കൊവിഡ് വാക്സിൻ ആദ്യ ഡോസെടുത്ത് കഴിയുമ്പോൾ ചെറിയ സുരക്ഷിതത്വ ബോധം തോന്നുന്നത് സ്വാഭാവികം. പക്ഷേ, അതുകൊണ്ടായില്ല. രണ്ടു ഡോസും എടുത്ത് രണ്ടാഴ്ച കഴിയുമ്പോൾ മാത്രമാണ് വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റിബോഡി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇനി വൈറസ് ബാധയുണ്ടായാൽ തന്നെ രോഗം ഗുരുതരമാകില്ലെന്നതാണ് ഗുണം. രണ്ടു ഡോസ് വാക്സിനുമെടുത്താൽ രോഗതീവ്രതയും മരണസാദ്ധ്യതയും 95 ശതമാനമെങ്കിലും കുറയും.
സമൂഹത്തിൽ 60 ശതമാനം പേർക്കെങ്കിലും വാക്സിൻ ലഭിച്ചാൽ മാത്രമേ, കൊവിഡ് പ്രതിരോധയജ്ഞം വിജയത്തിലെത്തിക്കാൻ കഴിയൂ എന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നുണ്ട്. ഹോങ്കോംഗിൽ സാർവത്രിക മുഖാവരണവും നാസാരന്ധ്രത്തിലൂടെയുള്ള സ്രവപരിശോധനയും രോഗികളുമായി ഇടപഴകിയവരെ കണ്ടെത്തുന്ന രീതിയും ഏറെ മുന്നേറിയതോടെ കേസുകൾ ഇല്ലാതായി. ബ്രിട്ടനിൽ വാക്സിനേഷൻ ദ്രുതഗതിയിലാക്കിയെന്നതും ബഹുഭൂരിപക്ഷത്തിനും നൽകാനായെന്നതും കേസുകൾ ഗണ്യമായി കുറയുന്നതിന് ഇടയാക്കി.
ഇന്ത്യയിൽ വൈറസ് വകഭേദങ്ങളുമായി മൂന്നാംതരംഗ സാദ്ധ്യത മുന്നിലെത്തിയിരിക്കുന്നു എന്നത് നിസാരമായി കാണരുത്. മുൻകരുതലുകൾക്ക് പുറമേ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ രോഗസാദ്ധ്യത കുറയുമെന്നത് യാഥാർത്ഥ്യമാണ്. അപ്പോഴും പ്രതിരോധശക്തി പൊതുവെ കുറഞ്ഞ അർബുദ രോഗികൾ, പ്രമേഹ രോഗികൾ, വൃക്കരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, മജ്ജ മാറ്റിവയ്ക്കലിന് വിധേയരായവർ തുടങ്ങിയവർക്കും മറ്റും വൈറസ് ബാധയുടെ സാദ്ധ്യത നിലനിൽക്കുന്നു.
രണ്ടാം തരംഗത്തിന് ഇന്ത്യയിൽ ഡെൽറ്റ വൈറസാണ് പ്രധാന കാരണമായതെങ്കിൽ ആൽഫ വൈറസും നിമിത്തമായിട്ടുണ്ട്.
എല്ലായിടത്തു നിന്നും സാമ്പിൾ ശേഖരിച്ച് വൈറസിന്റെ ജനിതക ശ്രേണീകരണം പരിശോധിക്കുന്ന രീതി ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക് ആൻഡ് ഇന്റഗ്രേറ്റഡ് ബയോളജിയിൽ നടന്നുവരികയാണ്. രോഗസ്ഥിരീകരണ നിരക്ക് കൂടുമ്പോൾ വൈറസ് വകഭേദങ്ങൾ ഏതെല്ലാമെന്നതു മാത്രമല്ല, ഇവയ്ക്ക് വാക്സിൻ ഫലപ്രദമാണെന്നു കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്.
കേരളത്തിൽ പ്രതിദിന മരണനിരക്ക് ശരാശരി നൂറ് കവിയുന്നു എന്നതു കൊണ്ടുതന്നെ അങ്ങേയറ്റം ജാഗ്രത തുടരേണ്ടിയിരിക്കുന്നു. പൊതുചടങ്ങുകൾ മാറ്റിവച്ചും കൂട്ടംകൂടലുകൾ ഒഴിവാക്കിയും ഓൺലൈൻ ഒത്തുചേരലുകൾ പ്രോത്സാഹിപ്പിച്ചും മുന്നേറേണ്ട ജീവിത സാഹചര്യമാണുള്ളത്.
മൂന്നാം തരംഗത്തിൽ കുട്ടികളിൽ വൈറസ് ബാധ കൂടാമെന്ന സാദ്ധ്യത മുന്നിൽ കണ്ട് ഐ.സി.യു സജ്ജീകരണമുൾപ്പെടെ ശക്തമാക്കുന്നുണ്ട്. ഓക്സിജൻ കോൺസൻട്രേറ്ററുകലുടെ ലഭ്യതയും ഉറപ്പാക്കുന്നു.
കേരളത്തിൽ വാക്സിനേഷന്റെ ഗതിവേഗം പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. 18 വയസിനു മുകളിലുള്ള ആദിവാസികൾക്കും മറ്റും പരമാവധി വേഗത്തിൽ വാക്സിനേഷനെടുക്കുന്നുണ്ട്.
രാജ്യത്ത്, നവംബർ - ഡിസംബറോടെ പുതിയ തരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് പബ്ളിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയിലെ (ബംഗളൂരു) എപ്പിഡമോളജിസ്റ്റ് ഡോ.ഗിരിധര ബാബുവിന്റെ പക്ഷം. മൂന്നാംതരംഗ വേളയിൽ കേസുകളുടെ എണ്ണവും മരണനിരക്കും കുറയ്ക്കുന്നതിന് വാക്സിനേഷൻ മാത്രമാണ് പ്രതിവിധി. അതിനാൽ വാക്സിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുക. കൊവിഡ് ഉയർത്തുന്ന ന്യുമോണിയ ഭീഷണി ചെറുതല്ല.
രണ്ടാംതരംഗ വേളയിൽ നല്ലൊരു ശതമാനവും മരിച്ചത് കൊവിഡ് നെഗറ്റീവായ ശേഷം ന്യുമോണിയ ഗുരുതരമായാണ്. ഇതിനാൽ രോഗനിരക്ക് പ്രകടമായി കുറയ്ക്കാൻ ഏറെ ജാഗ്രത വേണമെന്നർത്ഥം.
ഗർഭിണികൾക്ക് വാക്സിനേഷൻ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ 'മാതൃകവചം" ഫലപ്രദമാവും. മൂന്നാം തരംഗ സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ ഗർഭിണികൾക്കു പുറമെ, പ്രമേഹ രോഗ തീവ്രതയുള്ളവർ, രക്താതിസമ്മർദ്ദമുള്ളവർ, ഹൃദയാഘാതം നേരിട്ടവർ, കുട്ടികൾ എന്നിവരുടെ കാര്യത്തിലും ജാഗ്രത വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |