സ്വാതന്ത്ര്യം 75-ാം വർഷത്തിലൂടെ സഞ്ചരിക്കുമ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗവും വെല്ലുവിളിയും പൗരബോധവും മൗലിക കടമകളും എന്തെന്നറിയാത്ത, അറിഞ്ഞിട്ടും അവ വിസ്മരിക്കുന്ന ഒരു പൊതുസമൂഹം വളർന്നു കൊണ്ടിരിക്കുന്നു എന്നതാണ്. ശക്തവും സമ്പന്നവും ഐശ്വര്യപൂർണവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് പൗരന്മാരുടെ പങ്ക് എത്ര വലുതാണെന്ന് നാം തിരിച്ചറിയുക. സാംസ്കാരികബോധമുള്ള ഒരു ജനതയുടെ സുദീർഘമായ അദ്ധ്വാനം അതിന് പിന്നിലുണ്ടാവണം. രാഷ്ട്രനിർമ്മാണത്തിനൊപ്പം ചേരാൻ ഓരോ പൗരനും ഭരണഘടന വിഭാവന ചെയ്യുന്ന മൗലിക കർത്തവ്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും സമർപ്പണമനോഭാവവും ദേശസ്നേഹവും അനിവാര്യമാണ്.
1950 ജനുവരി 26 ന് നിലവിൽവന്ന ഇന്ത്യയുടെ ഭരണഘടന ലോകത്തെ ഏറ്റവും വലുതും സവിസ്തരവുമായ ഒന്നാണെന്ന് ലോകം അംഗീകരിച്ചതാണ്. 1976 ലെ ഭരണഘടന (42ാം ഭേദഗതി) ആക്ട് 11-ാം വകുപ്പു പ്രകാരം ചേർത്തതാണ് പൗരന്റെ മൗലിക കടമകൾ. 1977 ജനുവരി മൂന്ന് മുതൽ ഇവ നിലവിൽവന്നു. സമൂഹത്തോടുള്ള അച്ചടക്കവും പ്രതിബദ്ധതയും വർദ്ധിപ്പിക്കാൻ അവിഭാജ്യഘടകമാണ് കടമകൾ. ഭരണഘടനയിൽ ഉറപ്പാക്കിയിട്ടുള്ള 11 കടമകൾ അനുഛേദം 51 എ,ഭാഗം IVഎ പ്രകാരം കൂട്ടിച്ചേർത്തത് സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 29 (1) വകുപ്പുമായി പൊരുത്തപ്പെടുത്തിയിട്ടുണ്ട്. പൗരന്മാരെ മൗലിക കടമകളെക്കുറിച്ച് പഠിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ജസ്റ്റിസ് വർമ്മയുടെ നേതൃത്വത്തിലുള്ള ഒരു സമിതി 1999 ഒക്ടോബറിൽ സമർപ്പിച്ചിരുന്നു. ഇത് ഓരോ പൗരനും മൗലിക കടമകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.
മൗലികകടമകളുടെ കാലിക പ്രസക്തി വർദ്ധിക്കുന്ന കാലഘട്ടമാണിത്. 1947 ജൂൺ 28ന് ഡൽഹിയിൽ ഒരു പ്രാർത്ഥനായോഗത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞത് ഇങ്ങനെയാണ് "ഞാൻ എന്റെ കടമകൾ പഠിച്ചത് അമ്മയുടെ മടിത്തട്ടിലിരുന്നാണ്. ഒരു കടമ നിറവേറ്റപ്പെടുമ്പോൾ അത് നമ്മുടെ അവകാശം സുരക്ഷിതമാക്കും. അവകാശങ്ങളെ ചുമതലയിൽ നിന്ന് വേർതിരിക്കാനാവില്ല. ഇങ്ങനെയാണ് സത്യഗ്രഹം ജനിച്ചത്. എന്റെ ചുമതലകളെന്താണെന്ന് നിർണയിക്കാൻ ഞാൻ എപ്പോഴും പരിശ്രമിച്ചിരുന്നു"
ഭരണഘടനയിൽ 11 മൗലികകർത്തവ്യങ്ങൾ ഉൾപ്പെടുത്തിയതിനു പിന്നിൽ പൗരന്മാർ ആസ്വദിക്കുന്ന സമഗ്ര അവകാശങ്ങൾക്ക് പകരമായി അവരുടെ കർത്തവ്യത്തെക്കുറിച്ച് ഊന്നൽ നൽകുക എന്ന ആശയമാണ്. ആദരം, ആത്മാഭിമാനം, സഹിഷ്ണുത, സമാധാനം, വളർച്ച, യോജിപ്പ് എന്നീ മൂല്യങ്ങളിലാണ് മൗലിക കടമകൾ കേന്ദ്രീകരിച്ചിട്ടുള്ളത്. സ്വരൺ സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മൗലികകടമകൾ നിർദ്ദേശിച്ചത്. ആദ്യകാലത്ത് 10കർത്തവ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്. 2002ൽ 86-ാം ഭേദഗതി നിയമത്തിലൂടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവകാശങ്ങൾ സംബന്ധിച്ച 11-ാമത്തെ മൗലിക ഉൾപ്പെടുത്തി. ജാതി,മത,വർണ, വർഗ വേർതിരിവില്ലാതെ സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു പകർന്നുനൽകുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാൽ മൗലിക കടമകളുടെ കാലികപ്രസക്തി തിരയുമ്പോൾ രാജ്യത്തെ സമകാലിക പൊതുരാഷ്ട്രീയ അന്തരീക്ഷം വല്ലാതെ അലോസരപ്പെടുത്തുന്നതാണ്. മത-ജാതി വിദ്വേഷങ്ങൾ പാരമ്യത്തിലാണ്. അസഹിഷ്ണുതയുടെ അതിപ്രസരം അതീവ ഗുരുതരാവസ്ഥയിലാണ്. മതത്തിന്റെ പേരിലുള്ള പരസ്പര പോരാട്ടവും ചെളിവാരിയെറിയലും എല്ലാ സീമകളും ലംഘിക്കുന്നു. ഇതര മതസ്ഥരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നു. ഇതെല്ലാം നമ്മുടെ മൂല്യാധിഷ്ഠിത പാരമ്പര്യത്തെയും പരസ്പര വിശ്വാസത്തെയും സ്നേഹത്തെയും ചോദ്യം ചെയ്യുന്നതും അപകടപ്പെടുത്തുന്നതുമാണ്. ബ്രിട്ടീഷുകാരുടെ ആട്ടും തുപ്പും കൊണ്ടിരുന്ന നമ്മൾ മതവും ജാതിയുമില്ലാതെ ഒരുമിച്ചുനിന്ന് പോരാടിയതിനാലാണ് രാജ്യം സ്വതന്ത്രമായത്. ഒരുമിച്ചു നിന്നാൽ ഒരുപാട് നേടാനാവും. തമ്മിലടിച്ചും ബദ്ധവൈരികളായും തുടർന്നാൽ നാം ഒന്നുമല്ലാതായിത്തീരും. 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത' എന്ന മന്ത്രമാകണം നമ്മുടെ മുന്നേറ്റത്തിനുള്ള ഊർജ്ജമായി മാറേണ്ടത്.
പൗരന്റെ 11കടമകൾ
ഭരണഘടനയെ അനുസരിക്കുക, ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുക
ദേശീയ സമരത്തിന് പ്രചോദനം നൽകിയ മഹനീയ ആദർശങ്ങളെ പരിപോഷിപ്പിക്കുക,പിന്തുടരുക .
ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിറുത്തുക, സംരക്ഷിക്കുക.
രാജ്യത്തെ കാത്തുസൂക്ഷിക്കുക, ആവശ്യപ്പെടുമ്പോൾ ദേശീയ സേവനം അനുഷ്ഠിക്കുക.
മത, ഭാഷാ, പ്രാദേശിക വേർതിരിവില്ലാതെ സാഹോദര്യ മനോഭാവവും പുലർത്തുക, സ്ത്രീകളുടെ അന്തസിടിക്കുന്ന ആചാരങ്ങൾ പരിത്യജിക്കുക.
നമ്മുടെ സമ്മിശ്ര സംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിറുത്തുകയും ചെയ്യുക.
വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളുമടങ്ങിയ പരിസ്ഥിതി സംരക്ഷിക്കുക, ജീവികളോട് കാരുണ്യം കാണിക്കുക.
ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കകരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക.
പൊതുസ്വത്ത് പരിരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുമെന്ന് ശപഥം ചെയ്യുക.
രാഷ്ട്രപുരോഗതിക്ക് വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ ഉൽകൃഷ്ടതയ്ക്ക് വേണ്ടി അദ്ധ്വാനിക്കുക.
ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള മക്കളെ സ്കൂളിൽ അയയ്ക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയാണ്.
(സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ സെക്ഷൻ ഓഫീസറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |