വ്യവസായപ്രമുഖനും എസ്.എൻ. ട്രസ്റ്റ് മുൻ ആർ.ഡി.സി ചെയർമാനുമായ ജി. രമേശൻ കോൺട്രാക്ടർ ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം
.......................................
ശ്രീ പത്മനാഭസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്ത് ഒരുകാലത്ത് അവർണജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ക്ഷേത്രത്തിന് പുറമേ രാജഭരണ പ്രതാപത്തിന് സാക്ഷ്യംവഹിച്ച കൊട്ടാരങ്ങളും രാജ്യഭരണ സിരാകേന്ദ്രമായി വർത്തിച്ചിരുന്ന കരിവേലപ്പുര മാളികയും പൊതുഖജനാവിലേക്ക് നികുതി സ്വീകരിച്ചിരുന്ന ലെവിഹാളും നീതി നിർവഹണം നടത്തിപ്പോന്ന ജില്ലാ മജിസ്ട്രേട്ട് കോടതിയും ഒക്കെയുണ്ടായിട്ടും ഭൂരിപക്ഷം വരുന്ന ജനവിഭാഗം അവിടെനിന്ന് അകറ്റിനിറുത്തപ്പെട്ടു.
അധഃസ്ഥിതവർഗക്കാരിൽ ചിലർ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ജീവിതം സഫലമാക്കി. വിദ്യാഭ്യാസം, കല, സംസ്കാരം, വ്യവസായം എന്നിങ്ങനെ എല്ലാ മേഖലകളിലും തനതായ സംഭാവനകൾ നൽകി. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു ജി. രമേശൻ കോൺട്രാക്ടർ.
വ്യവസായരംഗത്തും കരാർരംഗത്തും നേട്ടങ്ങൾകൊയ്ത അദ്ദേഹം ഒരുകാലത്ത് അധഃസ്ഥിത വിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കോട്ടയ്ക്കകത്ത് തന്റേതായ സാമ്രാജ്യം തീർത്തു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയിൽനിന്ന് വിലയ്ക്കുവാങ്ങിയ രണ്ടേക്കർ ഭൂമിയിൽ തന്നെയാവണം തന്റെ വ്യവസായ സ്ഥാപനങ്ങളുടെ ആസ്ഥാനമെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചത് വെറുതെയല്ല. അവർണവിഭാഗങ്ങളാകെ ആഗ്രഹിച്ചതും ഇതാണ്. അയിത്തം തടയിട്ട കോട്ടമതിൽ കടന്ന് പിന്നാക്കക്കാരുടെ ആധിപത്യം എവിടെയും ഉറപ്പാക്കണം. അതിനൊരു നിമിത്തമായി ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് നിലയുറപ്പിച്ചു ജി. രമേശൻ കോൺട്രാക്ടർ. എത്രഭാരിച്ച ഉത്തരവാദിത്വവും ഏറ്റെടുത്ത് വിജയപഥത്തിലെത്തിക്കാൻ അദ്ദേഹത്തിന് സാമർത്ഥ്യമുണ്ടായിരുന്നു. കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത, പരിപക്വമായ ക്ഷമ, യോജ്യസമയത്ത് ഉചിതമായി പ്രവർത്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ്, വിനയാന്വിതമായ പെരുമാറ്റം ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കരാർ - വ്യവസായ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സാമുദായിക - സാമൂഹ്യ - സാംസ്കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകി.
വ്യവസായം അദ്ദേഹത്തിന്റെ ജീവശ്വാസവും ജീവനോപാധിയുമായിരുന്നു. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് നേടുന്ന പണംകൊണ്ട് മാത്രം സംതൃപ്തി നേടാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളർന്ന ജി. രമേശൻ കോൺട്രാക്ടർ ശ്രീനാരായണ ദർശനങ്ങളെ പൂർണമായും ഉൾക്കൊണ്ടു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന അദ്ദേഹം വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കോളേജിനുണ്ടായ നേട്ടങ്ങൾ പ്രശംസയ്ക്ക് പാതീഭവിച്ചു. കേരള സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്നു.
1931 മാർച്ച് 21 ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. ദേവകിയായിരുന്നു മാതാവ്. പ്രാഥമിക വിദ്യാഭ്യാസം ജഗതി സ്കൂളിലായിരുന്നു. തുടർന്ന് മദ്രാസ് മെട്രിക്കുലേഷൻ ജയിച്ചു. പിന്നീട് നിരന്തരമായ വായനയിലൂടെ അറിവ് നേടി. ക്ളേശിച്ചും എതിർപ്പുകളോട് എതിരിട്ടും വളർന്നതുകൊണ്ട് അപാരമായ ആത്മവിശ്വാസം അദ്ദേഹത്തിൽ പ്രതിഫലിച്ചിരുന്നു. സ്വതേ ഗൗരവക്കാരനെങ്കിലും നല്ലൊരു സഹൃദയൻ കൂടിയായിരുന്നു രമേശൻ കോൺട്രാക്ടർ. വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഇന്ദിരാദേവിയാണ് ഭാര്യ. ഇൗ ദമ്പതികൾക്ക് രണ്ടു പുത്രിമാരും രണ്ട് പുത്രന്മാരുമാണുള്ളത്.
വ്യവസായരംഗത്ത് നേട്ടങ്ങൾകൊയ്ത അദ്ദേഹം കരാർരംഗത്തും അത്യധികം ശോഭിച്ചു. സർക്കാരിൽനിന്നും ഏറ്റെടുത്ത പ്രവൃത്തികൾ കൃത്യമായും ലാഭകരമായും ചെയ്തുതീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വൻകിട പ്രോജക്ടുകൾ യഥാസമയം ചെയ്തു തീർത്തതിന് സ്വർണപ്പതക്കം ഉൾപ്പെടെ പാരിതോഷികങ്ങളും നേടി. ഇത്തരത്തിൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നാണ് അറിയപ്പെടുന്നത്. തലസ്ഥാന നഗരിയുടേയും പ്രാന്തപ്രദേശത്തിന്റെയും മുഖഛായ മാറ്റുന്നവിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് രാജധാനി ഗ്രൂപ്പിനുള്ളത്. രമേശൻ കോൺട്രാക്ടറുടെ ഇളയമകനും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ. ബിജു രമേശാണ് രാജധാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.
ലേഖകന്റെ ഫോൺ : 9048771080
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |