കഴിഞ്ഞ രണ്ട് വർഷമായി ശ്രീനാരായണ ഗുരുദേവ വിശ്വാസികളും ഭക്തന്മാരും സാധകരും പ്രസ്ഥാനങ്ങളും ഗുരുവിന്റെ ജന്മദിനം ആഘോഷിക്കാൻ പറ്റാത്തതിന്റെ മനോവിഷമത്തിലാണ്.കാണപ്പെട്ട ദൈവത്തിന്റെ തിരുഅവതാര ദിനം ആഘോഷിക്കാതെ പോകുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ ശൂന്യതയാണ്
ഗുരു ലോകത്തിന് നൽകിയ അവസാന ഉപദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ശുചിത്വവും ശാസ്ത്രസാങ്കേതിക വിദ്യയും. നമ്മെ അദ്ഭുതപ്പെടുത്തുന്നത്, ജഗത് മിഥ്യയെന്ന് പറയുന്ന ഋഷിമാരിൽപ്പെട്ട ഗുരുവിന്റെ ശാസ്ത്ര-സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും വേണമെന്ന ദീർഘവീക്ഷണമാണ്.
സ്വാർത്ഥത കൊണ്ട് ശുചിത്വം ശരിയായ രീതിയിൽ പാലിക്കുവാൻ നമുക്ക് കഴിഞ്ഞില്ല . ശാസ്ത്രസാങ്കേതിക വിദ്യയും സ്വാർത്ഥ പൂരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. അതുകൊണ്ട് മനസ്സുകൾ തമ്മിൽ അടുക്കേണ്ടതിന് പകരം നാം അകന്നു പോകുന്നു.
മൂല്യങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള പോക്ക് മനുഷ്യകുലത്തെ എന്നന്നേക്കുമായി നശിപ്പിച്ച് കളയും. ഗുരുവിന്റെ കാഴ്ചപ്പാട് മാറുന്ന സമൂഹത്തിന് മാറാത്ത മൂല്യങ്ങളെ ചേർത്ത് നിറുത്തിക്കൊണ്ട് മുന്നേറുക എന്നതാണ്. ഗുരുവിന്റെ ബാല്യം മുതൽ സമാധിവരെ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ പറ്റും. മാറ്റേണ്ട സാമൂഹിക അസമത്വങ്ങളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സമൂഹത്തിൽ നിന്ന് വേരോടെ പിഴുത് മാറ്റുവാൻ ശരിയായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്ന് ഗുരു ഓർമ്മപ്പെടുത്തുന്നു. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരനും സുഖത്തിനായ് വരേണമെന്ന ഗുരുവാണി ഇവിടെ അന്വർത്ഥമാവുകയാണ്. ഈ ഒരവബോധം മനുജനിലുണരുമ്പോൾ വിദ്യാഭ്യാസത്തിന്റെ ദൗത്യം പൂർണമാവുകയാണ്. ഇതിന്റെ അഭാവമാണ് ഇന്ന് മാനവനിൽ കൂടിക്കൊണ്ടിരിക്കുന്ന പകയ്ക്കും അക്രമത്തിനും അനീതിക്കും അസമത്വത്തിനും മൂലകാരണം.
ബാഹ്യമായ ആഘോഷങ്ങളിലും ആർഭാടങ്ങളിലും ജീവൻമുക്തനായ ഗുരുവിന്റെ ജയന്തി മുങ്ങിപ്പോകുമ്പോൾ നമുക്ക് നമ്മെത്തന്നെയാണ് നഷ്ടമാകുന്നതെന്ന് നാം തിരിച്ചറിയാറുണ്ടോ?
വിദ്യാസമ്പന്നരായ നമ്മളിൽ നിന്ന് തുടങ്ങണം വ്യക്തിത്വ വികാസം. ഗുരുവിനെ നാം മാതൃകയാക്കി മുന്നേറുമ്പോൾ നമ്മിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ സാവധാനത്തിൽ മാറും. എപ്രകാരമാണോ ഒരുപാട് നാളുകളായി വൃക്ഷങ്ങളിലെ ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ ചെറിയ ചാറ്റൽ മഴ കുതിർത്ത് കഴുകി കളയുന്നത്, അതുപോലെ നിരന്തരമായ ജപധ്യാനാദികളിലൂടെയും ഗുരുവിന്റെ കൃതികളുടെ പഠനത്തിലൂടെയും സർവോപരി ഗുരുസേവയിലൂടെയും നമ്മുടെ മനോ മാലിന്യങ്ങളെ ശുദ്ധീകരിക്കാം.
മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനു മറ്റൊരു വേല ചെയ്തിടേണ്ട
എന്ന ആത്മോപദേശ ശതകത്തിലെ 29-ാമത്തെ ശ്ലോകം മനനം ചെയ്താലും മനുജന് ഈ സംസാര സമുദ്രത്തിൽ നിന്ന് എന്നന്നേക്കുമായി മുക്തനാകാൻ സാധിക്കുമെന്ന് സ്നേഹാർദ്രമായി നമ്മെ ഓർമ്മപ്പെടുത്തുകയാണ്.
മനുജൻ അവനവന്റെ ഉള്ളിലേക്ക് നോക്കാൻ ഭയപ്പെടുന്നു. ഭയം ഒരു വ്യക്തിയെ അരുതാത്തതെല്ലാം ചെയ്യിക്കുന്നു. ഇവിടെ പിടിച്ചടക്കലുകൾ സംഭവിക്കുന്നതെന്തുകൊണ്ടെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ കാണാം ഏതോ ഒരു വ്യക്തിയുടെ ഭയത്തെ മൂടി വയ്ക്കുവാൻ അയാൾക്ക് അധികാരം അനിവാര്യമാണ്. അതിന് അയാൾ മറ്റ് പലതിനെയും ന്യായീകരിച്ച് മറ്റുള്ളവർക്ക് ഉള്ള പ്രശ്നങ്ങളെ പരിഹരിക്കുവാൻ അധികാരം വേണമെന്ന ചിന്ത, അയാളുടെ ബുദ്ധി ഉപയോഗിച്ച് മറ്റുള്ളവരുടെ മൃദുലവികാരവിചാരങ്ങളെ ഉദ്ദീപിപ്പിച്ച് തൻകാര്യം കാണുന്ന പ്രക്രിയയാണ് എവിടെയും നടമാടുന്നത്.
ഗുരുവിന്റെ കാലഘട്ടത്തിൽ ഇത്തരം കൗശലക്കാർ ജാതിയുടെ പേരും പറഞ്ഞ് ഭൂരിഭാഗം വരുന്ന ജനതയെ വിദ്യാഭ്യാസം നൽകാതെ അലിഖിത നിയമങ്ങൾ ഉണ്ടാക്കി മൃഗങ്ങളെക്കാൾ മോശമായ അവസ്ഥയിലേക്ക് അവരെ മാറ്റിയിരുന്നു. അതിനെതിരായി പോരാടാൻ കായിക ബലമല്ല വേണ്ടത് തപോബലമാണെന്ന തിരിച്ചറിവാണ് ഗുരുവിനെ മരുത്വാമലയിലേക്ക് ആനയിച്ചത്.. കാലം ഇത്രയും മാറിയിട്ടും ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും നാം എന്താണ് മാറാത്തത്. ഓരോരുത്തരുടെയും മനസിലാണ് അഴുക്ക് കിടക്കുന്നത് എന്ന് ഇനി എന്ന് മനസിലാകും.
മറ്റാരുടെയും മുമ്പിൽ ഔദാര്യത്തിന് വേണ്ടി ഓച്ചാനിച്ച് നിൽക്കരുത് എന്ന മഹിത സന്ദേശം അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കാട്ടിത്തന്നത് എന്തിന് വേണ്ടിയാണ്. ഈ മേൽക്കോയ്മയെ അന്ന് ഗുരു ബൗദ്ധികവും ആത്മീയവുമായ ധീരനിലപാട് എടുത്ത് പ്രാവർത്തികമാക്കിത്തന്നത് ഉപേക്ഷിച്ചിട്ട് പുറംകാലുകൊണ്ട് ചവിട്ടുന്നവന്റെ പിറകെ പോകുന്നത് ഗുരുവിൽ പൂർണശ്രദ്ധയില്ലാത്തതുകൊണ്ടാണ്. സ്വന്തം നട്ടെല്ലിൽ നിൽക്കാൻ 133 വർഷം മുൻപ് കാട്ടിത്തന്നിട്ടും ഇതുവരെയും നട്ടെല്ലിന് ബലം വന്നില്ലേ? സംഘടിച്ച് ശക്തരാകാൻ ഗുരു ഉപദേശിച്ചിട്ട് അതും കാറ്റിൽപ്പറത്തി ആട്ടിൻകൂട്ടത്തിൽ അകപ്പെട്ട സിംഹക്കുട്ടി, ആടിനെപ്പോലെ കരഞ്ഞും പുല്ലുതിന്നും നടക്കുന്നത് ഭൂഷണമാണോ? ഇന്നും മാനസിക അടിമത്വം വലിയൊരു ജനവിഭാഗത്തെ വേട്ടയാടുന്നതിന്റെ പ്രധാനകാരണമാണ് ഗുരു പറഞ്ഞ ' ഭയം". ഈ ഭയത്തെ ഒഴിവാക്കാൻ ശരിയായ വിദ്യാഭ്യാസം നേടണം. അന്നന്നത്തെ അപ്പത്തിന് വേണ്ടിയുള്ള വിദ്യ കൂടാതെ അവരവരെക്കുറിച്ചുള്ള വിദ്യയും നേടണം.നമ്മൾ ആട്ടിൻകുട്ടികളല്ല. സിംഹക്കുട്ടികളാണെന്ന ബോധം ഉണർത്തുന്നതാകട്ടെ മഹാഗുരുവിന്റെ തിരുഅവതാര ദിനം.
(ശ്രീനാരായണധർമ്മസംഘം ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |