പെട്രോമാക്സ് വിളക്കിന്റെ പൂനിലാവിൽ, ഗ്രാമഫോൺ പാടിത്തിമിർക്കുമ്പോൾ നാടറിയും നാളെ കല്യാണമാണന്ന്. പന്തലൊരുക്കാൻ, കേടുവന്ന കമുകും മുളയും ഓലയും തേടി വീടുവീടാന്തരം കയറിയിറങ്ങണം. കുരുത്തോലയും മാവിലയും ആലിലയും നാട്ടുപൂക്കളുമൊക്കെ ചേർന്ന് അലങ്കാരം. കുറച്ച് വർണക്കടലാസുകളുമായാൽ കെങ്കേമം. കല്യാണത്തലേന്നത്തെ 'വെട്ടിക്കൂട്ട്" അത്താഴത്തിന് ഉത്സവക്കമ്മിറ്റിക്കാരാണ് പ്രധാനം. ദൂരെ നിന്നെത്തുന്ന ബന്ധുക്കളും അയൽക്കാരും ചേർന്നൊരുക്കുന്ന കല്യാണങ്ങൾക്ക് ആത്മബന്ധങ്ങളുടെ ഇഴയടുപ്പം കൂടുതലായിരുന്നു. പാടവരമ്പിലൂടെ, തോട്ടിറമ്പിലൂടെ പാട്ടുംപാടി ഘോഷത്തോടെ, തലയിൽ ചുമക്കുന്ന പെട്രോമാക്സ് ദീപപ്രഭയിൽ നടന്നുപോകുന്ന കല്യാണപാർട്ടിയിൽ പത്തോ ഇരുപതോ പേരേ ഉണ്ടാകാറുള്ളൂ.
മനുഷ്യരുടെ ഇടയിൽ മാത്രമല്ല സസ്യലതാദികൾക്കും മനുഷ്യർ തന്നെ കല്യാണചടങ്ങുകൾ ഒരുക്കിയിരുന്നു. കുറച്ചുവർഷംമുമ്പ് തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ നടന്ന അരയാൽ കല്യാണം ഓർമ്മയിൽ തെളിയുന്നു. ക്ഷേത്രമുറ്റത്തെ മുത്തശ്ശൻ അരയാലിന്റെ അന്ത്യം സംസ്കാര ചടങ്ങുകളോടെയായിരുന്നു. പുതിയ അരയാലിന് ഉപനയനവും മറ്റും കഴിഞ്ഞാണ് കല്യാണം. മറ്റൊരു വൃക്ഷത്തിന്റെയോ കെട്ടിടത്തിന്റെയോ ഒക്കത്ത് വളർന്ന ഭൂസ്പർശം കൂടാതെ പിറന്ന അരയാൽതൈ തന്നെ വേണം വരനായി പരിഗണിക്കാൻ. വധു ആര്യവേപ്പ്. രണ്ടുപേരെയും വിധിയാം വണ്ണം അടുത്തടുത്ത് നട്ടുവളർത്തുന്നു.
വൈദ്യുതിയും ലൈൻബസുമൊക്കെ വന്നതോടെ കല്യാണങ്ങളും കളറായിത്തുടങ്ങി. റോഡുകൾ സുഗമ പാതകളായതോടെ എല്ലാവർക്കും വാഹനങ്ങളുമായി. വട്ടിയിലും കിണറ്റിലും കുളത്തിലും കൊള്ളാത്ത നിലയിലേക്ക് കല്യാണാഘോഷങ്ങൾ വളർന്നു. മുട്ടിനു മുട്ടിന് കല്യാണമണ്ഡപങ്ങളും കൺവെൻഷൻ സെന്ററുകളുമുയർന്നു. നൂറുകണക്കിന് എന്നതുമാറി ആയിരക്കണക്കിനായി അതിഥികൾ. തലേന്നും പിറ്റേന്നും പലതരം കൂറ്റൻ സൽക്കാരങ്ങൾ. പൂരപ്പറമ്പിലെ തിരക്കായതോടെ അതിഥികളെ സ്വീകരിക്കാനും വിളമ്പാനും ഉൗട്ടാനുമൊക്കെ കരാറുകാരായി. കല്യാണത്തിന് ചെന്നുപറ്റിയാൽ സദ്യയ്ക്ക് സമയത്ത് സീറ്റ് കിട്ടണമെങ്കിൽ മെയ്‌വഴക്കം കൂടി വേണം. ഭാരവാഹികളെ കണ്ട് രണ്ട് വാക്ക് പറഞ്ഞുപോരാൻ ക്യൂ നിൽക്കണം!
കൊവിഡ് കാലം വന്നതോടെ പൊങ്ങച്ചക്കല്യാണങ്ങൾക്കൊരറുതിയായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി പത്തിരുപതു പേരായാലും കല്യാണം ഹൃദ്യമാകുമെന്നായി. അങ്ങനെയാണ് അടുപ്പക്കല്യാണങ്ങളുടെ (ഇന്റിമേറ്റ് വെഡ്ഡിംഗ് ) - ആവിർഭാവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |