ടൗട്ടേ തീരം വിട്ടുപോയി. പുതിയ പേരിൽ മറ്റൊന്ന് വരാം. ഇനിയുമുണങ്ങാത്ത കണ്ണീർ അവശേഷിപ്പിച്ച 2017ലെ ഓഖി അടക്കമുള്ള ചുഴലിക്കാറ്റുകൾ. കരയും കിടപ്പാടവും കാർന്നുതിന്ന് കയറിവരുന്ന കടൽ... കൃത്യമായ ഇടവേളയിലും ഇടവേളകൾ തെറ്റിയും തുറക്കപ്പെടുന്ന ദുരിതാശ്വാസ ക്യാമ്പുകൾ. തീരദേശപരിപാലനത്തിനായുള്ള കരട് മാനേജ്മെന്റ് പ്ളാൻ ചർച്ചയ്ക്കായി തുറന്നുവയ്ക്കുകയും പ്രതിജ്ഞാബദ്ധതയോടെ പുതിയ സർക്കാർ തീരദേശത്തിന് പ്രമുഖ പരിഗണന നൽകുകയും ചെയ്യുമ്പോൾ, സമഗ്രമായൊരു 'തീരദേശ മിഷനെ"ക്കുറിച്ചുകൂടി ചിന്തിക്കണം.
ആശങ്കയുടെ തീരങ്ങൾ
ലോകത്തെ തീരദേശം 70 ശതമാനത്തോളം കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ അതിരുകവിഞ്ഞ വികസനപ്രവർത്തനങ്ങൾ എന്നിവ മൂലം അപകടമുനമ്പിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവും പുതിയ ഉപഗ്രഹ നിരീക്ഷണ പഠനമനുസരിച്ച് പശ്ചിമബംഗാൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം കടൽതീരശോഷണം കേരളത്തിലാണ് - 65 ശതമാനം (Prakash Mohanty et.al, INCOIS & Nayak, NRSC). ഇത്തരം തീരശോഷണ ഭീഷണിക്കൊപ്പമാണ് ഇടയ്ക്കിടെയുണ്ടാകുന്ന ചുഴലിക്കാറ്റ് ഭീഷണിയും കടൽക്ഷോഭവും. 10 ലക്ഷത്തോളം വരുന്ന, ഉയർന്ന ജനസാന്ദ്രതയിൽ ജീവിക്കുന്ന, മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിയുന്ന തീരദേശജനത ശുദ്ധജലദൗർലഭ്യം, പുനരധിവാസപ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികളെയും അതിജീവിക്കണം. സമുദ്രനിരപ്പ് ഉയരുന്നതും കടൽവെള്ളം കയറുന്നതും ഭൂഗർഭജലത്തിന്റെ ഗുണനിലവാരം വഷളാക്കുന്നതായി എറണാകുളം ജില്ലയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. (Centre for Studies of Regional Development, JNU). ഇതിനെല്ലാം പുറമേ, കേന്ദ്ര സർക്കാർ 2018ൽ കൊണ്ടുവന്ന കോസ്റ്റൽ റഗുലേഷൻ സോൺ പ്രകാരമുള്ള 50 മീറ്റർ No Development Zone (NDZ) പരിധിയോടും അത് സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികളോടും തീരദേശമേഖല പൊരുതേണ്ടതായുണ്ട്.
സമഗ്രമായൊരു തീരദേശ മിഷനിലേക്ക്
ഇന്ത്യയിൽ തീരസംരക്ഷണ പദ്ധതികൾ 1890കളിൽ തന്നെ തുടങ്ങിയിരുന്നതായാണ് ഒഡിഷയിലെ ചിലക്പൂരിൽ നിന്നുള്ള ചരിത്രം രേഖപ്പെടുത്തുന്നത്. നിരവധി പുതിയ പദ്ധതികൾ കേരള തീരത്തും സർക്കാർ നടപ്പാക്കിവരുന്നുണ്ട്. അവയിൽ എടുത്തു പറയേണ്ടവയാണ് 2019 ജൂലായിൽ കുടുംബ്രശ്രീയുടെ ഭാഗമായി തുടക്കമായ 'തീരശ്രീ" പദ്ധതി. 50 മീറ്റർ പരിധിയിലുള്ള പതിനെട്ടായിരത്തിലധികം തീരദേശ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട് 2019 ഡിസംബറിൽ തുടങ്ങിവച്ച 'പുനർഗേഹം പദ്ധതി" എന്നിവ.
കേരളത്തോട് ഏറെ സാമ്യമുള്ള നെതർലാൻഡ്സ് നടപ്പാക്കിയ കണ്ടൽക്കാട് പ്രതിരോധം - 'ബിൽഡിംഗ് വിത്ത് നേച്ചർ", 1990കളിൽ പോർച്ചുഗൽ പരീക്ഷിച്ചു തുടങ്ങിയ 'സോഫ്റ്റ് പ്രൊട്ടക്ഷൻ" മാതൃക, ന്യൂസിലാൻഡ് 2017ൽ കൊണ്ടുവന്ന ഇന്റർഗ്രേറ്റഡ് അപ്രോച്ച് എന്നിവയെല്ലാം പുതിയൊരു തീരദേശ ആക്ഷൻ പ്ളാൻ രൂപപ്പെടുത്താൻ കേരളത്തിന് വഴികാട്ടികളാകും.
സമഗ്രമായൊരു തീരദേശസംരക്ഷണ പദ്ധതിയാണ് കേരളത്തിനാവശ്യം. അത് പരിസ്ഥിതി സൗഹൃദവും സംയോജിതവും ദീർഘകാലം നിലനിൽക്കുന്നതും ആകേണ്ടതുണ്ട്. അതിനായി ചില നിർദ്ദേശങ്ങൾ കൂടി പരിഗണിക്കാവുന്നതാണ്.
1. തീരദേശത്തെ ചുരുങ്ങിയത് 100 മീ. പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം. സാദ്ധ്യമെങ്കിൽ തെക്ക് മുതൽ വടക്ക് വരെയുള്ള അത്രയും പ്രദേശം സർക്കാർ ഏറ്റെടുത്ത് സംരക്ഷണ പരിധിയിലേക്ക് കൊണ്ടുവരാവുന്നതാണ്. അതുവഴി അത്രയും തീരപ്രദേശത്തെ അനധികൃത നിർമ്മാണങ്ങൾക്കും മറ്റും തടയിടാനും സാധിക്കും.
2. സർക്കാർ ഏറ്റെടുക്കുന്ന തീരദേശ മേഖലയിൽ കണ്ടൽവനങ്ങളും ബാംബു വനങ്ങളും വച്ചുപിടിപ്പിക്കാം. കടൽക്ഷോഭത്തിൽ നിന്നുള്ള ഭീഷണിക്ക് കടൽഭിത്തിയും പ്രസ്തുത കവചവും ചേർന്ന് ശക്തമായൊരു സുരക്ഷ സാദ്ധ്യമാക്കാം. നിലവിൽ നമ്മുടെ കണ്ടൽക്കാടുകൾ കേവലം 1924 ഹെക്ടർ മാത്രമാണ് .
3. കടൽഭിത്തിക്കും കണ്ടൽവനത്തിനുമപ്പുറം ചെറുകനാലുകൾ നിർമ്മിക്കാം. ഇത് കടൽ വെള്ളം കയറുന്നതിൽ നിന്നും അധിക സുരക്ഷയൊരുക്കും. കേരളത്തിന്റെ ടൂറിസം രംഗത്ത് സമീപഭാവിയിൽ സൃഷ്ടിക്കാവുന്ന വൻസാദ്ധ്യതകൂടിയാകും ഇത്തരത്തിൽ രൂപല്പന ചെയ്യപ്പെടുന്ന തീരമേഖല. കണ്ടൽപാർക്കുകൾ തീരദേശ കനാൽ എന്നിവയ്ക്ക് ടൂറിസം രംഗത്തുനിന്നും വലിയൊരു വരുമാനവും കണ്ടെത്താം.
4. കനാലുകളോട് ചേർന്ന് കേരളത്തിന്റെ തീരദേശത്തെയാകെ ബന്ധിപ്പിക്കുന്ന ശുദ്ധജല വിതരണ പൈപ്പ്ലൈൻ ശൃംഖല സ്ഥാപിച്ച് തീരദേശത്തെ ജലസുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്താം.
5. തീരദേശത്തെ പ്രത്യേക സോണുകളായി തിരിച്ച് തീര - കണ്ടൽ - കനാൽ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന വോളന്റിയർ / സേന രൂപപ്പെടുത്താം. അടിയന്തര ഘട്ടങ്ങളിൽ തീരസംരക്ഷണ ചുമതലയും അവർക്ക് നിർഹിക്കാനാവും.
6. പ്രത്യേക 'കോസ്റ്റൽ ഇക്കോണമി സോണുകൾ" ഓരോ മേഖലയിലും രൂപപ്പെടുത്തി സാമ്പത്തിക സുരക്ഷാ - വളർച്ചാ പദ്ധതികൾക്ക് രൂപം കൊടുക്കാം. ചെറുകിട - കുടിൽ സംരംഭങ്ങളുടെ ബൃഹത്തായ കമ്പോളസാദ്ധ്യതയും അതുവഴി വികസിപ്പിക്കാം.
7. ട്രോളിംഗ് നിരോധനം കാലവർഷം സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് പ്രതിദിന വരുമാനം ലഭ്യമാകും വിധം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതികൾ വ്യാപിപ്പിക്കുക.
8. തീരദേശ സംരക്ഷണ വികസനം ലക്ഷ്യമാക്കി തദ്ദേശീയർ, ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ, വിദഗ്ദ്ധർ എന്നിവരുൾപ്പെടുന്ന തീരദേശസംരക്ഷണ കൗൺസിലിന് രൂപംകൊടുക്കാം.
സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ തീരദേശത്തിന്റെ ആശങ്കകൾ പഠിക്കാൻ മുന്നോട്ടുവന്ന പുതിയ സർക്കാർ പുത്തൻ പ്രതീക്ഷകൾ നൽകുന്നു. ആശങ്കകളുടെ തിരമാലകൾ ഒഴിഞ്ഞ തീരദേശം യാഥാർത്ഥ്യമാക്കാൻ ഒരു 'തീരദേശ മിഷൻ" എത്രയും വേഗം രൂപംകൊള്ളട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |