ്യമങ്ങളും നൽകിയത്. അതുകൊണ്ട് തന്നെ പെൺകുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ പലതും പുറത്തുവന്നു. പീഡനങ്ങളെക്കുറിച്ച് സഹോദര ഭാര്യയ്ക്കും സഹപാഠിക്കും വിസ്‌മയ അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതൊക്കെ കോടതിയിൽ തെളിവുകളായി മാറി. മാതാപിതാക്കളും ബന്ധുക്കളും തക്കസമയത്ത് ഇടപെട്ടിരുന്നെങ്കിൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പറഞ്ഞിട്ട് കാര്യമില്ലെങ്കിലും സമാനമായ അവസ്ഥ നേരിടേണ്ടിവരുന്നവർ ഭാവിയിലെങ്കിലും ശ്രദ്ധിക്കേണ്ട പാഠങ്ങൾ ഈ സംഭവത്തിലുണ്ട്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയയ്ക്കുന്നതിന്റെ ചെലവ് ഇക്കാലത്ത് വളരെ കൂടുതലാണ്. ഒട്ടും മോശമല്ലാത്ത കാർ വാങ്ങി നൽകി. ഈ കാർ കണ്ടതോടെ തനിക്ക് 'കിളി" പറന്നമെന്ന് വിസ്‌മയയോട് ഇയാൾ പറയുന്നതിന്റെ ഓഡിയോ പുറത്തായിരുന്നു. ഇത് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ വിവാഹം വേണ്ടെന്നുവയ്ക്കുമായിരുന്നെന്നും ഇയാൾ അഹങ്കാരത്തോടെ പറയുന്നുണ്ട്.

കൈക്കൂലി കിട്ടാൻ സാദ്ധ്യതയുള്ള സർക്കാർ ജോലിയായതിനാൽ തനിക്ക് ഭീമമായ സ്‌ത്രീധനത്തിന് അർഹതയുണ്ടെന്ന മൂഢവിശ്വാസം അയാൾക്കുണ്ടായിരുന്നിരിക്കാം.

ഇതുപോലുള്ള മനോഭാവം പുലർത്തുന്നവർക്ക് ബെൻസ് കാർ നൽകിയാലും ദാമ്പത്യബന്ധം ശാന്തമായിരിക്കില്ല. ഇത്തരക്കാർ ഭാര്യയെ ഏറ്റവും അവസാനം മാത്രം പരിഗണിക്കുന്നവരാണ്. സ്‌ത്രീധനത്തിന്റെ പേരിൽ പലതും ആവശ്യപ്പെടുന്ന ഘട്ടത്തിൽത്തന്നെ ഇങ്ങനെയുള്ളവരെ ഒഴിവാക്കാനുള്ള സാമാന്യബുദ്ധി പെൺകുട്ടികളുടെ മാതാപിതാക്കൾ പുലർത്തണം.

പെൺകുട്ടികൾ വിദ്യാഭ്യാസം നേടി സ്ഥിരവരുമാനമുള്ളവരായാൽ മാത്രമേ ഇത്തരം ഭർതൃവേഷങ്ങളുടെ കുതിരകയറ്റത്തിന് തടയിടാനാകൂ. അതിനാൽ പെൺകുട്ടികളുടെ വിവാഹത്തേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് നൽകേണ്ടത്.

''സ്‌ത്രീധനം ആവശ്യപ്പെട്ടുവരുന്ന ഒരാൾക്കും മകളെ വിവാഹം കഴിച്ചുകൊടുക്കരുത്. വിദ്യാഭ്യാസം കഴിഞ്ഞു ജോലി ലഭിച്ചശേഷം മാത്രം പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാവൂ" കണ്ണുനിറഞ്ഞുകൊണ്ട് വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറയുന്ന ഈ വാക്കുകളാണ് സമൂഹം ഏറ്റവും ശ്രദ്ധയോടെ കേൾക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISMAYA CASE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.