കനറാ ബാങ്കിന്റെ തൊക്കിലങ്ങാടി ശാഖാ മാനേജർ കെ.എസ്. സ്വപ്നയുടെ ആത്മഹത്യ ഏല്പിച്ച ഞെട്ടലിൽനിന്ന് ആരും, പ്രത്യേകിച്ച് ബാങ്ക് ജീവനക്കാർ, മുക്തരായിട്ടില്ല. ദൗർഭാഗ്യകരമായ ഈ സംഭവം ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന സമ്മർദ്ദം വെളിച്ചത്തിൽ കൊണ്ടുവരാനുതകി എന്നത് നേരുതന്നെ. എന്നാൽ ഇതൊരു പുതിയ 'ട്രെൻഡ് " ആണെന്നു കരുതരുത്. മുൻപും ഇത്തരം എത്രയോ സംഭവങ്ങൾ നടന്നിരിക്കുന്നു! 1969-ലെ ബാങ്ക് ദേശസാത്കരണത്തിനു മുമ്പ് ജോലിയിൽ ചേർന്ന് മൂന്നുദശകത്തിലേറെ ബാങ്കിംഗ് രംഗത്ത് പ്രവർത്തിച്ച ശേഷം തുടർന്നും ഒരു ദശകം ബാങ്കിംഗ് മേഖലയുമായി അടുത്തിടപഴകാൻ അവസരം സിദ്ധിച്ചതിനാൽ ഇന്ത്യയിലെ ബാങ്കിംഗിന്റെ കഴിഞ്ഞ അൻപതുവർഷത്തെ പരിണാമദശകൾ സസൂക്ഷ്മം വീക്ഷിക്കാൻ ഈ ലേഖകന് കഴിഞ്ഞിട്ടുണ്ട്.
പണ്ടും സമ്മർദ്ദമുണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയും അതുണ്ടായിരിക്കും. കാരണം ബാങ്കിംഗ് ഒരു 'ഉഭയജീവി"യാണെന്നതു തന്നെ: ഒരേസമയം സേവനവും വ്യാപാരവും കൈയാളുന്ന സ്ഥാപനമാണ് ബാങ്ക്. ബിസിനസിന്റെ ഉദ്ദേശ്യം തന്നെ ലാഭമാണല്ലോ. അപ്പോൾ നിക്ഷേപത്തിലും വായ്പയിലും ലാഭത്തിലും കൈവരിക്കേണ്ട 'ടാർഗറ്റ് "ഒഴിവാക്കാനാവില്ല. കൊടുത്ത വായ്പ കിട്ടാക്കടമായി മാറുമ്പോൾ തിരിച്ചുപിടിക്കുന്നതും ഉത്തരവാദിത്വമാണ്. കൈകാര്യം ചെയ്യുന്ന ഉത്പന്നം പണമായതിനാൽ ചതിക്കുഴിയിൽ വീഴാതിരിക്കാൻ അവധാനതയും വേണം. ഈ ചുമതലകളൊക്കെ പ്രധാനമായും ഓഫീസർമാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. പാതിരാത്രിയായാലും അന്നന്നത്തെ കണക്കുകൾ തിട്ടപ്പെടുത്തി 'ടാലി"യാക്കിയ ശേഷമേ ഓഫീസിൽ നിന്നിറങ്ങാനാവൂ. ഞായറാഴ്ചയും ഒഴിവുദിവസവും ജോലിചെയ്യേണ്ടി വരാം. ഓഫീസർമാരുടെ വർക്ക് -ലൈഫ് ബാലൻസ് താളം തെറ്റുന്നു എന്നർത്ഥം. (മറ്റുള്ള ജീവനക്കാരുടെ സ്ഥിതി വളരെ വിഭിന്നമാണ്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ജോലിസമയം; ട്രേഡ് യൂണിയനുകളുമായി ഒപ്പിട്ട കരാറനുസരിച്ച് അതിനപ്പുറമൊന്നും മാനേജ്മെന്റ് പ്രതീക്ഷിക്കുന്നുമില്ല.) പിന്നിട്ട മൂന്നുനാലു ദശകങ്ങളിൽ റിക്രൂട്ട് ചെയ്യപ്പെട്ട ജീവനക്കാരിൽ സ്ത്രീകളുടെ ശതമാനം വളരെ വർദ്ധിച്ചിട്ടുണ്ട്. ഗാർഹികകാര്യങ്ങളിൽ അവർക്കുള്ള ഉത്തരവാദിത്വം കൂടിയാകുമ്പോൾ വർക്ക്-ലൈഫ് ബാലൻസിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം.
എനിക്ക് നേരിട്ടറിയാവുന്ന രണ്ട് സംഭവങ്ങൾ പറയാം. ആദ്യത്തേത് 1970-കളിലാണ്. ഓഫീസറെന്ന നിലയിൽ അഞ്ചാറുവർഷത്തെ പരിചയം മാത്രമുള്ള ഒരാളെ (നമുക്കയാളെ തോമസ് എന്നുവിളിക്കാം) ജില്ലാതലസ്ഥാനത്തുള്ള ഏകശാഖയിൽ മാനേജരായി നിയമിച്ചു. സഹായിയായി ഒരോഫീസർ കൂടിയുണ്ടെങ്കിലും മാസത്തിൽ പകുതിയിലേറെയും അയാളുടെ സേവനം ലഭ്യമാവില്ല; കാരണം ജില്ലയിലെ മറ്റു ശാഖകളുടെ മാനേജർമാർ അവധിയിൽ പോവുമ്പോൾ അവരുടെ പകരക്കാരനായി അയാളെയാണ് നിയോഗിക്കുക. ജില്ലയിലെ മറ്റു ശാഖകൾ വിതരണം ചെയ്യുന്ന സർക്കാർ പെൻഷനുകൾ സർക്കാരിൽനിന്ന് 'ക്ലെയിം"ചെയ്യുന്നതും അവർക്കാവശ്യമുള്ള കറൻസിക്കുള്ള ഏർപ്പാട് ചെയ്യേണ്ടതുമൊക്കെ ജില്ലാ ആസ്ഥാനത്തെ മാനേജർ എന്ന നിലയിൽ തോമസ് നിർവഹിക്കണം. സ്വന്തം ശാഖയിലെ ഉത്തരവാദിത്വങ്ങൾ കൂടാതെ ജില്ലാതലത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ ബാങ്കിനെ പ്രതിനിധീകരിക്കേണ്ടതും ഇദ്ദേഹം തന്നെ. എന്നും രാവിലെ എട്ടര മുതൽ പന്ത്രണ്ടു മണിക്കൂർ ജോലിചെയ്തിട്ടും തോമസിന് 'ടാർഗറ്റ് " എത്തിക്കാനായില്ല. മേലധികാരിയായ റീജിയണൽ മാനേജർക്ക് കാരണങ്ങളൊന്നും അറിയേണ്ട; നിക്ഷേപവും വായ്പയും ലാഭവും പ്രതീക്ഷയ്ക്കൊത്ത് വളരാത്തതിനാൽ തോമസിന്റെ പ്രകടനം മോശമാണെന്ന് വാർഷിക റിപ്പോർട്ടിൽ വിലയിരുത്തി. തോമസ് മാനസികമായി തളർന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. തോമസിന്റെ ഭാര്യ അകലെ നാട്ടിലെ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. മകൾ അവരുടെകൂടെ. അതിനാലുള്ള പ്രശ്നങ്ങൾ വേറെയും. മാനസികരോഗവിദഗ്ദ്ധന്റെ ചികിത്സ തേടണോ എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് റീജിയണൽ മാനേജർക്ക് സ്ഥലംമാറ്റമുണ്ടായതും പുതിയൊരാൾ സ്ഥാനമേറ്റതും. അദ്ദേഹം ശാഖ സന്ദർശിച്ചപ്പോൾ തോമസുമായുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹത്തിനു ചേർന്ന ജോലി ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലാണെന്ന് തിരിച്ചറിഞ്ഞു. ആ സ്ഥലംമാറ്റം തോമസിന്റെ ഔദ്യോഗിക ജീവിതത്തിൽ വഴിത്തിരിവായിരുന്നു. ബാങ്കിലെ ഉന്നതപദവിയിലിരിക്കെയാണ് തോമസ് ജോലിയിൽ നിന്ന് വിരമിച്ചത്.
അടുത്ത സംഭവം നടന്നത് 1998 ലാണ്. തലസ്ഥാനത്തുള്ള ശാഖകളുടെ മേൽനോട്ടം വഹിക്കുന്ന റീജിയണൽ മാനേജർ (രമേശ് എന്നു വിളിക്കാം) ഒരു ദിവസം എന്നെ കാണാൻ വന്നു. എന്റെ സഹായിയായി മൂന്നുകൊല്ലത്തോളം ജോലി ചെയ്ത മിടുക്കൻ ഓഫീസർ. പല ശാഖകളിലും വളരെ നല്ല പ്രകടനം കാഴ്ചവച്ചയാളാണ് രമേശ്. കുശലപ്രശ്നങ്ങൾക്കു ശേഷം സഫാരി സൂട്ടിന്റെ കീശയിൽനിന്ന് ഒരു കടലാസെടുത്ത് എനിക്കു തന്നു. തുറന്നു നോക്കിയപ്പോൾ മാനേജിംഗ് ഡയറക്ടർക്കുള്ള ഒരു കത്താണ്. മൂന്നു വരിയേയുള്ളൂ : രാജിവയ്ക്കുന്നു, കഴിയുന്നതും വേഗം വിടുതൽ തരണം.
ന്യൂജനറേഷൻ ബാങ്കിലേതിലെങ്കിലും ചേരാനായിരിക്കണം, ഞാൻ കരുതി. വിവരം ചോദിച്ചപ്പോൾ പറഞ്ഞു,
''അത്തരം പരിപാടിയൊന്നുമില്ല.""
' 'പിന്നെ?""
''എനിക്ക് മതിയായി, സർ,"" രമേശ് പറഞ്ഞു.
''താങ്ങാനാവുന്നതിൽ വളരെയേറെയാണ് സമ്മർദ്ദം. രാത്രി ഉറക്കമില്ല, ഒന്നിലും താത്പര്യമില്ല.""
വിഷാദരോഗത്തിന്റെ സൂചന നിഴലിച്ചുകണ്ടു. രമേശ് ഒപ്പുവച്ച ആ കത്ത് ഞാൻ നാലായി വലിച്ചുകീറി ചവറ്റുകുട്ടയിലിട്ടു. എന്നിട്ട് രണ്ടാഴ്ചത്തെ അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. ആ അവധിക്കാലത്ത് രമേശ് ആത്മപരിശോധന നടത്തി, തന്റെ കഴിവിനെ സ്വയം ഒന്നുകൂടി വിലയിരുത്തി. ജോലിയിൽ തിരിച്ചെത്തി, കാലാകാലങ്ങളിൽ ഉദ്യോഗക്കയറ്റം നേടി, തോമസിനെപ്പോലെ ഉയർന്ന നിലയിൽ വിരമിച്ചു.
കഥകൾ വിശദമായി എഴുതിയത് ചില കാര്യങ്ങൾ സമർത്ഥിക്കാനാണ്. (1) ബാങ്കിംഗ് രംഗത്ത് എന്നും സമ്മർദ്ദമുണ്ടാകും. (2) മിഡ് - ലൈഫ് ക്രൈസിസ് അനുഭവിക്കുന്നവരാണ് സമ്മർദ്ദത്തിനടിമപ്പെടുന്നതിൽ ഏറെയും (3) കുടുംബത്തിൽനിന്നും അടുത്ത ബന്ധുക്കളിൽനിന്നും അകന്നു ജീവിക്കേണ്ട സാഹചര്യമാണ് ഇവർക്കുണ്ടായിരുന്നത് (4) ഇവരൊക്കെ സമ്മർദ്ദത്തിൽനിന്നും വിഷമഘട്ടത്തിൽനിന്നു തന്നെയും രക്ഷപ്പെട്ടെങ്കിൽ അതിനു കാരണം അവർക്ക് തങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്ന മേലധികാരി ഉണ്ടായിരുന്നു (5) അവർക്ക് തങ്ങളുടെ മേലധികാരിയുമായി തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു (6) എല്ലാവർക്കും എല്ലാത്തരം ജോലിയും ചെയ്യാൻ കഴിയില്ലെന്നും അഭിരുചിക്കനുസരിച്ച ജോലി നൽകാൻ കഴിഞ്ഞാൽ ജീവനക്കാർ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നുമുള്ള അവബോധം മേലധികാരികൾക്കുണ്ടായിരുന്നു (7) പ്രതിസന്ധികളിൽ ജീവനക്കാർക്ക് ജ്ഞാനവൃദ്ധരായ ആളുകളുടെ ഉപദേശം ലഭ്യമായിരുന്നു. തങ്ങളെ സമീപിക്കുന്നവർക്ക് തക്ക ഉപദേശം നൽകാൻ അവരും തയ്യാറായിരുന്നു.
ഇന്നത്തെ ദുരവസ്ഥയ്ക്കുള്ള കാരണങ്ങളും പ്രതിവിധികളും മേൽച്ചൊന്നവതന്നെ. വർക്ക്-ലൈഫ് ബാലൻസ് ഉറപ്പുവരുത്തിയേ തീരൂ. കുടുംബത്തിന്റെ സാമീപ്യം, അനുതാപമുള്ള മേലധികാരികൾ, അഭിരുചിക്കനുസരിച്ച ജോലി, ഗുരുസ്ഥാനീയരുടെ ഉപദേശം, ഇതൊക്കെ അനിവാര്യമാണ്. ദേശസാത്കരണകാലത്ത് 8,000 ബാങ്ക് ശാഖകളുണ്ടായിരുന്നിടത്ത് ഇന്ന് ഒന്നരലക്ഷത്തിലേറെയുണ്ട്. സ്വാഭാവികമായും ജീവനക്കാരുടെ എണ്ണവും അൻപതുവർഷം കൊണ്ട് പലമടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ബാങ്ക് മാനേജ്മെന്റുകൾക്ക് ചെയ്യാവുന്നതിനൊരു പരിധിയുണ്ടെന്നത് സമ്മതിക്കുന്നു. പക്ഷേ ജീവനക്കാരുടെ അസൗകര്യങ്ങൾ ഒഴിവാക്കുന്നതിൽ തൊഴിൽദാതാവെന്ന നിലയിൽ മാനേജ്മെന്റിന്റെ പങ്ക് ചെറുതല്ല. ട്രേഡ് യൂണിയനുകളാണ് തങ്ങളുടെ അംഗങ്ങളുടെ താത്പര്യങ്ങൾ ഉയർത്തിക്കാട്ടേണ്ടത്. നവലിബറലിസത്തിന്റെ ഈ നാളുകളിൽ ട്രേഡ് യൂണിയനുകളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നാണ് ബാങ്കിംഗ് രംഗത്തെ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ ലേഖകന്റെ അഭിപ്രായം.
1970-ൽ ഇരുന്നൂറിൽ താഴെ ശാഖകളുണ്ടായിരുന്ന ചെറിയ ഒരു ബാങ്കിലെ ഉയർന്ന ഒരുദ്യോഗസ്ഥനെ എനിക്കറിയാം. അദ്ദേഹത്തിന് മിക്കവാറും എല്ലാ ജീവനക്കാരെയും നേരിട്ടറിയാമായിരുന്നു. ഇന്നത്തെ നില എന്താണ്? വളർന്നു പന്തലിച്ച സ്ഥാപനത്തിൽ അത് സങ്കൽപ്പിക്കാൻ പോലും വയ്യെന്നത് ശരിതന്നെ. യന്ത്രവത്കരണത്തിനു മുൻപ് പല ജോലിയും കൂട്ടായി ചെയ്യേണ്ടവയായിരുന്നു. കമ്പ്യൂട്ടർ വന്നതോടെ ഓരോ ജീവനക്കാരനും ചിത്രശലഭത്തിന്റെ പ്യൂപ്പയെപ്പോലെ ഓരോ കൊക്കൂണിലേക്ക് ഉൾവലിഞ്ഞു.
1960-70-കളിൽ ബാങ്ക് ഓഫീസർ ജോലിക്കുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദമായിരുന്നെങ്കിൽ ഇന്ന് ക്ളാർക്കായി ജോലിയിൽ ചേരുന്നവരിൽപ്പോലും മിക്കവരും എൻജിനിയർമാരാണ്. ചെയ്യുന്ന മുഖ്യജോലി പഴയതുതന്നെ. നിക്ഷേപം സ്വീകരിക്കുന്നതും വായ്പ നൽകുന്നതും. തന്മൂലം ഇവർക്ക് ജോലിയിൽനിന്ന് ലഭിക്കുന്ന തൃപ്തി തുലോം കുറവാണ്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ രണ്ടരലക്ഷം ജീവനക്കാരുണ്ട്. അസോസിയേറ്റ് ബാങ്കുകളുടെ ലയനം പൂർത്തിയായതിനു ശേഷം, 2018-19-ലാണെന്നു തോന്നുന്നു, ജീവനക്കാരുടെയിടയിൽ അവർ വിപുലമായ ഒരു സർവേ നടത്തി. അറുപത്തിനാല് ഇനങ്ങളടങ്ങിയ ചോദ്യാവലിയാണ് ഇതിനുപയോഗിച്ചത്. ജീവനക്കാരിൽ 85 ശതമാനത്തിലേറെ പേർ പങ്കെടുത്ത ഈ സർവേ വെളിച്ചത്തു കൊണ്ടുവന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് വർക്ക് -ലൈഫ് ബാലൻസിനെക്കുറിച്ചും ജോലിയിലുള്ള സമ്മർദ്ദത്തെക്കുറിച്ചും ജീവനക്കാർക്കിടയിൽ വളർന്നുവരുന്ന ആശങ്കകളാണ്. ഈ പ്രശ്നം പരിഹരിക്കാൻ ബാങ്കുകൾ എന്തൊക്കെ ചെയ്തെന്നറിയില്ല. ഏതായാലും ചെയ്തതൊന്നും ഏറെ ഫലപ്രദമായിരുന്നില്ലെന്ന് ജീവനക്കാരുടെ ആത്മഹത്യാപരമ്പരയിൽ നിന്ന് മനസിലാക്കാം. ദേശസാത്കൃത ബാങ്കുകളിലെ ജീവനക്കാരുടെ സംഖ്യ 10 വർഷം മുൻപ് ഇന്നുള്ളതിലും 10 ശതമാനം കൂടുതലായിരുന്നു . ഈ കുറവ് പ്രശ്നം വഷളാക്കിയിട്ടേയുള്ളൂ.
ബാങ്ക് മാനേജ്മെന്റുകൾക്ക് ഉടനെ ചെയ്യാവുന്ന കാര്യം ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷനിൽ ചെയ്തതുപോലെ എല്ലാ ശനിയാഴ്ചകളും ഒഴിവുദിവസമായി പ്രഖ്യാപിക്കുക എന്നതാണ്. കുടുംബാംഗങ്ങളുമൊത്ത് ഉല്ലസിക്കാനുള്ള വാരാന്ത്യങ്ങൾ സമ്മർദ്ദം കുറയ്ക്കുന്ന ഒരുപാധിയാകും. പ്രശ്നപരിഹാരത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കാനുള്ളത് മാനവവിഭവശേഷി വകുപ്പിനാണ്. ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ, ജോലിയിൽ ഒഴിവാക്കാനാവാത്ത സമ്മർദ്ദം നേരിടാൻ, വർക്ക്-ലൈഫ് സമതുലിതാവസ്ഥ നിലനിറുത്താൻ അവരെ പ്രാപ്തരാക്കുന്ന പരിശീലനം നൽകാൻ വകുപ്പ് തയ്യാറാകണം. എന്നാലേ നമ്മുടെ ബാങ്ക് ശാഖകളിൽ പുഞ്ചിരിക്കുന്ന മുഖങ്ങൾ നമ്മെ സ്വാഗതം ചെയ്യൂ.
(ലേഖകൻ മൂന്നു പൊതുമേഖലാ ബാങ്കുകളിൽ ഏറെക്കാലം ജനറൽ മാനേജരായും അതിലേറെക്കാലം ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫോൺ: 9446070555)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |