ഈ വർഷം മാത്രം ലഭ്യമാക്കിയത് 69.12 ലക്ഷം ഒ.പി
........................................
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ മികവിനെക്കുറിച്ചും ചികിത്സയിലെ ഗുണമേന്മയെക്കുറിച്ചും പൊതുസമൂഹത്തിന് മികച്ച അഭിപ്രായമാണ്. എന്നാൽ പലപ്പോഴും അവിടേക്ക് പോകുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന കാര്യം മണിക്കൂറുകൾ നീണ്ട ക്യൂവാണ്. പരമ്പരാഗതമായ ഈ സാഹചര്യം അടിമുടി മാറിയിരിക്കുന്നു.
ഇ - ഹെൽത്ത് സംവിധാനത്തിലൂടെ അടുത്തിടെ സർക്കാർ ആശുപത്രികളിലുണ്ടായ പ്രകടമായ മാറ്റങ്ങളുടെ നേട്ടം ഓരോ വ്യക്തിയും നേരിട്ട് അനുഭവിച്ചറിയുകയാണ്. വീട്ടിലിരുന്ന് മിനിട്ടുകൾക്കുള്ളിൽ ഒ.പി ടിക്കറ്റെടുക്കാൻ സർക്കാർ ആവിഷ്കരിച്ച ഇ - ഹെൽത്ത് ഓൺലൈൻ ഒ.പി സംവിധാനം രോഗികൾക്കും ബന്ധുക്കൾക്കും നൽകുന്ന ആശ്വാസം ചെറുതല്ല. മെഡിക്കൽ കോളേജുകളിൽ ഡോക്ടറെ ഒൻപത് മണിയ്ക്ക് കാണണമെങ്കിൽ പുലർച്ച നാല് മുതൽ ക്യൂനിന്ന് ഒ.പി എടുക്കേണ്ട ദുരിതകാലത്തിനാണ് ഇതോടെ അവസാനമായത്. ഈവർഷം മാത്രം ഇതുവരെ 69.12 ലക്ഷം ഒ.പി ഇ - ഹെൽത്തിലൂടെ ലഭ്യമാക്കിയെന്നത് ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
ഇ-ഹെൽത്ത് സംവിധാനത്തിലൂടെ വീട്ടിലിരുന്ന് ഒ.പിയും ഡോക്ടറുടെ അപ്പോയ്‌മെന്റും എടുക്കാം. കൃത്യസമയത്ത് ആശുപത്രിയിലെത്തിയാൽ വേഗത്തിൽ ഡോക്ടറെ കണ്ടു മടങ്ങാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഒരർത്ഥത്തിൽ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരെ കാണുന്നതിനേക്കാൾ വേഗത്തിൽ കാണാം.
2012മുതൽ സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം ഈവർഷമാണ് സൂപ്പർ ഹിറ്റായി മാറിയത്. നിലവിൽ മെഡിക്കൽ കോളേജുകൾ, ജനറൽ, താലൂക്ക് ആശുപത്രികൾ,കുടുംബ,പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, തിരുവനന്തപുരത്തെ സ്റ്റേ റ്റ് പബ്ലിക്ക് ലാബ് എന്നിങ്ങനെ 413കേന്ദ്രങ്ങളിലേക്കുള്ള ഒ.പിയും അപ്പോയ്‌മെന്റും ഓൺലൈനായി ലഭിക്കും.സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഒ.പിയെടുക്കാം. ഓൺലൈനിൽ ബുക്ക് ചെയ്ത് ഒ.പിയുടെയും ടോക്കണിന്റെയും പ്രിന്റ് എടുക്കാം. മൊബൈലിൽ എസ്.എം.എസും ലഭിക്കും. ഇവ ഏതെങ്കിലും ആശുപത്രിയിൽ കാണിച്ചാൽ മതി. ചികിത്സാരേഖകൾ ഓൺലൈനായി സൂക്ഷിക്കാനും സാധിക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് ഡോക്ടറുടെ റഫറൻസ് ആവശ്യമാണ്.
ഈവർഷം ഇതുവരെ
(ഓൺലൈൻ ഒ.പിയെടുത്തവർക്ക് ലഭിച്ച സേവനങ്ങൾ)
എക്‌സേറ,സ്‌കാനിംഗ് പരിശോധകൾ ലഭ്യമായത് 34,50,787 പേർക്ക്
നൽകിയ കുറിപ്പടികൾ 20,41,082
ലാബ് പരിശോധനകൾ ലഭ്യമായത് 5,48,214
യുണിക്ക് ഹെൽത്ത് ഐഡി പ്രധാനം
ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയ ൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്ന്റ്‌മെന്റ് എടുക്കാൻ സാധിക്കും.
എങ്ങനെ അപ്പോയ്ന്റ്‌മെന്റെടുക്കാം
ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്ന്റ്‌മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾക്ക് സൗകര്യപ്രദമായ സമയം അനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റ് എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
ഓൺലൈൻ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങൾ
മെഡിക്കൽ കോളേജുകൾ 12
പ്രാഥമിക,കുടുംബാരോഗ്യ കേന്ദ്രങ്ങൾ 345
സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ 17
ജനറൽ,ജില്ലാ ആശുപത്രികൾ 5
പബ്ലിക്ക് ലാബ് 1
താലൂക്ക്,സ്‌പെഷ്യാലിറ്രി ആശുപത്രികൾ 33
ആശുപത്രിയിൽ പോകേണ്ട,
വീട്ടിലിരുന്നും ഡോക്ടറെ കാണാം
കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ഡോക്ടറെ കാണാൻ ആരംഭിച്ച സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇസഞ്ജീവനിയിലൂടെ വീട്ടിലിരുന്നും ഡോക്ടറെ കാണാം. കൊവിഡ് ഒ.പി. സേവനം 24 മണിക്കൂറും ലഭിക്കും. മറ്റു രോഗങ്ങൾക്കും ചികിത്സ തേടാം.
കൊവിഡ് നിരീക്ഷണത്തിലുള്ളവർ, ചികിത്സയിലുമുള്ളവർ, രോഗലക്ഷണമുള്ളവർ, രോഗസംശയമുള്ളവർ ഉൾപ്പെടെ എല്ലാവർക്കും ചികിത്സ വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കൊവിഡ് ചികിത്സയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ഹോം ഐസൊലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അവഗണിക്കാതെ ഇസഞ്ജീവനിയിൽ വിളിച്ച് സംശയനിവാരണം നടത്താൻ സൗകര്യമുണ്ട്. ഇതിലൂടെ വേണ്ട റഫറൻസും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാം. മാത്രമല്ല രോഗം മൂർച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കും. കൊവിഡ് ഒ.പി. സേവനം കൂടാതെ രാവിലെ 8 മണി മുതൽ രാത്രി എട്ട് മണി വരെ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 40ൽ പരം വിവിധ ഒ.പി. സേവനങ്ങളും ലഭ്യമാകും. തുടർചികിത്സയ്ക്കും പാലിയേറ്റീവ് കെയർ സ്റ്റാഫുകൾക്കും ഉൾപ്പെടെ എല്ലാവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാം.കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പരമാവധി വീട്ടിലിരിക്കുന്നതാണ് രോഗം നിയന്ത്രിക്കാനുള്ള പോംവഴി. ആരിൽ നിന്നും ആരിലേക്കും രോഗം പകരുന്ന അവസ്ഥയ്ക്ക് പരിഹാരം. ഈയൊരു സാഹചര്യത്തിൽ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇസഞ്ജീവനി.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
https://esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_Uട മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.
ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക.
ലഭിക്കുന്ന ഒ.ടി.പി. നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം
വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം സംസാരിക്കാം.
ഓൺലൈൻ കൺസൾട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |