അമേരിക്കയുടെ വിദേശനയത്തിൽ കാതലായ മാറ്റം വരുത്തുമെന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജോ ബൈഡൻ തിരഞ്ഞെടുപ്പു കാലത്ത് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടാംവാരത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ബൈഡന്റെ തീരുമാനം ലോകരാഷ്ട്രങ്ങളിൽ പ്രത്യേകിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പുതിയ സമവായങ്ങൾക്ക് വഴിതെളിച്ചു.
ദീർഘനാളുകളായി ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ് പാലസ്തീൻ - ഇസ്രയേൽ തർക്കങ്ങളും ഏറ്റുമുട്ടലുകളും. അറബ് വംശജരും ജൂതന്മാരും തമ്മിലുള്ള വംശീയ കലാപമായി ചിത്രീകരിച്ചുകൊണ്ട് പല രാജ്യങ്ങളും പക്ഷംപിടിച്ചതു കാരണം ഐക്യരാഷ്ട്രസഭയ്ക്കു പോലും പാലസ്തീൻ -ഇസ്രയേൽ പ്രശ്നം പരിഹരിക്കാൻ കഴിയാതെ പോയി. തങ്ങളുടെ അജയ്യമായ യുദ്ധോപകരണങ്ങളുടെയും സമ്പത്തിന്റെയും അടിത്തറയും ലോകസാമ്രാജ്യശക്തികളുടെ പ്രത്യേകിച്ച് അമേരിക്കയുടെ പിൻബലവും നേടിയെടുക്കാൻ കഴിഞ്ഞ ഇസ്രയേൽ നിരന്തരം പാലസ്തീനു നേരെ കടന്നാക്രമണങ്ങൾ തുടർന്നുകൊണ്ടിരുന്നു.
പാലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകാരം നേടിയെടുക്കുന്നതിലും തങ്ങൾ ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം നേടുന്നതിലും അരാഫത്തിന്റെ നേതൃത്തിൽ പാലസ്തീൻ ജനത നടത്തിയ പോരാട്ടം ചരിത്രത്തിൽ ഇടംനേടി. എന്നിട്ടും ആ കൊച്ചു ഭൂപ്രദേശത്തെയും പാലസ്തീൻ ജനതയെയും വേട്ടയാടുന്ന നടപടിക്രമങ്ങൾ ഇസ്രയേൽ തുടർന്നു. പാലസ്തീൻ വിമോചനപോരാട്ടത്തിൽ അരാഫത്തിനെ കൊലപ്പെടുത്താൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. നടത്തിയ ശ്രമങ്ങളെത്തുടർന്ന് പാലസ്തീൻ ജനതയ്ക്ക് അവരുടെ വിമോചന നായകനെ നഷ്ടപ്പെട്ടു. പാലസ്തീനിൽ ആഭ്യന്തരമായി ഉയർന്നുവന്ന സംഘർഷങ്ങളിലും വിവിധ പാർട്ടികളുടെ നിലപാടുകളിലും അമേരിക്ക നിരന്തരം ഇടപെട്ടു. ഇസ്രയേലിന് വൻതോതിലുള്ള സഹായങ്ങൾ ലഭ്യമാക്കിയതോടെ പാലസ്തീൻ ജനതയെ ഭിന്നിപ്പിക്കാനും രാജ്യത്തെ ദുർബലപ്പെടുത്താനുമുള്ള ശ്രമങ്ങൾ നിരന്തരം ഇസ്രയേൽ തുടർന്നു.
ഏറ്റവും ഒടുവിൽ ഇസ്രയേലിൽ നടന്ന തിരഞ്ഞെടുപ്പിൽ എട്ട് പ്രതിപക്ഷപാർട്ടികളുടെ ഒരു മുന്നണി രൂപീകരിച്ചു കൊണ്ട് 'യയ്ർ ലപീദ് ' പ്രതിപക്ഷനേതാവായി തിരഞ്ഞെടുപ്പിനെ നേരിട്ടു. 'നെതന്യാഹുവിനെ പുറത്താക്കുക' 'പുതിയ സർക്കാരിന് രൂപം നൽകുക' ഇതായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ മുദ്രാവാക്യം. മദ്ധ്യവർത്തി വിഭാഗങ്ങളുടെ നേതാവായ 'ലപീദ് ' വലതുപക്ഷ പാർട്ടി നേതാവായ 'നഫ്താലി ബെന്നറ്റു'മായും ഐക്യമുണ്ടാക്കി. കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ ഉയർത്തി സമരം ചെയ്യുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായ പാർട്ടിയും, അറബികളുടെ പാർട്ടിയും ഒത്തുചേർന്ന് 'നെതന്യാഹു'വിനെതിരെ അതിശക്തമായ ഒരു നിര ഉയർന്നുവന്നു.
ഐക്യമുന്നണി അധികാരം പങ്കിടുന്ന പ്രശ്നവും തീരുമാനിക്കപ്പെട്ടു. ആദ്യത്തെ രണ്ടര വർഷം പ്രതിപക്ഷനേതാവായ 'ലപീദ് ' പ്രധാനമന്ത്രിയാകും. തുടർന്ന് 'ബെന്നറ്റ് ' പ്രധാനമന്ത്രിയായി ചുമതലയേൽക്കും.
കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഇസ്രയേലിൽ നാലു തിരഞ്ഞെടുപ്പുകൾ നടന്നു. ഉറച്ച ഭരണകൂടം നിലവിൽ വരുന്നതിന് 'നെതന്യാഹു' എന്നും എതിരായിരുന്നു. ഇസ്രയേൽ ജനത ഒരു മാറ്റം ആഗ്രഹിക്കുന്നെന്ന് വ്യക്തമായി. 'നെതന്യാഹു'വിനെതിരെ അതിശക്തമായ വികാരം ജനങ്ങളിൽ പ്രകടമാണ്. പുതിയ സർക്കാരിനെ അട്ടിമറിക്കുക അത്ര എളുപ്പമാകില്ല. ചരിത്രത്തിലാദ്യമായി ഇസ്രയേലിൽ അറബികളുടെ രാഷ്ട്രീയപ്പാർട്ടി പുതിയ മുന്നണിയിലെ ഒരംഗമാണ്. അവരുടെ പങ്കാളിത്തം ഇസ്രയേലിന് പഴയതുപോലെ മുന്നോട്ടു പോകാനാവില്ല എന്ന സൂചനയാണ്. 'ഐക്യഅറബി ജനാധിപത്യ പാർട്ടിക്ക് 'ഇസ്രയേൽ പാർലമെന്റിൽ നാല് അംഗങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്.
മേയ്10 ന് ഗാസയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ തലസ്ഥാനത്തും നിരവധി ദുരന്തങ്ങൾ അരങ്ങേറി. അറബികളെ കൊന്നൊടുക്കിയാൽ തന്റെ നില ഭദ്രമാകുമെന്ന നെതന്യാഹുവിന്റെ കണക്കുകൂട്ടൽ തെറ്റി. ഗാസ സംഭവത്തെത്തുടർന്ന് ഇസ്രയേൽ ജനത നെതന്യാഹുവിനെതിരെ തിരിയുകയാണുണ്ടായത്. പുതുതായി അധികാരത്തിലെത്തുന്ന ഭരണകൂടത്തെ അട്ടിമറിച്ചാലും ഇല്ലെങ്കിലും നെതന്യാഹു യുദ്ധോപകരണ കച്ചവടത്തിൽ നടത്തിയ ഞെട്ടിപ്പിക്കുന്ന അഴിമതികളെക്കുറിച്ചുള്ള കുറ്റവിചാരണയ്ക്ക് വിധേയനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |