SignIn
Kerala Kaumudi Online
Friday, 29 March 2024 10.40 AM IST

ജവഹർ സ്റ്റേഡിയത്തിലെ രാഷ്ട്രീയക്കളികൾ

photo-1-

കാൽപ്പന്തിന്റെയും മൈതാനങ്ങളുടെയും നാടാണ് കണ്ണൂർ. ജവഹർ സ്റ്റേഡിയം, കളക്ടറേറ്റ് മൈതാനം, പൊലീസ് മൈതാനം, വിളക്കുംതറ മൈതാനം അങ്ങനെ നീളുന്നു കണ്ണൂരിന്റെ മൈതാനപ്പെരുമ. എന്നാൽ കളിക്കാൻ ഒരൊറ്റ മൈതാനം പോലുമില്ലെന്നതാണ് കണ്ണൂരിന്റെ ദുരവസ്ഥ. കാൽപ്പന്തിന്റെ നാടെന്ന പെരുമയിൽ പുതിയ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ വഴിയില്ല.

ആ ചിന്തയിൽ ചൂടുപിടിച്ച ചർച്ച നടക്കുന്നതിനിടെയാണ് പുതിയ വിവാദത്തിന് കണ്ണൂരിലെ ജവഹർ സ്റ്റേഡിയം തിരികൊളുത്തിയത്. കണ്ണൂരിൽ നടന്ന സി.പി. എം പാർട്ടി കോൺഗ്രസ്സ് അനുബന്ധ പരിപാടികൾക്ക് ശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ സി.പി. എം ജില്ലാ നേതൃത്വം തയ്യാറായില്ലെന്ന് ആരോപിച്ച് സ്റ്റേഡിയത്തിന്റെ ഡെപ്പോസിറ്റ് തുക യു.ഡി. എഫ് ഭരിക്കുന്ന കോർപ്പറേഷൻ പിടിച്ചെടുത്തതോടെയാണ് വിവാദം കത്തിപടർന്നത്. സി.പി.എം പിറന്ന മണ്ണിൽ തങ്ങളുടെ ഡെപ്പോസിറ്റ് തുക പിടിച്ചെടുക്കാൻ മേയർക്ക് എന്ത് അധികാരമെന്ന് സി.പി.എമ്മിന്റെ ചോദ്യവും തദ്ദേശസ്ഥാപനങ്ങളുടെ നടപടിക്രമങ്ങളുടെ ഭാഗമായാണ് തുക പിടിച്ചെടുത്തതെന്ന മേയറുടെ മറുപടിയും കൂടിയായതോടെ വിവാദം മൈതാനത്തിനും അപ്പുറമെത്തി. സി.പി. എം കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.

കോൺഗ്രസും സി.പി.എമ്മും ഉരുളക്കുപ്പേരിയെന്ന മട്ടിൽ പരസ്പരം ആക്ഷേപങ്ങളും ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ മൈതാനങ്ങളുടെ ശോച്യാവസ്ഥയും മറനീക്കി പുറത്തു വന്നു. സി.പി.എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടത്തിയ പരിപാടിക്കുശേഷം സ്റ്റേഡിയം വൃത്തിയാക്കിയില്ലെന്ന് കാണിച്ച് കോർപ്പറേഷന് കരുതൽ നിക്ഷേപമായി സി.പി.എം നൽകിയ കാൽലക്ഷം രൂപയാണ് കണ്ടുകെട്ടാൻ കഴിഞ്ഞ കോർപ്പറേഷൻ കൗൺസിൽ യോഗമാണ് തീരുമാനിച്ചത്.

കൊമ്പുകോർത്ത്

സി.പി. എമ്മും മേയറും

ജവഹർ സ്​റ്റേഡിയത്തെ മാലിന്യം തള്ളാനുള്ള കേന്ദ്രമാക്കി കോർപറേഷൻ മാ​റ്റിയെന്നാണ് എം.വി.ജയരാജന്റെ ആരോപണം.പാർട്ടി കോൺഗ്രസിനായി സ്‌​റ്റേഡിയം വാടയ്‌ക്കെടുത്തപ്പോൾ സ്​റ്റേഡിയം കാടുമൂടി കിടക്കുകയായിരുന്നു. ഇവയെല്ലാം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ല. സ്‌​റ്റേഡിയം വൃത്തിയാക്കിയതിന്റെയും മ​റ്റും ബിൽ തങ്ങളുടെ കൈവശമുണ്ടെന്നും അത് കോർപറേഷന് അയയ്‌ക്കാനാണ് തീരുമാനമെന്നും ജയരാജൻ പ്രതികരിച്ചു.

സി.പി.എമ്മിന് പിഴചുമത്തിയത് സ്വാഭാവിക നടപടിയാണെന്ന വിശദീകരണവുമായി മേയർ ടി.ഒ.മോഹനനുമെത്തി.കോർപറേഷൻ ഭരണസമിതി നേരിട്ട് കൈക്കൊണ്ട തീരുമാനമല്ല. ഉദ്യോഗസ്ഥ തലത്തിലടക്കം കൂടിയാലോചിച്ച് ചർച്ച ചെയ്‌തെടുത്ത തീരുമാനമാണ്. ഉദ്യോഗസ്ഥതലത്തിൽ ചർച്ചചെയ്തപ്പോൾ 42,700 രൂപ ഈടാക്കാനായിരുന്നു ആലോചന. കൗൺസിലിൽ ചർച്ചയ്ക്ക് വന്നപ്പോൾ പിഴ ചുമത്താനല്ല കോർപറേഷൻ തീരുമാനിച്ചത്. മേലിൽ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ട് അടച്ചതുകയിൽ പരിമിതപ്പെടുത്താനാണ് തീരുമാനിച്ചത്. ഇതിനെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്നാണ് സി.പി.എം നോക്കുന്നതെന്നും മേയർ പറഞ്ഞു.

എവിടെ 11 കോടി ?

സർക്കാർ സ്‌​റ്റേഡിയം നവീകരണത്തിനായി 11 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണ് ആ പണം നഷ്ടമായതെന്ന് ജയരാജൻ ആരോപിച്ചു. ജില്ലയിലെ മറ്റ് മുനിസിപ്പാലി​റ്റികളെല്ലാം കിഫ്ബി വഴിയുള്ള പണമുപയോഗിച്ച് സ്‌​റ്റേഡിയം നവീകരിച്ച് വരികയാണ്. അന്ന് ഒരു പ്രോജക്ട് തയാറാക്കി, ടെൻഡർ ചെയ്തു. അപ്പോഴാണ് കോൺഗ്രസ് നേതാക്കൾ എതിർത്തത്. നവീകരണത്തിനായി മേയറുടെ നേതൃത്വത്തിലുള്ള ഒരു മാനേജ്‌മെന്റ് കമ്മി​റ്റി രൂപികരിക്കാമെന്നും പുതുതായി പണിയുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു ഭാഗത്തിന്റെ വിഹിതം മാനേജ്‌മെന്റ് കമ്മി​റ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അത് നവീകരണത്തിന് ഉപയോഗിക്കുമെന്നും പറഞ്ഞ വ്യവസ്ഥയാണ് ഇവർ സ്വീകരിക്കാതിരുന്നത്. പിന്നീട് കോർപറേഷന്റെ നേതൃത്വത്തിൽ സ്‌​റ്റേഡിയം പുതുക്കി പണിയാനുള്ള പദ്ധതി വയ്ക്കുമെന്ന് പറഞ്ഞിരുന്നു.എന്നാൽ അതും നടന്നില്ലെന്ന് മാത്രമല്ല സ്‌​റ്റേഡിയം മാലിന്യകേന്ദ്രമായി മാറിയെന്നും ജയരാജൻ ആരോപിച്ചു.

തടിതപ്പിയത് സ്‌പോർട്‌സ്

കൗൺസിലെന്ന് മേയർ
11 കോടി രൂപ ഉപയോഗിച്ച് സ്‌​റ്റേഡിയം നവീകരിക്കുമ്പോൾ ഇതിന്റെ പരിപൂർണ ഉത്തരവാദിത്വം സ്‌പോർട്സ് കൗൺസിലിനാകുമെന്ന കാരണത്താലാണ് അന്നത്തെ ഭരണസമിതി അത് വേണ്ടെന്ന് വച്ചതെന്ന് മേയർ ആരോപിച്ചു. ജയരാജന് ഇക്കാര്യത്തിൽ പ്രശ്‌നമുണ്ടെങ്കിൽ അന്ന് ഈ തീരുമാനമെടുക്കാൻ കൂട്ടുനിന്ന സി.പി.എമ്മം നേതാക്കൾക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. രണ്ട് മാസം മുമ്പേ കായിക മന്ത്റിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. സ്‌​റ്റേഡിയത്തിന്റെ ഉത്തരവാദിത്വം പൂർണമായി കോർപറേഷനിൽ നിലനിറുത്തി അത്യാധുനിക രീതിയിൽ നവീകരിക്കുമെന്നും പുതിയ സ്‌​റ്റേഡിയം നിർമിക്കാനുള്ള പ്ലാൻ ബഡ്ജ​റ്റിൽ നേരത്തെയുണ്ടെന്നും മന്ത്രി പറഞ്ഞെന്നും മേയർ അറിയിച്ചു.

സി.പി.എം പാർട്ടി കോൺഗ്രസിന് മൈതാനം ഉപയോഗിച്ചശേഷം മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ കരുതൽധനമായി നൽകിയ തുക പിടിച്ചുവയ്ക്കാനുള്ള കൗൺസിൽ തീരുമാനത്തിൽ നിയമവും ചട്ടവും, ബൈലോയും അനുസരിച്ചുള്ള നടപടികൾ മാത്രമാണ് കൗൺസിൽ സ്വീകരിച്ചത്. കഴിഞ്ഞ ആഗസ്ത് 15ന് ഡി.വൈ.എഫ്.ഐ ഇതേ സ്റ്റേഡിയത്തിൽ നടത്തിയ ഫ്രീഡം സ്ട്രീറ്റ് പരിപാടിക്ക് വേണ്ടി ഡി.വൈ.എഫ്.ഐയിൽ നിന്നും വാങ്ങിയ കരുതൽധനം തിരികെ കൊടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിൽ നിന്നും കോർപ്പറേഷൻ നേരത്തേ സ്വീകരിച്ച നടപടിയിൽ രാഷ്ട്രീയമില്ലെന്ന് മനസ്സിലാക്കാനാകും. കൗൺസിൽ സ്വീകരിച്ച നടപടിയുടെ പേരിൽ കോർപ്പറേഷന് മേൽ കുതിര കയറാനുള്ള നീക്കങ്ങൾ അനുവദിച്ചു കൊടുക്കുവാൻ സാധിക്കില്ല.

കായിക പ്രേമികളുടെ

പ്രിയപ്പെട്ട ഇടം

കണ്ണൂർ നഗരമധ്യത്തിലാണ് കണ്ണൂർ ജവഹർ സ്​റ്റേഡിയം. നിരവധി കായിക മത്സരങ്ങളും നടത്തിയിരുന്നു ഇവിടെ. ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ വന്നിറങ്ങിയതും ഇവിടെയാണ് . 35,000 പേർക്ക് ഇരുന്ന് കളികാണാം. കണ്ണൂരിലെ ഫുട്‌ബോൾ പരിശീലനത്തിനും മത്സരങ്ങൾക്കുമുള്ള മികച്ച മൈതാനങ്ങളിലൊന്നാണ് ജവഹർ സ്​റ്റേഡിയം. ഇത്രയും വിശേഷങ്ങളടങ്ങിയ ഈ സ്​റ്റേഡിയത്തിന്റെ അവസ്ഥ ഇപ്പോൾ വളരെ ദയനീയമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്‌​റ്റേഡിയം നവീകരണത്തിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. സ്‌റ്റേഡിയത്തിൽ കയറാൻ പോലുമാകാത്ത സ്ഥിതിയായപ്പോൾ കായിക പ്രേമികളുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് കോർപ്പറേഷൻ കാട് വെട്ടി തെളിച്ചിരുന്നു .കോർപറേഷനും സ്‌പോർട്‌സ് കൗൺസിലും തമ്മിലുള്ള തർക്കമാണ് നവീകരണം നടക്കാത്തതെന്ന ആക്ഷേപവും ഉയർന്നുവരുന്നുണ്ട്. പണം ചെലവാക്കുമ്പോൾ സ്​റ്റേഡിയം തങ്ങൾക്ക് വിട്ടുതരണമെന്ന് സ്‌പോർട്‌സ് കൗൺസിലും എന്നാൽ 12 കോടിക്ക് വേണ്ടി 600 കോടിയുടെ സ്ഥലം വിട്ടുതരാൻ പ​റ്റില്ലെന്ന് കോർപറേഷനും പറഞ്ഞിരുന്നു. ഇതാണ് നവീകരണം നടക്കാത്തതിന്റെ പ്രധാന കാരണമെന്നാണ് കായിക പ്രേമികളുടെ ആക്ഷേപം.

പരിശീലനങ്ങൾക്കും മ​റ്റുമായി സ്​റ്റേഡിയം നവീകരിച്ച് നൽകണമെന്നുള്ള കായികതാരങ്ങളുടെ വാക്കുകൾ ഇരുകൂട്ടരും ചെവികൊടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. സ്‌പോർട്‌സ് കൗൺസിൽ ഫണ്ട് ഇറക്കില്ലെന്ന് കണ്ടതോടെ സ്വന്തം നിലയ്ക്ക് നവീകരണം നടത്താനൊരുങ്ങുകയാണ് കോർപറേഷൻ. എന്നാൽ, നവീകരണം നടത്തുമെന്ന് വാഗ്ദാനം നൽകിയതല്ലാതെ സ്​റ്റേഡിയത്തിൽ യാതൊരു നവീകരണവും നടന്നിട്ടില്ലെന്ന് കായിക പ്രേമികൾ പറയുന്നു. അധികൃതർ തമ്മിലുള്ള തർക്കത്തിൽപ്പെട്ട് നശിക്കുന്നത് നാളെയുടെ കായികതാരങ്ങളെ വാർത്തെടുക്കേണ്ട പ്രധാന സ്റ്റേഡിയമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAWAHAR STADIUM KANNUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.