വർക്ക് ഫ്രം ഹോം രീതി ലോകമാകെ അംഗീകരിക്കപ്പെട്ടതും വ്യാപകമായതും കൊവിഡ് മഹാമാരിയുടെ ഇൗ കാലത്താണ്. മുമ്പും ചില വികസിത രാജ്യങ്ങളിൽ ഇൗ രീതി പരിമിതമായ തോതിൽ നിലവിലുണ്ടായിരുന്നു. ഇന്ത്യയിൽ ഐ.ടി രംഗത്ത് മാത്രമാണ് ഇത് നടന്നിരുന്നത്. അതും വിദേശ ബന്ധമുള്ള ചില കമ്പനികളിൽ മാത്രം. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരാൾ ബന്ധുജനങ്ങളുമായി ഉല്ലസിച്ച് സമയം കളയുമെന്നും ജോലി ചെയ്താലും ശരിയാകില്ലെന്നുമാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. അതൊരു പിന്തിരിപ്പൻ മുൻവിധി ആയിരുന്നു എന്ന് കൊവിഡ് തെളിയിച്ചു. ഐ.ടി കമ്പനികളിൽ ജീവനക്കാർ വീട്ടിലിരുന്ന് ചെയ്യുന്ന ജോലിയുടെ പ്രവർത്തന മികവ് കൂടിയതായാണ് കാണാൻ കഴിഞ്ഞത്. മാത്രമല്ല ഒാഫീസിലിരുന്ന് ചെയ്യുന്നതിനെക്കാൾ കൂടുതൽ സമയം വീട്ടിലിരുന്ന് ഭൂരിപക്ഷം പേരും ജോലി ചെയ്യുന്നതായും കണ്ടെത്തി. കമ്പനികളുടെ പ്രവർത്തനക്ഷമതയും ഉത്പാദനക്ഷമതയും കൂടിയതിനൊപ്പം ദൈനംദിന പ്രവർത്തന ചെലവിൽ കോടികളുടെ കുറവാണുണ്ടായത്. വൈദ്യുതി, ഇന്റർനെറ്റ് ചാർജുകൾ, ഗതാഗത, സെക്യൂരിറ്റി ചെലവുകൾ എന്നിവ പകുതിയിലധികം കുറഞ്ഞു. വലിയ നഗരങ്ങളിൽ ജീവനക്കാർക്ക് ട്രാഫിക് കുരുക്കിൽ നിന്നുള്ള മോചനവും ഇന്ധന ചെലവിൽ വലിയ കുറവും ഉണ്ടായി.
സർക്കാർ ജോലികൾ പോലും വീട്ടിലിരുന്ന് നിർവഹിക്കാമെന്ന് കൊവിഡ് കാലം തെളിയിച്ചു. ഇത് മനസിലാക്കിയാണ് കേന്ദ്ര സർക്കാർ ഇൗ വർഷം ജനുവരിയിൽ വർക്ക് ഫ്രം ഹോം ഒൗപചാരികമാക്കിയത്. മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു ബാധകമായ സ്റ്റാൻഡിംഗ് ഒാർഡറാണ് തൊഴിൽ മന്ത്രാലയം അന്ന് പുറത്തിറക്കിയത്. ജീവനക്കാരും തൊഴിലുടമകളും തമ്മിൽ പരസ്പര ധാരണയിൽ ജോലിസമയവും മറ്റുകാര്യങ്ങളും നിശ്ചയിക്കാനാണ് ഇതിൽ നിർദ്ദേശിച്ചത്. എന്നാൽ ഇതിന് നിയമപരമായ പരിരക്ഷയില്ലായിരുന്നു. അതിനാൽ വർക്ക് ഫ്രം ഹോം സംവിധാനത്തിന് നിയമപരമായ മാർഗരേഖ തയാറാക്കാൻ ഇപ്പോൾ കേന്ദ്രം ആലോചിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ തൊഴിലുടമയുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഇതിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഭാവിയിലെ ജോലി സാഹചര്യങ്ങൾ മുന്നിൽക്കണ്ടുള്ള നടപടികളാണ് വരുന്നത്. കുറച്ചുപേർ വീട്ടിലും കുറച്ചുപേർ ഒാഫീസിലും ഇരുന്ന് ജോലി ചെയ്യുന്ന സാഹചര്യവും പരിഗണിക്കും. വീട്ടിലെ ജോലി സമയം, അവധി, ഇന്റർനെറ്റ് ചാർജ്, വൈദ്യുതിയുടെ അധിക ചെലവ്, മറ്റ് സേവന വേതന വ്യവസ്ഥകൾ തുടങ്ങിയവ കണക്കിലെടുത്തുള്ള നിയമ വ്യവസ്ഥകളാവും വരിക.
നിയമങ്ങൾ രൂപീകരിച്ച ശേഷം പ്രതിഷേധം വരുമ്പോൾ പിൻവലിക്കുന്നതിനെക്കാൾ നല്ലത് എല്ലാ കക്ഷികളുമായും ചർച്ച ചെയ്ത് എല്ലാവരെയും ബോദ്ധ്യപ്പെടുത്തിയ ശേഷം നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതാണ്. ഒാരോ കമ്പനികളുടെയും പ്രവർത്തന രീതിയും സ്വഭാവവും കണക്കിലെടുത്ത് വിവിധ ഒാപ്ഷനുകൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം തൊഴിലുടമയ്ക്കും ജീവനക്കാർക്കും ലഭിക്കണം. ഇതിനുള്ള രൂപരേഖ തയ്യാറാക്കാൻ കൺസൾട്ടൻസിയെ നിയോഗിക്കുമെന്നാണ് വാർത്തകൾ. വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാവരുത് പുതിയ മാർഗരേഖ. ഇന്ത്യൻ സാഹചര്യങ്ങൾ പൂർണമായും കണക്കിലെടുക്കപ്പെടുന്ന മാർഗരേഖ കൊണ്ടുവരാൻ കേന്ദ്രം സർവകക്ഷി ചർച്ചകൾ നടത്തുന്നതിനൊപ്പം സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങളും പരിഗണിക്കണം.
ഭാവിയിൽ വർക്ക് ഫ്രം ഹോം വലിയ യാഥാർത്ഥ്യമായി നിലനില്ക്കുമെന്നതിനാൽ അതിന് നിയമത്തിന്റെ ചട്ടക്കൂട് ഉണ്ടാകുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |