തലസ്ഥാനത്തെ തലമുതിർന്ന സി.പി.എം പ്രവർത്തകനും പ്രമുഖ സി.ഐ.ടി.യു നേതാവുമായിരുന്ന സഖാവ് പേട്ട കൃഷ്ണൻകുട്ടി അന്തരിച്ചിട്ട് ജൂൺ 13 നു ഒരു വർഷം തികയുന്നു. മരിക്കുന്ന സമയത്ത് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും മദ്യവ്യസായ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയും ഹെഡ്‌ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും അബ്‌കാരി ക്ഷേമ ബോർഡ് ഡയറക്ടറുമായിരുന്നു. പ്രായം 90 ൽ എത്തിയ കാരണത്താൽ സി.പി.എമ്മിന്റെ ജനറൽ ഹോസ്പിറ്റൽ ബ്രാഞ്ചിലായിരുന്നു പാർട്ടി അംഗത്വം.
1930 മേയിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ജനനം. ഹൈസ്‌കൂൾ പഠനകാലത്തുതന്നെ പുന്നപ്ര വയലാർ സമരത്തിൽ ആകൃഷ്ടനായി. സർ സി.പിയുടെ പൊലീസിനെ ഭയന്നാണ് വീട്ടിൽ അറിയാതെ 17-ാം വയസിൽ പേട്ടയിലെത്തി കെ. ബാലകൃഷ്ണന്റെ ഇന്ദിരപ്രസിൽ അഭയം തേടിയത്. അക്കാലത്തു മിനർവ ശിവാനന്ദനും കൗമുദിയിൽ ഉണ്ടായിരുന്നു. പ്രസിലെ ജോലി കഴിഞ്ഞു രാത്രിയിൽ, നിരോധിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒളിവിലെ നേതാക്കളുടെ സന്ദേശവാഹകരായി അവർ. ക്രമേണ പ്രസ് തൊഴിലാളി യൂണിയന്റെ സജീവ പ്രവർത്തനവും പത്രവിതരണവുമായി കഴിച്ചുകൂട്ടി. തുടർന്ന് പത്രാധിപർ സുകുമാരനുമായി ബന്ധപ്പെട്ട് കേരളകൗമുദിയിലെ തൊഴിലാളികളായി മാറി. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ കാലത്ത് 1964ൽ ഇരുവരും കേരളകൗമുദിയിൽ നിന്നും സ്വയം പിരിഞ്ഞ് സി.പി.എം മുൻനിര പ്രവർത്തകരായി. തുടർന്ന് സി.ഐ.ടി.യുവിലും സജീവമായി. 1975ലെ അടിയന്തരാവസ്ഥയിൽ ഈ ലേഖകനും മിനർവ ശിവാനന്ദനുമൊക്കെ ആദ്യ തടവുകാരായി. കൃഷ്ണൻകുട്ടി സഖാവിനു പൊലീസ് മർദ്ദനമേൽക്കേണ്ടി വന്നു. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവരിൽ കൃഷ്ണൻകുട്ടിയോടൊപ്പം യുവജന നേതാവായിരുന്ന കടകംപള്ളി സുരേന്ദ്രനും കെ. ബാലകൃഷ്ണന്റെ വീട്ടുപടിക്കൽ വച്ച് മൃഗീയ മർദ്ദനമേറ്റു. കൃഷ്ണൻകുട്ടി സഖാവിനു ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്. ജീവിതാന്ത്യം വരെ ഉത്തമ കമ്മ്യൂണിസ്റ്റായിട്ടാണ് അദ്ദേഹം ജീവിച്ചത്. സഖാവിന്റെ ഗതകാല സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |