SignIn
Kerala Kaumudi Online
Saturday, 20 April 2024 6.00 AM IST

രാജ്യദ്രോഹക്കുറ്റം ഇല്ലാതാവുമ്പോൾ

court

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ തിളങ്ങുന്നൊരു അദ്ധ്യായം എഴുതിച്ചേർത്ത്, ചരിത്രപരമായൊരു വിധിയിലൂടെ 152 വർഷമായി ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ഭാഗമായ 124 എ വകുപ്പ് പ്രയോഗിക്കുന്നത് തടഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. രാജ്യദ്രോഹക്കുറ്രം ചുമത്തുന്ന ഈ വകുപ്പ് കേന്ദ്രസർക്കാർ പുന:പരിശോധിക്കും വരെ പുതിയ കേസുകൾ, നിലവിലുള്ള കേസുകളിൽ തുടരന്വേഷണം, അറസ്​റ്റ്, വിചാരണ ഉൾപ്പെടെയുള്ള നടപടികളും പാടില്ലെന്നാണ് ഉത്തരവ്. ‘നിയമപ്രകാരം സ്ഥാപിക്കപ്പെട്ട’ സർക്കാരിനെതിരെ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമർശത്തെയും അടയാളത്തെയും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വേണമെങ്കിൽ ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാനാവുന്ന 124(എ)വകുപ്പ് ഏറെക്കാലമായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ്. കേരളത്തിൽ ഇരുപതിൽ താഴെ കേസുകളാണുള്ളത്. കേസുകളിൽ പലപ്പോഴായി കോടതികൾ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയിട്ടുമുണ്ട്. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾക്കൊപ്പം രാജ്യദ്രോഹത്തിന് 124 എ വകുപ്പ് പ്രയോഗിക്കുകയാണ് കേരളത്തിലെ പതിവ്.

പൗരന്മാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ അങ്ങേയറ്റത്തെ ജാഗ്രതയാണ് വേണ്ടത്. വൈരാഗ്യബുദ്ധിയോടെയും പ്രതിഷേധങ്ങളും എതിർശബ്ദങ്ങളും ഇല്ലാതാക്കാനും ഇത്തരം കടുത്ത വകുപ്പുകൾ ചുമത്തുന്നത് ജനാധിപത്യത്തിനും നീതിവ്യവസ്ഥയ്ക്കും ഭൂഷണമല്ല. രാജ്യദ്റോഹക്കു​റ്റം കൊളോണിയൽ ഭരണകാലത്തിനു വേണ്ടിയുള്ളതായിരുന്നുവെന്നും ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥിതിക്ക് യോജിച്ചതല്ലെന്നുമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. സർക്കാർ വിരുദ്ധ വികാരമുണ്ടാക്കുകയും സർക്കാരിനെ അവമതിക്കുകയും ചെയ്യുന്നത് രാജ്യദ്റോഹമാണെന്നും ആ കു​റ്റം ചെയ്യുന്നവരെ വാറന്റില്ലാതെ അറസ്​റ്റുചെയ്യാമെന്നും കു​റ്റം തെളിഞ്ഞാൽ മൂന്നുവർഷംമുതൽ ജീവപര്യന്തം വരെ തടവിന് ശിക്ഷിക്കാമെന്നും അനുശാസിക്കുന്ന വകുപ്പാണിത്. യാതൊരു നിയന്ത്രണവുമില്ലാതെ പൗരന്മാർക്കു മേൽ യഥേഷ്ടം രാജ്യദ്രോഹം ചുമത്തുന്നതിന് ജനാധിപത്യസമൂഹത്തിൽ എന്ത് ന്യായീകരണമാണുള്ളതെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം.

സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, സായുധവിപ്ലവത്തിന് ആഹ്വാനം, കള്ളനോട്ടടിക്കൽ, സായുധപരിശീലനം,​ ആയുധശേഖരണം എന്നിങ്ങനെയുള്ള കേസുകളിലാണ് കേരളത്തിൽ 124 എ വകുപ്പ് ചുമത്തിയിട്ടുള്ളത്. ഏറെയും മാവോയിസ്റ്റുകൾക്കെതിരെ. മാവോയിസ്റ്റ് സി.പി.ജലീൽ കൊല്ലപ്പെട്ടതിൽ പൊലീസിനെതിരേ കേസെടുക്കണമെന്ന് പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പേരിൽ പോസ്റ്റർ പതിച്ചതിനും സി.പി.ജലീലിൽ കൊല്ലപ്പെട്ടത് സുപ്രീംകോടതി മാർഗനിർദ്ദേശ പ്രകാരം അന്വേഷിക്കണമെന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പേരിൽ പോസ്റ്റർ പതിച്ചതിലും ബേസ് മൂവ്മെന്റ് സംഘടനയുടെ പേരിൽ കൊച്ചി പൊലീസ് കമ്മിഷണറേറ്റിൽ വാട്സ്ആപ്പിൽ ഭീഷണിസന്ദേശം അയച്ചതിനും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയിൽ ചേരാൻ ആഹ്വാനം ചെയ്ത് കോഴിക്കോട് നല്ലളത്ത് സ്കൂളിനടുത്ത് പോസ്റ്റർ പതിച്ചതിനും 124 എ വകുപ്പ് ചുമത്തി. തോക്കും മാരകായുധങ്ങളുമായി മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്തതിന് മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ കോഴിക്കോട്ട് മൂന്നുകേസുകളെടുത്തിരുന്നെങ്കിലും എല്ലാ കേസുകളിലും രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കി.

രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് കേന്ദ്രസർക്കാർ റദ്ദാക്കിയാലും യു.എ.പി.എ നിയമത്തിൽ അതിശക്തമായ ഭേദഗതികൾ വരുത്താനാണ് സാദ്ധ്യത. നിസാര കുറ്റങ്ങൾക്കു പോലും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്നത് സംസ്ഥാനത്തും പതിവാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട എല്ലാ കേസുകളിലും കേരളത്തിൽ യു.എ.പി.എയുടെ ശക്തമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതിനാൽ പ്രതികൾ വിചാരണ നേരിടേണ്ടിവരും.

ഐ.പി.സി 124-എ പോലെ ഏറെ ദുരുപയോഗിക്കപ്പെടുന്നതാണ് യു.എ.പി.എയും. സർക്കാരിനും പൊലീസിനുമെതിരെ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിച്ചതിനു പോലും യു.എ.പി.എ ചുമത്തി കേരളാ പൊലീസ് വിവാദത്തിലായിട്ടുണ്ട്. കോഴിക്കോട്ടെ അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്തിയത് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഭീകരസംഘടനയെ പിന്തുണച്ചാൽപ്പോലും, അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യങ്ങളിലേ യു.എ.പി.എയുടെ 38, 39 വകുപ്പുകൾ ചുമത്താവൂ എന്ന് അലൻ-താഹ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വകുപ്പിട്ടാൽ പത്തുവർഷം തടവും പിഴയുമാണ് ശിക്ഷ. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരൻ കമാൽ ചവറയ്ക്കും മാവോയിസ്റ്റ് ബന്ധമാരോപിച്ച് സാമൂഹ്യപ്രവർത്തകൻ നാദിറിനുമെതിരേ യു.എ.പി.എ ചുമത്തിയത് റദ്ദാക്കേണ്ടിവന്നു. പൊതുപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരായ 42കേസുകളിൽ യു.എ.പി.എ ചുമത്തിയതും റദ്ദാക്കിയിട്ടുണ്ട്. യു.എ.പി.എ പൊലീസ് ദുരുപയോഗംചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ സ്​റ്റേഷൻ തലത്തിൽ യു.എ.പി.എ ചുമത്തുന്നത് വിലക്കിയിട്ടുണ്ട്. ഹൈക്കോടതി റിട്ട.ജഡ്‌ജി പി.എസ്.ഗോപിനാഥൻ നായർ സമിതിയുടെ ശുപാർശയുണ്ടെങ്കിലേ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകൂ. ഒന്നാംപിണറായി സർക്കാരെടുത്ത 145യു.എ.പി.എ കേസുകളിൽ എട്ടെണ്ണത്തിനെ പ്രോസിക്യൂഷൻ അനുമതി കിട്ടിയുള്ളൂ.

കോഴിക്കോട്ടെ പന്തീരാങ്കാവ് കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ ചുമത്തിയ യു.എ.പി.എ റദ്ദാക്കി സുപ്രീംകോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു.എ.പി.എയുടെ 38, 39 വകുപ്പുകൾ ചുമത്താവൂ എന്നും സുപ്രീംകോടതി ഉത്തരവിട്ടു. സർക്കാരിനെതിരെ പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമെല്ലാം കേരളാ പൊലീസ് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുന്നതിന് കനത്ത തിരിച്ചടിയായിരുന്നു ഈ ഉത്തരവ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും അനിവാര്യമായ യു.എ.പി.എ എന്ന നിയമം യാതൊരു പരിശോധനയുമില്ലാതെ പൗരന്മാർക്കു മേൽ ചുമത്തുന്നത് കേരളം പോലൊരു സംസ്ഥാനത്ത് നല്ലതല്ല. തൊട്ടതിനും പിടിച്ചതിനുമൊന്നും ഭീകരവിരുദ്ധനിയമമായ യു.എ.പി.എ ചുമത്തുന്ന കാലംകഴിഞ്ഞെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച് 48മണിക്കൂർ കഴിയും മുൻപാണ് കോഴിക്കോട്ട്, ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് രണ്ട് സി.പി.എം പ്രവർത്തകരെ ഇതേനിയമം ചുമത്തി പൊലീസ് ജയിലിലടച്ചത്. നിസാരകുറ്റങ്ങൾക്കു പോലും യു.എ.പി.എ ചുമത്താൻ നിർദ്ദേശിക്കുന്ന മറുനാടൻ പൊലീസുദ്യോഗസ്ഥരും അനുമതി നൽകുന്ന പൊലീസ് നേതൃത്വവുമാണ് കാര്യങ്ങൾ വഷളാക്കുന്നത്.

ദുരുപയോഗം വ്യാപകം

സർക്കാരിനും പൊലീസിനുമെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിക്കുന്നവർക്കെതിരേ പോലും ഭീകരവിരുദ്ധനിയമം ചുമത്തിയെന്ന വിമർശനമുണ്ടായതോടെ സർക്കാർ പുന:പരിശോധിച്ചു. പൊതുപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമെതിരായ 42 കേസുകളിൽ പൊലീസ് അനാവശ്യമായി യു.എ.പി.എ ചുമത്തിയതായി കണ്ടെത്തി. ഈ കേസുകളിൽ യു.എ.പി.എയുടെ വകുപ്പുകൾ ഒഴിവാക്കാൻ കോടതികളിൽ അപേക്ഷ നൽകി. ജാഗ്രതയില്ലാതെ യു.എ.പി.എ ചുമത്തിയത് ഗൗരവകരമാണെന്നാണ് കേസുകൾ പുന:പരിശോധിച്ച വിദഗ്ദ്ധസമിതി വിലയിരുത്തിയത്. ഇതോടെ യു.എ.പി.എയുടെ വകുപ്പുകളെക്കുറിച്ച് എസ്.പിമാർക്കും ഡിവൈ.എസ്.പിമാർക്കും അറിവുണ്ടാകാൻ സർക്കാർ ശില്പശാല നടത്തിയിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം,പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു ഏ​റ്റവുമധികം യു.എ.പി.എ കേസുകൾ. മാവോയിസ്റ്റുകൾക്ക് പണം നൽകിയതിനും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പോസ്​റ്റർ പതിച്ചതിനുമൊക്ക യു.എ.പി.എ ചുമത്തിയിട്ടുണ്ട്. തീവ്രവാദപ്രവർത്തനങ്ങൾ തടയാനുള്ള യു.എ.പി.എ പൊലീസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ സ്റ്റേഷൻ തലത്തിൽ യു.എ.പി.എ ചുമത്തരുതെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യക്തികളെ

ഭീകരരാക്കാം

യു.എ.പി.എ നിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതിയിലൂടെ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയും. യു.എ.പി.എ ചുമത്തിയാൽ ജാമ്യംകിട്ടില്ല. 2004ൽ ഭീകരവിരുദ്ധനിയമങ്ങൾ കൂട്ടിച്ചേർത്ത് ശക്തമാക്കി. മുംബയ് ഭീകരാക്രമണത്തിനു ശേഷം ശക്തമായ ഭേദഗതികൾ കൊണ്ടുവന്നു. രാഷ്ട്രീയ കൊലക്കേസുകളിലും യു.എ.പി.എ ചുമത്തുന്നുണ്ട്. റെയിൽവേ,തുറമുഖം, വ്യവസായം എന്നിവയുടെ പ്രവർത്തനം തടസപ്പെടുത്തിയാലും യു.എ.പി.എ ചുമത്താം. അറസ്റ്റിനും റെയ്ഡിനും പൊലീസിന് വിപുലമായ അധികാരമുണ്ട്. ഇതിനൊന്നും വാറണ്ട് വേണ്ട. വിശ്വസനീയമായ കാരണമോ വിവരമോ ഉണ്ടെങ്കിൽ അറസ്റ്റാവാം. 43ഡി(2)വകുപ്പുപ്രകാരം 180ദിവസംവരെ പ്രാഥമിക തടങ്കലിൽ വയ്ക്കാം. 43ഡി(5) വകുപ്പ് പ്രകാരം പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ ജാമ്യംകിട്ടില്ല.


സുപ്രീംകോടതി

പറഞ്ഞത്

ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ മാത്രം യു.എ.പി.എ. നിലനിൽക്കില്ലെന്ന് അലൻ, താഹ കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ്. അത്തരം സംഘടനകളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രവർത്തിച്ചെങ്കിൽ മാത്രമേ യു.എ.പി.എ. പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കൂ. ഭീകരസംഘടനയ്ക്കുവേണ്ടി പണം ശേഖരിക്കുന്നത് യു.എ.പി.എ. നിയമത്തിലെ നാൽപ്പതാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. എന്നാൽ, പന്തീരങ്കാവ് കേസിൽ അലനും താഹയ്ക്കുമെതിരെ ഈ ആരോപണമില്ല. ഭീകരസംഘടനയുടെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ മാത്രമേ യു.എ.പി.എ.യുടെ 38, 39 വകുപ്പുകൾ നിലനിൽക്കൂ. ഭീകരസംഘടനയിൽ അംഗമാണ് എന്നതുകൊണ്ടുമാത്രം 38-ാം വകുപ്പ് നിലനിൽക്കില്ല. ഭീകരസംഘടനയെ പിന്തുണച്ചാൽ പോലും അത് സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണെന്ന് തെളിയിക്കാനായില്ലെങ്കിൽ 39-ാം വകുപ്പ് നിലനിൽക്കില്ല. 38, 39 വകുപ്പുകൾക്ക് പത്തുവർഷം തടവും പിഴയുമാണ് പരമാവധി ശിക്ഷ. കുറ്റകൃത്യത്തിന്റെ കാഠിന്യവും മറ്റു വസ്തുതകളും കണക്കിലെടുത്ത് 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് പിഴ മാത്രം ചുമത്തി പ്രതിയെ വിടുകയുമാവാം. അലനും താഹയ്ക്കുമെതിരെ യു.എ.പി.എയിലെ 20-ാംവകുപ്പ് കേരളാ പൊലീസ് ചുമത്തിയെങ്കിലും എൻ.ഐ.എ ഒഴിവാക്കിയിരുന്നു. 20-ാം വകുപ്പ് പ്രകാരം പരമാവധി ജീവപര്യന്തവും പിഴയുമാണ് ശിക്ഷ.

സ്വർണക്കടത്ത്

ആവിയായി

യു.എ.പി.എ നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ, യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്രചാനൽ ദുരുപയോഗിച്ചുള്ള സ്വർണക്കടത്ത് കേസ് ആവിയായി മാറി. കോളിളക്കമുണ്ടാക്കിയ ഈ കേസ് സാധാരണ കള്ളക്കടത്ത് കേസായി മാറി. കള്ളക്കടത്ത് നടത്തിയ 30.245കിലോഗ്രാം സ്വർണവും സ്വർണക്കടത്തിലെ പങ്കാളിത്തത്തിന് സ്വപ്നയ്ക്കും സരിത്തിനും ലഭിച്ച 14.98ലക്ഷവും പ്രതികളുടെ 1.85കോടിയുടെ സ്വത്തുക്കളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിട്ടുണ്ട്.

റബിൻസ് അടക്കമുള്ള ഒൻപത് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 14.82 കോടി രൂപ വിലവരുന്ന സ്വർണം നികുതിയടച്ചാൽ കസ്റ്റംസിന് തിരികെ നൽകേണ്ടിവരും. മുഖ്യപ്രതിയായ കെ.ടി റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അവിടെനിന്ന് യു.എ.ഇയിലേക്ക് സ്വ‌‌ർണം കൊണ്ടുവന്നെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു. എന്നാൽ ആഫ്രിക്കയിൽ നിന്ന് വാങ്ങിക്കൂട്ടുന്ന സ്വർണമാണ് തീവ്രവാദ ഫണ്ടിംഗിനുൾപ്പെടെ കേരളത്തിലേക്ക് കടത്തുന്നതെന്ന് തെളിയിക്കാനായില്ല.

ടാൻസാനിയയിൽ നിന്ന് യു.എ.ഇയിലേക്ക് വജ്രം കള്ളക്കടത്ത് നടത്തുന്ന തമിഴ്നാട്ടുകാരൻ ഫിറോസുമായി രണ്ട് പ്രതികൾക്കുള്ള ബന്ധം കണ്ടെത്താനും എൻ.ഐ.എ ശ്രമിച്ചിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ഫിറോസാണ് ആഫ്രിക്കൻ പൗരന്മാരെ ഉപയോഗിച്ചുള്ള വജ്രം കടത്തിന്റെ സൂത്രധാരൻ. ഫിറോസ് ബന്ധം കണ്ടെത്താനായെങ്കിൽ യു.എ.പി.എ നിലനിറുത്താൻ കഴിയുമായിരുന്നു. കള്ളക്കടത്തിലൂടെ കേരളത്തിലെത്തിക്കുന്ന സ്വർണം തീവ്രവാദസംഘടനകൾക്കോ തീവ്രവാദബന്ധമുള്ളവർക്കോ കൈമാറിയെന്ന് എൻ.ഐ.എയ്ക്ക് കണ്ടെത്താനായില്ല. സ്വർണം വിറ്റ പണം റിവേഴ്സ് ഹവാലയായി ദുബായിലെത്തിച്ച് അത് വീണ്ടും സ്വർണം കടത്താനായി ഉപയോഗിച്ചതിന് ഇ.ഡിയെടുത്ത കള്ളപ്പണക്കേസും എൻ.ഐ.എയ്ക്ക് തിരിച്ചടിയായി. ദുബായിൽനിന്ന് 23 തവണയായി 104 കോടി വിലമതിക്കുന്ന 230കിലോ സ്വ‌ർണം നയതന്ത്രചാനലിലൂടെ കടത്തിയെന്നാണ് കണ്ടെത്തിയത്. ഭീകരബന്ധമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചും യു.എ.ഇയുടെ വ്യാജരേഖകൾ നിർമ്മിച്ചും സ്വർണമൊഴുക്കിയെന്നാണ് കണ്ടെത്തിയതെങ്കിലും ദുബായിൽ അറസ്റ്റിലുള്ള ഫൈസൽ ഫരീദിൽ നിന്ന് ഇതിന്റെ തെളിവുകൾ ശേഖരിക്കാനായില്ല.

''പൊലീസ് യു.എ.പി.എ ചുമത്തിയാലും ഹൈക്കോടതി റിട്ട.ജഡ്‌ജി പി.എസ്.ഗോപിനാഥൻ നായർ അദ്ധ്യക്ഷനായ സമിതി യു.എ.പി.എ നിലനിൽക്കുമോ എന്ന് പരിശോധിക്കുന്നുണ്ട്. ഈ സമിതിയുടെ ശുപാർശയോടെയേ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകൂ. അനാവശ്യമാണെങ്കിൽ യു.എ.പി.എ വകുപ്പ് റദ്ദാക്കും.''

-മുഖ്യമന്ത്രി പിണറായി വിജയൻ

(നിയമസഭയിൽ പറഞ്ഞത്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IPC SECTION 124A
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.