SignIn
Kerala Kaumudi Online
Friday, 19 April 2024 6.27 AM IST

അയ്യാ വൈകുണ്ഠരുടെ വിശുദ്ധഗ്രന്ഥം

ayya-vaikundar-

അയ്യാ വൈകുണ്ഠർ ജയന്തി ഇന്ന്

....................

സാമൂഹ്യ പരിഷ്‌കർത്താവും ആത്മീയാചാര്യനുമായ അയ്യാ വൈകുണ്ഠനാഥരുടെ രണ്ടു വിശുദ്ധഗ്രന്ഥങ്ങളിൽ അതിബൃഹത്തായതാണ് അഖിലതിരട്ട് അമ്മാനൈ. 1840 ഡിസംബർ പതിനൊന്നിന് വെളുപ്പിന് 02.29 ന് താമരക്കുളം പതിയിൽ തന്റെ ശിഷ്യനായ ഹരിഗോപാലനെ വിളിച്ചുണർത്തി ഏടും എഴുത്താണിയും നൽകി അയ്യാ വൈകുണ്ഠർ ചൊല്ലിക്കൊടുത്തതാണ് ഈ ഗ്രന്ഥം. പതിനയ്യായിരത്തി ഒരുന്നൂറ്റി നാൽപ്പത്തിയെട്ട് വരികളുണ്ട്. തിരു ഏട് എന്നാണ് അറിയപ്പെടുന്നത്. അയ്യാ കോവിലുകളായ പതികളിലും താങ്കലുകളിലും ഉത്സവങ്ങളോടനുബന്ധിച്ച് 'ഏട് വായന' എന്ന പേരിൽ പാരായണം ചെയ്യുന്നു.
പനയോലയിൽ എഴുതപ്പെട്ട അഖിലതിരട്ട് 1939 ലാണ് പുസ്തകരൂപത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനുമുമ്പ് മൂലഗ്രന്ഥത്തിൽ നിന്നും ഓലയിൽ തന്നെ മൂന്ന് പകർത്തിയെഴുത്തുകൾ ഉണ്ടായിട്ടുണ്ട്. പാഞ്ചാലം കുറിച്ചി, സാമിത്തോപ്പ് , കോട്ടാങ്കാട് എന്നീ പേരുകളിലുള്ള പതിപ്പുകളായി അറിയപ്പെടുന്നു. ഇതിൽ പാഞ്ചാലം കുറിച്ചിപ്പതിപ്പ് ഹരിഗോപാലൻ തന്നെ പകർത്തി എഴുതിയതാണ്. അച്ചടി പതിപ്പുകളെല്ലാം പതിനേഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പതിനേഴു ദിവസങ്ങളായി പാരായണം ചെയ്യുന്നതിനാണിത്.
അഗസ്തീശ്വരം പ്രദേശത്ത് അക്കാലത്ത് നിലനിന്നിരുന്ന പ്രാദേശിക തമിഴ് ഗ്രാമ്യഭാഷയാണ് രചനയ്‌ക്കായി ഉപയോഗിച്ചിട്ടുള്ളത്. ആഴവും പരപ്പുമുള്ള അർത്ഥതലങ്ങൾ നിറഞ്ഞ വരികളെല്ലാം ആകർഷകമായ രാഗ-താള നിബദ്ധങ്ങളാണ്. ഭൂരിഭാഗം വരികളിലും ദ്വിതിയാക്ഷരപ്രാസം കാണാം. ആദ്യ എട്ടു ഭാഗങ്ങളിൽ പ്രപഞ്ചസൃഷ്ടി മുതൽ വൈകുണ്ഠർ അവതരിക്കുന്നതു വരെയുള്ള കാര്യങ്ങൾ സംക്ഷിപ്തമായും ചടുലതയോടും വിവരിക്കുന്നു.
പ്രപഞ്ചത്തിന്റെ ഭൂത - വർത്തമാന - ഭാവികാലങ്ങളെ വിവരിക്കുകയും പ്രപഞ്ച രഹസ്യങ്ങളുടെ പരിണാമങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന ഗ്രന്ഥമാണിത്.
ഏകത്വമെന്ന ആശയമാണ് അഖിലത്തിരട്ട് ചർച്ച ചെയ്യുന്നത്. ലോകത്തിൽ നാം കാണുന്നതെല്ലാം ഈ ഏകത്വത്തിൽ നിന്നുണ്ടായതാണെന്നും എല്ലാറ്റിലും ദർശിക്കുന്ന വ്യത്യസ്തതകൾ ആത്യന്തികമായ ഈ ഏകത്വം തന്നെയാണെന്നും അഖിലം പഠിപ്പിക്കുന്നു. ഒൻപതാം ഭാഗം മുതൽ അയ്യാവൈകുണ്ഠരുടെ പരമമായ ആധിപത്യവും അക്കാലത്ത് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിരുന്ന അടിമത്തത്തെ മറികടക്കാനുള്ള ഉപദേശങ്ങളും കാണാൻ കഴിയും. രാജാവിനെയും കരിനിയമങ്ങളെയും അതിനിശിതമായി ചോദ്യം ചെയ്യുന്നതും നിരാലംബരായ ജനതയെ പിതൃസ്‌നേഹത്തോടെ നെഞ്ചോട് ചേർക്കുന്നതും വൈകാരികമായി മാത്രമേ വായിക്കാനാവൂ. കരളലിയിപ്പിക്കുന്ന മനുഷ്യത്വവർണനയും ഹാസ്യം നിറഞ്ഞ ചോദ്യങ്ങളും ആകർഷകമായ പ്രകൃതിവർണനകളും അഖിലത്തിരട്ടിൽ കാണാം.
ജാതീയമായി നിലനിന്ന ഉച്ചനീചത്വങ്ങളെ അഖിലത്തിരട്ട് വ്യക്തമായി അപലപിക്കുന്നു. ജാതീ വ്യവസ്ഥയെക്കാൾ ജാതിവിവേചനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഈ മഹത്ഗ്രന്ഥം പിന്നീട് കേരളത്തിൽ അലയടിച്ചുയർന്ന നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വഴിമരുന്നായി എന്നതിൽ തർക്കമില്ല.

(ലേഖകൻ അയ്യാ വൈകുണ്ഠർ പഠനകേന്ദ്രം ചെയർമാനാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYYA VAIKUNDAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.