ആധുനിക കാലത്തിന്റെ സവിശേഷ വെല്ലുവിളികൾ മറികടക്കാൻ പുതിയ സർക്കാരിനാകണം. ഇടതു മുന്നണിക്ക് അനുകൂലമായി വിധി എഴുതിയ ജനങ്ങൾ സ്വാഭാവികമായും അത് പ്രതീക്ഷിക്കുന്നുണ്ടാകും. പരമ്പരാഗത വികസന ചട്ടക്കൂട്ടിൽ നിന്നു കൊണ്ട് ഇത് എത്രത്തോളം സാധ്യമാകും എന്ന ചോദ്യമുണ്ട്.
സാമ്പത്തികം
സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ബാധ്യത 3,27,655 കോടി രൂപയാണ്. ആളോഹരി കടം 97516 രൂപയായി ഉയർന്നു.
പബ്ലിക് ഫണ്ടിംഗ് താറുമാറാണ്. വായ്പയെ അമിതമായി ആശ്രയിക്കേണ്ടിവരുന്നു. ആളോഹരി വരുമാനത്തിലും കുറവുണ്ടായി. പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിൽ ഗണ്യമായ കുറവ് വരുമെന്നാണ് ലോക ബാങ്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സമ്പദ്ഘടനയെ താങ്ങി നിറുത്തുന്നതിൽ പ്രവാസികൾ അയയ്ക്കുന്ന പണം സുപ്രധാന പങ്ക് വഹിക്കുന്നു എന്നത് കൊണ്ടുതന്നെ ആശങ്കപ്പെടുത്തുന്നതാണ് ലോക ബാങ്ക് മുന്നറിയിപ്പ്. വരുമാന സമാഹരണത്തിന്റെ കാര്യത്തിൽ പുതിയ മേഖലകൾ കണ്ടെത്തുന്നതിനൊപ്പം നികുതി നികുതിയേതര പിരിവ് ഊർജിതപ്പെടുത്തണം.
തൊഴിൽ മേഖല
സാക്ഷരതയും ആരോഗ്യപരിപാലന സംവിധാനങ്ങളും അടക്കം മാനവവിഭവശേഷി സൂചകങ്ങളുടെ കാര്യത്തിൽ മുമ്പിലെത്തിയതുകൊണ്ട് മാത്രം ജനങ്ങൾക്ക് തൊഴിൽ നൽകാൻ കഴിയില്ല. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മ തന്നെയാണ്. പീരിയോഡിക് ലേബർ ഫോഴ്സ് കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കനുസരിച്ച് തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി 5.8 ശതമാണ്. എന്നാൽ കേരളത്തിലെ തൊഴില്ലായ്മ നിരക്ക് 9 ശതമാനവും. കഴിഞ്ഞ ജൂലായ് 31 വരെ കേരളത്തിലെ എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 34.3 ലക്ഷം പേരാണ്.
നിലവിലുള്ള സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസ, സാങ്കേതിക നയങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തിയും സർക്കാരിന്റെ വിഭവങ്ങളും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചും തൊഴിലില്ലാഴ്മയ്ക്ക് പരിഹാരം ഉണ്ടാക്കാനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
വ്യവസായം സേവനം, നിർമ്മാണം
വലിയ വ്യവസായങ്ങൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ), പരമ്പരാഗത വ്യവസായങ്ങൾ എന്നിവ ചേർന്നതാണ് വ്യവസായമേഖല. ഇന്ത്യയിൽ എം.എസ്.എം.ഇ യൂണിറ്റുകളുടെ എണ്ണത്തിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 2.4 ദശലക്ഷം യൂണിറ്റുകളാണുള്ളത്. ഒട്ടനവധി ചെറുകിട വ്യവസായ യൂണിറ്റുകൾ കൊവിഡ് മൂലം തകർന്നു.
സേവന മേഖലയിൽ ഉൾപ്പെടുന്ന കച്ചവടം, ഹോട്ടലുകൾ, റോഡ് ഗതാഗതം, മറ്റ് ഗതാഗത മാർഗങ്ങൾ, ടൂറിസം ധനകാര്യ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ്, മറ്റ് സേവനങ്ങൾ എന്നിവ വലിയ പ്രതിസന്ധി നേരിടുന്നു. സേവന മേഖലയെ പൂർവസ്ഥിതിയിലേക്ക് കൊണ്ട് വരാൻ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണം.
ടൂറിസം, വിവര സാങ്കേതികം
കേരളത്തിന്റെ ജി.ഡി.പിയുടെ 23 ശതമാനം സംഭവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. കൊവിഡ് മൂലം തകർന്ന ഈ മേഖലയെ കൈപിടിച്ചുയർത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ടൂറിസം മേഖലയിലെ നിക്ഷേപകരുടെ വായ്പാ തിരിച്ചടവിനു സാവകാശം നൽകാനും, അവരുടെ സിബിൽ റേറ്റിംഗ് നഷ്ടപ്പെടാതിരിക്കാനുമുള്ള ഇടപെടലുകൾ നടത്തണം. തൊഴിലിടം, സ്ഥാപനങ്ങളിൽ നിന്ന് വീടുകളിലേക്കും വിദ്യാർത്ഥികളുടെ പഠനം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വീടുകളിലേക്കും മാറി. ഒട്ടനവധി ഇടപാടുകൾ, ക്രയവിക്രയങ്ങൾ എന്നിവ ഓൺ ലൈനായി.
വിദ്യാഭ്യാസം, ആരോഗ്യം
ആധുനിക കാലത്തെ വൈജ്ഞാനിക നിലയ്ക്കൊപ്പം ഉയരാൻ സംസ്ഥാനത്തെ സർവകലാശാലകളും കോളേജുകളും മറ്റ് ഗവേഷണ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെ സിലബസ് പരിഷ്ക്കരണത്തിൽ അടക്കം ദീർഘ വീക്ഷണം ഉണ്ടാകണം. യൂറോപ്യൻ രാജ്യങ്ങൾ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലൊക്കെ ഉണ്ടായതുപോലുള്ള മാറ്റങ്ങൾ സിലബസിൽ വരുത്തണം.
ആരോഗ്യ മേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതി ഒരു ഏകീകൃത പബ്ലിക് ഹെൽത്ത് ആക്ട് കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കൃഷി, പരിസ്ഥിതി
രണ്ട് വർഷമായി കേരളത്തിലെ കാർഷിക മേഖല നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖലയുടെ വളർച്ച 6.62 ശതമാനമാണ്. കൊവിഡ്19 പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന കാർഷിക, ഭക്ഷ്യ ഉത്പന്നങ്ങളുടെ ഡിമാന്റിൽ വലിയ വർധന വരുത്തി.
നിക്ഷേപങ്ങൾ ആകർഷിക്കണം.
പരിസ്ഥിതി നശീകരണ നടപടികൾ, വ്യാപകമായ വനനശീകരണം, ക്വാറികൾ, ഖനനം തുടങ്ങിയവ മൂലം പരിസ്ഥിതിയുടെ സംതുലിതാവസ്ഥ നശിച്ചുകൊണ്ടിരിക്കുന്നു. രണ്ട് മഹാപ്രളയങ്ങൾ വ്യാപകമായ നഷ്ടങ്ങൾ ഉണ്ടാക്കി. അതുകൊണ്ടുതന്നെ പരിസ്ഥിതിയെയും, ആവാസവ്യവസ്ഥയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനാകണം ഊന്നൽ നൽകേണ്ടത്.
(രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |