ഇന്ന് കെ.കാമരാജിന്റെ 119ാം ജന്മവാർഷികം
ദേശീയബോധം ഉൾക്കൊണ്ട് നന്നേ ചെറുപ്പത്തിലേ ഗാന്ധിജി നേതൃത്വം കൊടുത്തിരുന്ന സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കാളിയായ ധീരനായിരുന്നു കെ.കാമരാജ്. ഇത്തരം പ്രവർത്തനങ്ങളിൽ മാതാപിതാക്കൾക്കുണ്ടായ ഭയം മൂലം അദ്ദേഹത്തെ അവർ തിരുവനന്തപുരം ചാലയിൽ വ്യാപാരം നടത്തിയിരുന്ന അമ്മാവന്റെ അടുക്കലേക്ക് അയച്ചു. അന്ന് തിരുവനന്തപുരം ചാക്കയിലെ തടി ഉരുപ്പടികൾ വിൽക്കുന്ന കൂപ്പിൽ കണക്ക് നോക്കുന്ന ആളായിരുന്നു കാമരാജ്. വെെക്കം സത്യാഗ്രഹത്തിന് ഗാന്ധിജി വരുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണുന്നതിനായി ജോലി സ്ഥലത്ത് അവധി ചോദിച്ചു എന്നാൽ ഉടമ അവധി കൊടുക്കാൻ തയ്യാറായില്ല.അതിനാൽ ജോലി ഉപേക്ഷിച്ച് വളരെ ശ്രമകരമായി കഠിനംകുളത്ത് നിന്നും ബോട്ട് മാർഗം കാമരാജ് സമരവേദിയിലെത്തി. അന്ന് ഗാന്ധിജിയുടെ കൂടെയുണ്ടായിരുന്ന മദ്രാസ് സ്റ്റേറ്റിന്റെ കോൺഗ്രസ് പ്രസിഡന്റ് ശ്രീ സത്യമൂർത്തിയെ പരിചയപ്പെട്ടു. അത് ഇന്ത്യ കണ്ട മഹാനായ കാമരാജ് എന്ന രാഷ്ട്രീയ നേതാവിന്റെ തുടക്കമായിരുന്നു.1936ൽ തമിഴ്നാട് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി.1937,46,52കാലയളവിൽ നിയമസഭാംഗം.തുടർന്ന് മദിരാശി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ബഹുഭൂരിപക്ഷം ജനങ്ങളും ദുരിതം അനുഭവിക്കുന്ന ആ കാലത്ത് വലിയൊരു വിഭാഗം കുട്ടികളും സ്‌കൂളിൽ പോയിരുന്നില്ല. മുഖ്യമന്ത്രിയായ കാമരാജ് കാറിൽ സഞ്ചരിക്കവേ പാടത്ത് ചെറിയ കുട്ടികൾ പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കാർ നിറുത്തി ഇറങ്ങിയ കാമരാജ് കുട്ടികളോട് ചോദിച്ചു എന്ന തമ്പി നീങ്ക സ്‌കൂളിൽ പോകലയാ. അതിന് മറുപടിയായി കുട്ടികൾ പറഞ്ഞു സ്‌കൂളിൽ പോയാൽ എങ്കളുക്ക് യാര് ശാപ്പാടു തരും. ആ ചോദ്യമാണ് ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനു വഴിവച്ച സ്‌കൂളുകളിൽ ഉച്ചഭക്ഷണം ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത്. ഇതോടുകൂടി നിരവധി കുട്ടികൾ സ്‌കൂളുകളിൽ പോകാൻ തുടങ്ങി. മുഖ്യമന്ത്രിയായ കാമരാജ് നടപ്പാക്കിയ മാറ്റങ്ങൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും,ലോകരാജ്യങ്ങൾക്കിടയിലും ചർച്ചാ പാത്രമായി. തുടർന്ന് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റായി. ഒരു പദവിക്കു വേണ്ടിയും സ്വാധീനം ചെലുത്താത്ത നേതാവായിരുന്നു അദ്ദേഹം.1964 -ൽ ജവഹർലാൽ നെഹ്‌റുവിന്റെ നിര്യാണത്തെത്തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയെയും പിന്നീട് ഇന്ദിരാ ഗാന്ധിയെയും പ്രധാനമന്ത്രി പദത്തിലെത്തിച്ച് ദ കിംഗ് മേക്കർ ഓഫ് ഇന്ത്യയായി.1975 ഒക്ടോബർ രണ്ടിന് വിടവാങ്ങിയ കെ.കാമരാജ് ഇന്ത്യൻ രാഷ്ട്രീയത്തിന് പുതുദിശാബോധം നൽകി പകരം വയ്‌ക്കാനില്ലാത്ത കരുത്തനായ നേതാവായി ഇന്നും നിലകൊള്ളുന്നു.
(ലേഖകൻ നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറിയാണ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |