സർ എന്നും മാഡം എന്നും വിളിക്കാതെയും വിളികേൾക്കാതെയും നമുക്ക് ജീവിക്കാൻ പറ്റുമോ. അങ്ങനെയുള്ള ഒരുകാലം വരാൻ പോകുന്നെന്നാണ് സൂചനകൾ. പാലക്കാട്ടെ മാത്തൂർ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയത്. പഞ്ചായത്തിലെ ക്ളർക്കിനെയും സെക്രട്ടറിയെയുമൊക്കെ ഇനി മാത്തൂരുകാർ പേരുവിളിക്കും. ഇതുകേൾക്കുന്നവരുടെ മനസിൽ ' ഇതെന്ത് ന്യായം, ഇതെന്ത് നീതി പറയൂ പറയൂ പഞ്ചായത്തേ.." എന്നൊരു പ്രതിഷേധ മുദ്രാവാക്യം തിളയ്ക്കുന്നുണ്ടെങ്കിൽ കുറ്രം പറയാൻ പറ്റില്ല.
സാർ , മാഡം വിളികളുമായി അത്രമാത്രം ഇഴുകിച്ചേർന്നവരാണ് നമ്മൾ. സർ സി.പി.രാമസ്വാമി അയ്യരെ വെറും രാമസ്വാമി എന്ന് വിളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കൂടി ഭയപ്പെടുന്ന പാരമ്പര്യമാണ് നമ്മുടേത്. നിയമസഭയിൽ നാലക്ഷരം പറയുന്നവരെല്ലാം നാഴികയ്ക്ക് നാൽപതുവട്ടം സാർ, സാർ എന്ന് വിളിക്കുന്നത് കേട്ടു ശീലിച്ചവരാണ് നമ്മൾ. സ്കൂളിലെ സയൻസ് ക്ളാസിൽ മാഡം ക്യൂറി എന്നെഴുതി ഫുൾ മാർക്ക് വാങ്ങിയവർ.
അങ്ങനെയുള്ള നമ്മുടെ വിശാലമായ പൗരബോധത്തിന് മുകളിലാണ് മാത്തൂർ പഞ്ചായത്തുകാർ പുതിയ നോട്ടീസ് പതിച്ചത്. ഉദ്യോഗസ്ഥരല്ലാത്ത സാധുക്കൾക്കും ആ നോട്ടീസ് ബാധകമാകുമോ എന്നാണ് പേടി.
സാർ, മാഡം വിളികൾ കേൾക്കാൻ തന്നെ എന്തൊരു സുഖമാണ്. ആ വിളി കേൾക്കാൻ ഉദ്യോഗസ്ഥരാകണമെന്നില്ല. വാഹന ഷോറൂമിലോ മാർജിൻ ഫ്രീമാർക്കറ്റിലോ വസ്ത്രശാലയിലോ ചെല്ലുന്നവരെയെല്ലാം സാർ എന്നും മാഡമെന്നുമാണ് അവിടെയുള്ളവർ വിളിക്കുന്നത്. സർവ ജനത്തെയും തുല്യരായി കാണുന്ന ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ഏറ്റവും സമുന്നതമായ കേന്ദ്രമല്ലേ സത്യത്തിൽ ആ സ്ഥാപനങ്ങൾ. ആ വിളി കേൾക്കുന്ന സുഖം അനുഭവിക്കാൻ നമ്മൾ കാശ് കടം വാങ്ങിയായാലും അടുത്ത ആഴ്ച വീണ്ടും അവിടെച്ചെല്ലും. ആ വിളി കച്ചവട തന്ത്രമാണെന്ന് വിളിക്കുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. എന്നാലും അത് കേൾക്കുമ്പോൾ താൻ ഒരു മഹത് വ്യക്തിയാണെന്ന തോന്നലുണ്ടാകുമെന്നതാണ് നേട്ടം. കടയിൽ നിന്ന് ഇറങ്ങും വരെ മാത്രം നിലനിൽക്കുന്ന ആ തോന്നലല്ലേ സർ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളിലൊന്ന്. ആ ജീവിതസത്യത്തെയാണ് മാത്തൂർ പഞ്ചായത്തുകാർ കുഴിച്ചുമൂടാനൊരുങ്ങുന്നത്.
കോൺഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തിലും സാറിനെയും മാഡത്തെയും തൂത്തെറിയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറയുകകൂടി ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായിട്ടുണ്ട്. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും മാഡമെന്നും സാറെന്നും വിളിക്കാതെ
ജീ എന്ന് വിളിക്കുന്ന കെ.പി.സി.സി, ഒരു ജീ വിളിപോലും പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നൽകാൻ തയ്യാറാകുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |