SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.31 PM IST

അങ്ങനെയെങ്കിൽ രണ്ടെണ്ണം എടുത്തോ!

car

ഒന്നും കേൾക്കാനില്ല. ഒരു അനക്കവുമില്ല. ഈ അടുത്ത കാലത്തായിട്ട്. അത് അങ്ങനെയങ്ങ് നിൽക്കട്ടെ. കൂടുതൽ കുഴപ്പത്തിൽ ചാ‌ടേണ്ട. അതാണ് ഇപ്പോഴത്തേക്കും നന്ന്. ഏറെപ്പേർ രക്ഷപ്പെടും. നമ്മുടെ നാട്ടിൽ. പാവം നാട്. എന്തെല്ലാം സഹിക്കണം. നാട് എന്നത് തന്നയല്ലേ ജനം. ഇങ്ങനെ ന്യായീകരണം നാട്ടുനടപ്പ്. ജനങ്ങളു‌‌‌ടെ ആചാരമെന്നല്ലെ സൂചന. ആചാരം മരങ്ങൾക്കില്ല. നദികൾക്കില്ല. പാറകൾക്കും പക്ഷികൾക്കുമില്ല. അതെന്തുമായിക്കൊള്ളട്ടെ...

'സ്‌‌ക്രാപ്പിംഗ് പോളിസി' എന്നൊന്നു ഈയിടെ ജനിച്ചിരിക്കുന്നു. വിവരം കേട്ടപ്പോൾ ഞെട്ടി. ഓർത്തു ചിരിക്കുകയും ചെയ്തു. സ്ക്രാപ്പ് എന്നത് ഇംഗ്ളീഷ് പദം. തുണ്ടം,​ നുറുക്ക്, ഉപയോഗം മതിയാക്കുക എന്നൊക്കെ അർത്ഥം. പോളിസിയും ആംഗലേയം. അർത്ഥം പേറുന്നത് നയം, നയോപായം, ഭരണക്രമം എന്നൊക്കെ. മൊത്തം പറഞ്ഞാൽ നുറുക്കുനയം. അല്ലെങ്കിൽ സ്ക്രാപ്പിംഗ് പോളിസി. ഇതിന് വിധേയമാകുന്നത് 11, 27,937 വാഹനങ്ങൾ. 15 വർഷം പ്രായം ചെന്നവ. ഈകേരളത്തിൽ! എത്രയോ പേരുടെ പള്ളയ്ക്കടിക്കുന്ന പണിയാണത്. വാഹനങ്ങൾക്ക് ഒരു നല്ലകാലമുണ്ടായിരുന്നു. കുളിപ്പിച്ച് കുട്ടപ്പനാക്കിയിരുന്നു. കുറിയും മാലയും ചാർത്തിയിരുന്നു. സ്റ്റിയറിംഗിൽ തൊട്ടുവന്ദിച്ചിട്ടേ വണ്ടി എ‌‌‌ടുക്കുമായിരുന്നുള്ളൂ. അതും മുന്നോട്ടുതന്നെ ആദ്യം.

വാഹനങ്ങളേ അണിചേരുക, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേടിയെടുക്കാൻ സ്വന്തം രൂപവും അനേകായിരങ്ങളുടെ ജീവിതവും. ശബ്ദം ഉയർത്തണ്ടേ. വേണം. അത് നിങ്ങളുടെ ആശ്രിതർ ഉയർത്തിക്കൊള്ളും. കാത്തിരിപ്പ് വേണ്ട. കാരണമുണ്ട്. തുലഞ്ഞുപോകുന്ന ജീവിതങ്ങളെ രക്ഷിക്കാനാണ്. ഈ പോളിസി അബദ്ധമാണ്. വലിയ പുരോഗതി ഒന്നുമില്ല. ചുരുക്കി പോക്കറ്റിലിടാവുന്ന അവസ്ഥയിലാണിപ്പോൾ. ചെറുക്കാനൊക്കുകയില്ല ഇല്ലെങ്കിൽ കഷ്ടകാലം തുടങ്ങുകയായി. നുറുക്കുനയം തന്നെ അതിന് കാരണമാകും. 15 വർഷം പ്രായമായോ വാഹനങ്ങൾക്ക്. സർവീസിംഗ് എത്രയോ ആകട്ടെ. കഴുകി തുടയ്ക്കൽ ദിവസവും നടക്കട്ടെ. കുറിയിട്ടോ, മാല ചാർത്തിയോ, തൊട്ടുതൊഴുതോ സൂക്ഷിച്ചോ. എത്ര കണ്ടിഷനായാലും സംഗതി കണ്ടറിയണം. ആക്രിയാക്കും. തുണ്ടുതുണ്ടാക്കും. കൊടുക്കും. വാഹനനിർമ്മാണ കമ്പനികളുണ്ട്. വായും തുറന്ന് ഭരണക്കാരെയും കണ്ടിരിപ്പാ. ഇപ്പം കിട്ടുമെന്നും പറഞ്ഞ്.

പക്ഷേ കണ്ടറിയണം. നുറുക്കുനയം കൊണ്ടിതിന് പറ്റുമോന്ന്. ഒരു മോട്ടോർ വെഹിക്കിൾസ് ആക്ട് ഉണ്ട്. ഇന്ത്യയിൽ പതിനഞ്ചുവർഷം കൊണ്ട് ഒരു വാഹനം ആക്രിയാകുമെന്നതിലുണ്ടോ. ഉണ്ടെങ്കിൽ ശരിവയ്ക്കാം. എങ്കിപ്പിന്നെ നുറുക്കിനയം വേണ്ടല്ലോ. ഇല്ലാത്തിടത്തോളം കാലം നയം നിയമമാവില്ല. നയവും കൊണ്ട് ആക്രിയാക്കലിന് ഇറങ്ങരുത്. സംഗതി പാളും. കോടതികൾ എടുത്ത് ദൂരെ കളയും. നയത്തിന്റെ ആക്‌സിൽ ഒടിഞ്ഞുപോകും. നാല് ടയറും പഞ്ചറാകും.

പണ്ടത്തെ ഇന്ത്യൻ കാറുകളില്ലേ. അത്ര മെച്ചമായിരുന്നോ. ഇല്ല. ഒരു രസമുള്ള വാചകം ഓർമ്മ വരുന്നു. `ഇന്ത്യൻ കാറുകളിൽ ശബ്ദമുണ്ടാക്കാത്തത് ഒന്നേയുള്ളൂ. അതിന്റെ ഹോൺ.' പറഞ്ഞ സരസനെ അറിയില്ല. നുറുക്കുനയം അന്നുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ നടന്നേനെ. ഇന്നതല്ല. കാലം മാറി. സാങ്കേതിക മെച്ചം ഉത്തമം. കാർ നിർമ്മാണത്തിൽ അതുണ്ട്. പണി വന്നാലോ. അതും തീർക്കും. നന്നായി. സാങ്കേതിക മികവുതന്നെ കാരണം.

ജനങ്ങൾ പാവങ്ങൾ. എത്രയോ ലക്ഷംപേർ. വാഹനം കൊണ്ട് ജീവിതം തള്ളിനീക്കുന്നവർ. പലേടത്തെയും ലോൺ അടയ്ക്കുന്നവർ. സ്കൂൾ ഓട്ടക്കാർ. സ്വന്തം കുട്ടികളെ പഠിപ്പിക്കുന്നവർ. പ്രാരാബ്ധക്കാർ. ഈ നുറുക്കു നയംകൊണ്ട് എന്തു നേട്ടം. ഒന്നുമില്ല. സുനാമിയും വെള്ളപ്പൊക്കവും കടലെടുപ്പും കൊവിഡും പെറ്റിയടിയും പോരെ. ഇപ്പോ ഇതാ നിപ്പാ വൈറസും. അതിന്റെ ഭീഷണിയും. ജനങ്ങൾ നട്ടം തിരിയുന്നു. ഒരുപരിധി എല്ലാറ്റിനുമുണ്ട്. പരിധി മുറിയാൻ കൊടുക്കരുത്.

കഥയൊന്നുമല്ല. ഒരു മണ്ടൻ മന്ത്രിയെക്കുറിച്ചുതന്നെ. അങ്ങ് വടക്കുകിഴക്കൻ മന്ത്രി. അദ്ദേഹത്തിനൊരു പൂതി. കാറുകൾ ഉണ്ടാക്കുന്നതൊന്നു കാണണം. ആഗ്രഹം അറിയിച്ചു.കമ്പനിയിൽ മന്ത്രിചെന്നു. നല്ല സ്വീകരണം. കമ്പനിയിലെ മൂത്ത മാനേജരുടെ വക. മന്ത്രിയെ ഫാക്ടറി ആകെ കൊണ്ടുനടന്നു കാണിച്ചു. ആണി മുറുക്കുന്നിടം തൊട്ട് തുടങ്ങി. നിറം പൂശി മിനുക്കി എടുക്കുന്നതുവരെ. മന്ത്രിക്ക് തൃപ്തിയായി.

പോകാൻ നേരം മാനേജർ മന്ത്രിക്കൊരു കാർ സമ്മാനിച്ചു. എന്നുപറഞ്ഞാൽ വില ഈടാക്കാതെ ചുമ്മാ കൊടുത്തു. മന്ത്രി സ്വീകരിച്ചില്ല. അദ്ദേഹം പറഞ്ഞു:

`ശേ... ശേ. നടപ്പില്ല. ഞാൻ ഈ കാറ് പണം തരാതെ സ്വീകരിക്കില്ല. അത് അഴിമതിയാണ്. വേണ്ട. എനിക്ക് വേണ്ട.'

അപ്പോൾ കമ്പനി മാനേജർ മൊഴിഞ്ഞു.

`സർ, ക്ഷമിക്കണം സർ. തെറ്റുപറ്റിപ്പോയി. ഞാൻ ഈ കാറ് അങ്ങേയ്ക്കു വിൽക്കാം. ഒരു ആയിരം രൂപ വിലയ്ക്ക്.'

മന്ത്രിയുടെ മുഖം തെളിഞ്ഞു. കോട്ടിന്റെ പോക്കറ്റിൽനിന്ന് രണ്ടായിരം രൂപയെടുത്ത് മാനേജരുടെ കൈയിൽ കൊടുത്തു. എന്നിട്ട് കല്പിച്ചു.

`അങ്ങനാണെങ്കിൽ രണ്ട് കാറുകൾ ഇങ്ങ് തന്നേര് '

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCRAPPING
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.