ബഹ്‌റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി വ്യവസായി ബാബുരാജന്റെ ജീവിതം അപൂർവതകളുടെ ഏടാണ്. എൻജിനിയറിംഗ് രംഗത്ത് നിന്നുകൊണ്ടാണ് കെ.ജി.ബാബുരാജൻ സാമൂഹ്യപ്രതിബദ്ധതയും ജീവകാരുണ്യപ്രവർത്തനങ്ങളും പരിഗണിക്കപ്പെട്ട രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയസമ്മാൻ പുരസ്‌കാരത്തിന് ഉടമയായത്. പുരസ്‌കാര ലബ്ധിക്ക് പിന്നിലെ രഹസ്യമെന്തെന്ന് ആരാഞ്ഞാൽ അദ്ദേഹം പറയും :
'നമുക്ക് താഴെയുള്ളവരെ കരുണയോടെ കാണാനും സഹായിക്കാനും മനസുണ്ടാകണം. കഠിനാദ്ധ്വാനം ചെയ്യുക, സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുക . .'
'വിദ്യകൊണ്ടു പ്രബുദ്ധരാകുക, വ്യവസായം കൊണ്ടു വളരുക' എന്ന ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ ജീവിതത്തിൽ പകർത്തി വിജയം വരിച്ച വ്യക്തിത്വമാണ് കെ.ജി.ബാബുരാജന്റെത്. രാഷ്ട്രപതി ഭവനിൽ നടക്കേണ്ട അവാർഡ് ദാന ചടങ്ങ് കൊവിഡ് പശ്ചാത്തലത്തിൽ ബഹ്‌റൈൻ 'ഗൾഫ് ഹോട്ടലിൽ ' ആണ് നടന്നത്. കേന്ദ്രമന്ത്രി വി.മുരളീധരൻ പുരസ്‌കാരം സമ്മാനിച്ചു.
തിരുവല്ല കുറ്റൂർ ഗ്രാമത്തിൽ ഹിന്ദി അദ്ധ്യാപകനായ കല്ലൻപറമ്പിൽ ദിവാകരൻ ഭാരതി ദമ്പതികളുടെ മകനായിട്ടാണ് ബാബുരാജന്റെ ജനനം. കുറ്റൂരിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും എൻജിനീയറിംഗ് കോളേജിലും പഠനം.
1979ൽ സിവിൽ എൻജിനീയറിംഗ് ഡിഗ്രിയുമായി മുംബൈയിൽ സെൻട്രൽ പി.ഡബ്ല്യൂവിൽ ജോലിയിൽ പ്രവേശിച്ചു. നാലുമാസത്തിനു ശേഷം രാജിവെച്ചു. സുഹൃത്ത് മോഹനുമൊത്ത് നരിമാൻ പോയിന്റിൽ ഒരു ടെൻഡറിൽ പങ്കെടുക്കാൻ പോകുമ്പോൾ പത്രപ്പരസ്യം കണ്ട് സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി സൗദിയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തു. സെലക്ഷനായി. ബ്രിട്ടീഷുകാരൻ ഡോ.എ.പി.കെ ടൈറ്റിനു കീഴിൽ അൽഹോട്ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 1980ൽ ബഹ്‌റൈനിലെത്തി. 1982ൽ സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന, കടലിൽ കൂടിയുള്ള 27 കിലോമീറ്റർ നീളമുള്ള 'സൗദി ബഹ്‌റൈൻ കോസ് വേ' കടൽപ്പാലം കരാറേറ്റെടുത്തു. ആദ്യത്തെ വൻ പദ്ധതി വെറും നാലുവർഷം കൊണ്ട് പൂർത്തിയാക്കി.
ചുരുങ്ങിയ കാലം കൊണ്ട് ബഹ്‌റൈനിലെ പ്രമുഖ ജിയോ ടെക്നിക്കൽ കൺസൾട്ടന്റ് ആയി മാറിയ കെ.ജി.ബാബുരാജന് ബഹ്‌റൈനിലെ പ്രധാന നിർമിതികളിലൊക്കെ സുപ്രധാന പങ്കാണുള്ളത്. ഒട്ടുമിക്ക വൻകിട പദ്ധതികളിലെല്ലാം അദ്ദേഹത്തിന്റെ കരങ്ങളുണ്ട്. ബഹ്‌റൈനിലും ഖത്തറിലുമായി പരന്നുകിടക്കുന്ന ഖത്തർ എഞ്ചിനീയറിംഗ് ലാബ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ 1000 ത്തോളം സാങ്കേതിക വിദഗ്ദ്ധർ ജോലി ചെയ്യുന്നു. കൂറ്റൻ കെട്ടിടങ്ങൾ, പാലങ്ങൾ, നാലുവരിപ്പാതകൾ എന്നിവയുടെ നിർമ്മാണവും ഭൂമിശാസ്ത്ര പരിശോധന ഉൾപ്പെടെ നിരവധി മേഖലകൾ. ഗൾഫ്, യൂറോപ്പ്, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങൾ പടർന്നു കിടക്കുന്നു.
BKG Holding, QEL and QPCC, Bahrain and other GCC കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി.ബാബുരാജൻ വിശ്രമമില്ലാതെ കർമ്മരംഗത്താണ്.
വ്യവസായ പ്രമുഖനായിരിക്കുമ്പോഴും സാമൂഹിക പ്രതിബദ്ധതയുടെയും ജീവകാരുണ്യത്തിന്റെയും ആൾരൂപമാണ് കെ.ജി.ബാബുരാജൻ എന്ന മനുഷ്യ സ്‌നേഹി. തിരുവനന്തപുരം പേട്ടയിലാണ് ഇപ്പോൾ താമസം. ഭാര്യ ദിൽറാണി ആർക്കിടെക്ടാണ്. മകൻ രജത് ബാബുരാജൻ ജിയോടെക്നിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടി ഖത്തറിൽ വ്യവസായിയാണ്. രജതിന്റെ ഭാര്യ ഡോ.ഐശ്വര്യ. ബാബുരാജിന്റെ മകൾ ഡോ.രമ്യ ചെന്നൈ അപ്പോള ആശുപത്രിയിൽ ജോലി നോക്കുന്നു. മരുമകൻ ഡോ.എബിൻ. കെ.ജി.ബാബുരാജൻ ശിവഗിരി തീർത്ഥാടന കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ്. ശിവഗിരിമഠത്തിന്റെ പുതിയ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബാബുരാജ് ഹാൾ തുടങ്ങിയ കെട്ടിടങ്ങൾ അദ്ദേഹം സമർപ്പിച്ചതാണ്.
( ലേഖകൻ അരുവിപ്പുറം പ്രതിഷ്ഠ ദേശീയ പ്രചാരസഭ ചീഫ് കോ - ഓർഡിനേറ്ററാണ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |