അപൂർവ സിദ്ധിവൈഭവമുള്ള മഹായോഗി കാശി സിദ്ധന് എന്തോ ചില വേദാന്ത സംശയങ്ങളുണ്ടായി. ആ മഹാത്മാവ് അതു പരിഹരിക്കാൻ രമണ മഹർഷിയെ സമീപിക്കുന്നു. കുറെ സംശയങ്ങൾ ദൂരീകരിച്ചശേഷം, ബാക്കിയുള്ളവ, തിരുവിതാംകൂറിലെ ശിവഗിരിയിൽ വിശ്രമിക്കുന്ന ശ്രീനാരായണഗുരു പരിഹരിക്കുമെന്ന് ഉപദേശിച്ചു. കാശി സിദ്ധൻ ശിവഗിരിയിലെത്തി. ഗുരു ആലുവയ്ക്കുള്ള യാത്രയിലാണെന്നറിഞ്ഞു. അപ്പോൾത്തന്നെ ആലുവയിലേക്ക് പുറപ്പെട്ടു. അപ്പോഴവിടെയില്ല. വീണ്ടും ശിവഗിരിയിലെത്തി. അരുവിപ്പുറത്താവുമെന്നറിഞ്ഞു. വിഷണ്ണനായ കാശി സിദ്ധൻ, ഇനി ഗുരുവിനെക്കണ്ടല്ലാതെ മടങ്ങുകയില്ലെന്നു നിശ്ചയിച്ച്, ശംഖുംമുഖം കടപ്പുറത്തെത്തി അന്നവിടെയുണ്ടായിരുന്ന കൽമണ്ഡപത്തിൽ ഉപവാസമാരംഭിച്ച് ധ്യാനത്തിലായി.
ഏതാണ്ട് ഈ സമയത്ത് തന്നെ, ഗുരു ഏറെ ഇഷ്ടക്കാരനായിരുന്ന ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഗോപാലപിള്ള സാറിന്റെ ചുമതലയിലുള്ള തമ്പാനൂരിനു സമീപത്തെ പ്രത്യേക കെട്ടിടത്തിൽ താമസിച്ച് സുകുമാരഘൃതം സേവിക്കുകയാണ്. ഒരാഴ്ചത്തെ ചികിത്സയാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും മൂന്നാം ദിവസം ശിവഗിരിക്കു മടങ്ങണമെന്ന് ഗുരുദേവൻ തീരുമാനിക്കുന്നു. മടങ്ങുന്ന വഴി കാർ ചാക്കയിൽ നിറുത്തുവാൻ നിർദ്ദേശിച്ചു. അവിടെ പൂജാദ്രവ്യങ്ങൾ വില്ക്കുന്ന കടയിൽ നിന്നും ഒരു പടല പഴം അറുത്തു വാങ്ങുവാൻ ഭൃഗുവിനോടു (വി. ഭാർഗവൻ വൈദ്യൻ) കല്പിച്ചു. പഴം വാങ്ങി കാറിൽവച്ചിട്ട് യാത്ര തുടർന്നു. റെയിൽവേ സ്റ്റേഷനടുത്തെത്തിയപ്പോൾ, കാർ ശംഖുംമുഖത്തിനു വിടുവാൻ ഗുരു നിർദ്ദേശിച്ചു. കാർ ശംഖുംമുഖത്തെത്തി. ഗുരുദേവൻ പുറത്തിറങ്ങി. അവിടെയുള്ള മണ്ഡപത്തിനടുത്ത് നീണ്ട താടിയുള്ള ഒരു മുനി ധ്യാനനിരതനായി ഇരിക്കുന്നു. ഗുരുവിന്റെ സാമീപ്യമറിഞ്ഞ സിദ്ധൻ കണ്ണുതുറന്നു. മഹാജ്ഞാനികൾ ഇരുവരും പരസ്പരം കെട്ടിപ്പുണർന്നു. കാറിൽ കരുതിയിരുന്ന പഴപ്പടലയിൽ നിന്നും ഗുരുദേവൻ ഒരെണ്ണമെടുത്ത് സിദ്ധനു നൽകി. കമണ്ഡലുവിൽ നിന്നും വെള്ളവും ഒഴിച്ചുകൊടുത്തു. അങ്ങനെ മൂന്നു പഴവും വെള്ളവും കഴിച്ചശേഷം സിദ്ധനെയും കൂട്ടി ശിവഗിരിയിലേക്കു മടങ്ങി. വൈദികമഠത്തിലെത്തി ഇരുവരും സുദീർഘമായി സംസാരിച്ചു.
സംസ്കൃതത്തിലുള്ള ഈ സംഭാഷണം, അന്ന് ശിവഗിരി സ്‌കൂളിലെ മുൻഷിയായിരുന്ന വിദ്വാൻ വി.പി. നാരായണൻ പ്രത്യേകം ശ്രദ്ധിച്ചു. കാശി സിദ്ധൻ പുറപ്പെടാനൊരുങ്ങുമ്പോൾ, ''സമാധിയെപ്പറ്റിയാണോ സൂചിപ്പിച്ചത് എന്ന് മുൻഷി വി.പി. നാരായണൻ മാസ്റ്റർ ചോദിച്ചു. " അത്ര അടുത്തുമല്ല. ഏറെ അകലെയുമല്ല" എന്നാണ് മറുപടി ലഭിച്ചത്.
ഇനി സമാധിമന്ദിരത്തിന്റെ കല്ലിടലിലേക്കു വരാം. ശിവഗിരിയിൽ നിർമ്മിക്കേണ്ട ബ്രഹ്മവിദ്യാ മന്ദിരത്തിന്റെ കല്ലിടൽ കർമ്മം നിശ്ചയിച്ചു. ഗുരുദേവനാണ് കല്ലിടേണ്ടത്. നിശ്ചയിച്ച മുഹൂർത്തം ഏറെ കഴിഞ്ഞിട്ടും, ഗുരു വൈദികമഠത്തിൽ നിന്നു പുറത്തിറങ്ങുന്നില്ല. എല്ലാപേരും വിഷണ്ണരായി നില്ക്കവേ അതാ എത്തുന്നു കാശി സിദ്ധൻ. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനുശേഷം ശിവഗിരിക്കുന്നിന്റെ നെറുകയിലേക്കു തിരിച്ചു. കൈതക്കോണം കുന്നിന്റെ നെറുകയിൽ മുമ്പുണ്ടായിരുന്ന ശിവക്ഷേത്രം കത്തിനശിച്ച ഭാഗത്തു രണ്ട് കുഴികളെടുക്കുന്നു. അതിലൊന്നിൽ ബ്രഹ്മവിദ്യാ മന്ദിരത്തിന് ഗുരുദേവനും ഗുരുവിന്റെ സമാധിമന്ദിരത്തിന് കാശി സിദ്ധനും തറക്കല്ലിടുന്നു.
ലേഖകൻ എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |