ഈ അടുത്തകാലത്തായി ചില സംസ്ഥാന ഗവർണർമാർ ശ്രദ്ധാകേന്ദ്രങ്ങളാവുകയാണല്ലോ. നമ്മുടെ സംസ്ഥാനത്ത് പല വിഷയങ്ങളിലും ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇതിന് ഇരുകൂട്ടർക്കും അവരുടേതായ കാരണങ്ങളുണ്ടാകാം. പക്ഷേ ഈ അവസ്ഥ ഒരു പരിധിവരെ അധികാര വടംവലിയാകയാൽ അത് സംസ്ഥാനത്തിന്റെ പുരോഗതിയെയും രാഷ്ട്രീയ സംസ്കാരത്തേയും പ്രത്യക്ഷത്തിൽ ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. ഭരണഘടനയ്ക്കും നിയമങ്ങൾക്കും അനുസരണമായി ഗവർണർ ഗവർണറുടേയും സർക്കാർ സർക്കാരിന്റേയും ചുമതലകൾ യഥാവിധി നിറവേറ്റിയാൽ പ്രക്ഷുബ്ധമായ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരികയും സംസ്ഥാനം പുരോഗതിയിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
വ്യക്തിസ്വാതന്ത്ര്യവും സാമൂഹ്യനീതിയും ഉൾപ്പെടെ ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾ ഉറപ്പാക്കുന്ന ഭരണരീതിയായിട്ടാണ് ജനാധിപത്യ ഭരണസമ്പ്രദായം ലോകമെമ്പാടും അറിയപ്പെടുന്നത്. ഭരണത്തിന്റെ നിയന്ത്രണം ദൂഷിതവലയത്തിലേക്ക് എത്തിയതോടെ ജനാധിപത്യസങ്കല്പം പ്രത്യക്ഷത്തിൽത്തന്നെ ദുർഗതിയിലേക്ക് നയിക്കപ്പെട്ടു.
ജനാധിപത്യഭരണ സമ്പ്രദായത്തിൽ ജനം ആഗ്രഹിക്കുന്ന സുതാര്യവും മേന്മയേറിയതുമായ ഭരണം കാഴ്ചവയ്ക്കപ്പെടണമെങ്കിൽ ഭരിക്കുന്നവർ ഒരു പരിധിവരെയെങ്കിലും ദുർഭരണവും അഴിമതിയും സങ്കുചിതരാഷ്ട്രീയവും ജാതിമതപ്രീണനവും ഒഴിവാക്കേണ്ടതാണ്.
സർക്കാർ, തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷ പാർട്ടിയുടെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ വിഭാഗത്തിന്റെയും സർക്കാരാണ്. അവർ ഭരണഘടനയ്ക്കും നിയമങ്ങൾക്കും വിധേയമായി മാത്രമേ ഭരണം നിറവേറ്റാൻ പാടുള്ളൂ. അതിന് വിപരീതമായി പ്രവർത്തിക്കുന്ന സർക്കാർ വിമർശനങ്ങൾക്കും കോടതികളുടെ ഇടപെടലുകൾക്കും വിധേയമാകേണ്ടിവരും.
സംസ്ഥാനത്ത് മന്ത്രിമാരുടെയും മറ്റും പേഴ്സണൽ സ്റ്റാഫിന് രണ്ടുവർഷത്തെ സേവനം കഴിയുമ്പോൾ ആജീവനാന്തം പെൻഷൻ, മുൻ പി.എസ്.സി അംഗങ്ങൾക്ക് ആജീവനാന്ത പെൻഷനും മറ്റാനുകൂല്യങ്ങളും എന്നിവ അനുവദിച്ചത് തുടങ്ങിയ സർക്കാർ തീരുമാനങ്ങൾ സങ്കുചിത രാഷ്ട്രീയ ചിന്തയുടെ പരിണിതഫലമായും ഭരണഘടനാവിരുദ്ധ നടപടിയായും ദുർഭരണമായും വിമർശിക്കപ്പെടുന്നു.
രാഷ്ട്രീയക്കാരുടെ ഉറ്റബന്ധുക്കൾക്ക് ഉന്നത ഉദ്യോഗം നൽകുക, ഭരിക്കുന്ന പാർട്ടിയുടെ ആൾക്കാർക്ക് അർഹതയില്ലെങ്കിൽക്കൂടി സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും ജോലി നൽകുക, ഇപ്പോൾ കത്തിനിൽക്കുന്ന സർവകലാശാല വി.സി നിയമനങ്ങൾ എന്നിവയെല്ലാം വലിയ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് സംസ്ഥാന ഭരണത്തലവനായ ഗവർണറുടെയും അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകളുടെയും പ്രസക്തി.
ഭരണഘടനപ്രകാരം ഗവർണർ സംസ്ഥാന ഭരണത്തലവനാണ്. ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന ഗവർണർക്ക് നിരവധി ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റണ്ടതായിട്ടുണ്ട്. ഭരണഘടനപ്രകാരം സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്താലും സഹായത്താലും മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാൻ സാധിക്കൂ എങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം വിവേചനാധികാരം ഉപയോഗിക്കാൻ ഗവർണർക്ക് കഴിയും. ഗവർണർ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനല്ല, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഏജന്റല്ല, കേന്ദ്രത്തിന്റെ ആജ്ഞ അനുസരിച്ച് ഗവർണർ പ്രവർത്തിക്കേണ്ടതില്ല എന്നൊക്കെയുള്ള ഭംഗിവചനങ്ങൾ കേൾക്കാറുണ്ടെങ്കിലും പലപ്പോഴും അനുഭവം മറിച്ചാണെന്ന ആരോപണങ്ങളുണ്ട്.
കേന്ദ്ര സർക്കാരിൽ വളരെ സ്വാധീനമുള്ളവരാണ് മിക്കപ്പോഴും സംസ്ഥാന ഗവർണർമാരായി നിയമിതരാകുന്നത്. കൂടുതൽ ഗവർണർമാരും മുൻ രാഷ്ട്രീയക്കാരുമായിരിക്കും. പ്രായാധിക്യത്താലോ മറ്റുചില കാരണങ്ങളാലോ പാർട്ടിയിൽ സ്വാധീനം കുറയുന്നവർക്ക് വേണ്ടിയോ ഉന്നതനേതാക്കളിൽ വൻ സ്വാധീനമുള്ളവർക്ക് വേണ്ടിയോ പാർട്ടിയിൽ ചില ക്രമപ്പെടുത്തലുകൾക്ക് വേണ്ടിയോ കൂറ് മാറിവരുന്ന നേതാക്കളെ അനുരഞ്ജിപ്പിക്കാൻ വേണ്ടിയോ ഗവർണർസ്ഥാനം ഉപയോഗപ്പെടുത്താണ്ട്. പരിണിതപ്രജ്ഞരായ ഭരണഘടനാ ശില്പികൾ വിശാലമായ ചർച്ചകൾക്ക് ശേഷമാണ് ഒാരോ സംസ്ഥാനത്തും ഗവർണർ വേണമെന്നും അദ്ദേഹം സംസ്ഥാത്തിന്റെ ഭരണത്തലവൻ ആയിരിക്കുമെന്നുമുള്ള വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് . ഒരുപക്ഷേ ബ്രിട്ടീഷ് നിയമങ്ങളുടെ സ്വാധീനവും അതിലുണ്ടായിരിക്കാം. കാരണം ഗവർണർ എന്ന വാക്കു തന്നെ ഇംഗ്ളണ്ടുകാരിൽ നിന്ന് സ്വീകരിച്ചതാണ്.
ഗവർണറും സംസ്ഥാന മന്ത്രിസഭയും ജനാധിപത്യമര്യാദയ്ക്കും ആത്മനിയന്ത്രണത്തിനും, അനുരഞ്ജന മനോഭാവത്തിനും വിധേയമായി നിയമാനുസരണം പ്രവർത്തിച്ചാൽ ഏത് സംസ്ഥാനവും പുരോഗതിയിലേക്ക് നയിക്കപ്പെടും. ജനാധിപത്യത്തിൽ വിമർശനം സാധാരണമാണ്. പക്ഷേ ആ വിമർശനങ്ങൾ സംസ്കാരചിത്തന്റെ ഭാഷയിലായിരിക്കണം. അതുപോലെ ഭരണഘടനയേയും നിയമങ്ങളേയും വ്യാഖ്യാനിക്കേണ്ടത് ഭരണഘടനയുടെ അന്തഃസത്തയും ലക്ഷ്യവും മനസിലാക്കിയും നിയമനിർമ്മാണത്തിന്റെ ഉദ്ദേശവും മനസിലാക്കിയും ആവണം. അല്ലാതെ ഒരു വ്യക്തിയുടെ രാഷ്ട്രീയ ചിന്താഗതിക്ക് അനുസരിച്ചാവരുത്.
സംസ്ഥാന സർക്കാർ ഭരണഘടനയ്ക്കും നിയമങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ സംസ്ഥാന ഭരണത്തലവനായ ഗവർണർക്ക് അദ്ദേഹത്തിൽ നിക്ഷ്പിതമായ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് അങ്ങനെയുള്ള ദുർഭരണത്തിന് ഒരുപരിധിവരെ തടയിടാൻ സാധിക്കുന്നു. ഗവർണർ എല്ലാവിധത്തിലും ശക്തനായിരുന്നാൽ മാത്രമേ സംസ്ഥാന സർക്കാരുടെ ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവും കുറച്ചെങ്കിലും ഇല്ലാതാക്കാൻ സാധിക്കൂ. ഗവർണർ തസ്തിക വാർദ്ധക്യകാലത്ത് രാഷ്ട്രീയക്കാർക്കുള്ള സുഖവാസകേന്ദ്രമാക്കാൻ ശ്രമിക്കാതെ, ഭരണഘടനയും നിലവിലുള്ള നിയമങ്ങളും മനസിലാക്കിയ ജനനന്മകാംഷിക്കുന്ന ധൈര്യശാലിയും പരിണിതപ്രജ്ഞരുമായ വ്യക്തികളെ ഗവർണർമാരായി നിയമിക്കേണ്ടതാണ് ഇൗ കാലഘട്ടത്തിന് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |